city-gold-ad-for-blogger

P Raghavan | പി രാഘവന്‍ എന്ന രാഷ്ട്രീയ മുദ്രാവാക്യം; വിടവാങ്ങിയിട്ട് ജൂലൈ 5ന് ഒരു വര്‍ഷം

നേര്‍കാഴ്ചകള്‍ 

-പ്രതിഭാരാജന്‍

(www.kasargodvartha.com) 2022 ജൂലൈ അഞ്ച്, കറുത്ത കൊടി താഴ്ത്തിക്കെട്ടിയ കൊടിമരങ്ങള്‍. കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി കണ്ണീര്‍ വാര്‍ത്ത ദിനം. നാടിനു പ്രിയപ്പെട്ട പി രാഘവേട്ടന്‍ പറന്നകന്ന ദിനം. സന്ധ്യയോടെ മാനത്ത് ഒരു ഒറ്റ നക്ഷത്രം വിരിഞ്ഞു. ചെംചുവര്‍പ്പാര്‍ന്ന രക്ത നക്ഷത്രം. കാസര്‍കോട് ജില്ലയില്‍ കമ്മ്യൂണിസ്റ്റ് - ട്രേഡ് യൂണിയന്‍ - പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നായകത്വം വഹിച്ച രാഘവേട്ടന്‍ സഹപ്രവര്‍ത്തകരുടെ സഖാവ് പി ആറാണ്.
      
P Raghavan | പി രാഘവന്‍ എന്ന രാഷ്ട്രീയ മുദ്രാവാക്യം; വിടവാങ്ങിയിട്ട് ജൂലൈ 5ന് ഒരു വര്‍ഷം

വിചിത്രമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. കാര്‍മേഘം പോലെ ഉരുണ്ടു കൂടുന്ന പ്രതിസന്ധി ഘട്ടങ്ങളെ കുളിര്‍മഴയായി പെയ്തിറക്കാനുളള ത്രാണി. വ്യക്തി ജീവിതത്തിലും, രാഷ്ട്രീയത്തിലും എത്രയോ വൈതരണികള്‍. അവ ഓരോന്നും നേരിട്ടു കൊണ്ടുള്ള മലകയറ്റമായിരുന്നു ജീവിതം. മിത്രങ്ങളെ മാത്രമല്ല, എതിരാളികളേയും സ്നേഹിച്ചു. അപകടത്തില്‍ പെട്ടു പോകുന്ന ഏതു ശത്രുവിനേയും അകമഴിഞ്ഞു സഹായിക്കും. മരിച്ചതിനു ശേഷം മാത്രമല്ല, ജീവിച്ചിരിക്കുമ്പോഴും ജനങ്ങള്‍ക്കു കണ്ണിലുണ്ണിയാണ് മരിച്ചിട്ടും മരിക്കാത്ത രാഘവേട്ടന്‍.

ജീവിച്ചിരുന്ന കാലത്ത് മാനിക്കാത്തവര്‍ പോലും ഇന്നു മാനിക്കപ്പെടുന്നു. ഉണ്ടായ വിയോജിപ്പുകളില്‍ പശ്ചാത്തപിക്കുന്നു. ഒരിക്കല്‍ പരിചയപ്പെട്ട ആരുടേയും മനസ്സില്‍ കടന്നു ചെന്ന് അവിടം ആവാസകേന്ദ്രമൊരുക്കാന്‍ കഴിയുന്ന രാഷ്ട്രീയക്കാരന്‍. ഈ കുറിപ്പുകാരന്റെ അച്ഛന്‍ മരിച്ച സമയം. നിയമസഭയുണ്ട്. മരിച്ച നാലാം പക്കം ഒരു ശനിയാഴ്ച. രാവിലെ മലബാര്‍ എക്സ്പ്രസില്‍ രാഘവേട്ടന്‍ കോട്ടിക്കുളത്തിറങ്ങി. ഓട്ടോ പിടിച്ച് വീട്ടിലേക്കു വന്നു. സ്വന്തം വീടു പോലെ, അകത്തും അടുക്കളയിലും ചെന്നു. ഭാര്യ, ഉണ്ടാക്കിയ ഇഡലിയും ചമ്മന്തിയും കഴിച്ചു.
     
P Raghavan | പി രാഘവന്‍ എന്ന രാഷ്ട്രീയ മുദ്രാവാക്യം; വിടവാങ്ങിയിട്ട് ജൂലൈ 5ന് ഒരു വര്‍ഷം

രാഘവേട്ടന്‍ വീട്ടിലെത്തിയിരിക്കുന്നുവെന്നറഞ്ഞ് ഞാന്‍ തിടുക്കത്തില്‍ വന്നു. എന്തിനാ രാഘവേട്ട ഇത്ര തിടുക്കം കാണിച്ചത്. വരേണ്ടതില്ലായിരുന്നു. 'മരണവീടു സന്ദര്‍ശിക്കുക'എന്നത് എന്റെ മാത്രം ചുമതലയല്ല, ഓരോ സഖാക്കളുടേതുമാണ്. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇന്നു രാഷ്ട്രീയം ഉപേക്ഷിച്ചിട്ടും ഈ കുറിപ്പുകാരന്‍ ആ ഉപദേശം പിന്തുടരുന്നു. രാഘവേട്ടനോടൊപ്പമുള്ള ഓരോ സാമീപ്യവും ഓരോരുത്തര്‍ക്കും പ്രകാശം ചൊരിയുന്നവയാണെന്നു ചുരുക്കിപ്പറയട്ട.

മറ്റൊരു സന്ദര്‍ഭം: സിപിഎമ്മിന്റെ ജില്ലാ സമ്മേളനം നീലേശ്വരത്ത് നടക്കുന്നു. കൊലപാതക രാഷ്ട്രീയം അരങ്ങുതകര്‍ക്കുന്ന കാലം. കോണ്‍ഗ്രസുകാരുടെ ഹിറ്റ്ലിസ്റ്റില്‍ പെട്ട ഗോപാലന്‍ മാഷെ നാട്ടില്‍ കൊണ്ടു വിടണം. ഇരു ചെവി അറിയരുത്. ദൗത്യം ഈ കുറിപ്പുകാരനെ ഏല്‍പ്പിച്ചു. നേരം പാതിരാ കഴിഞ്ഞതിനു ശേഷം മാത്രമാണ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് വീട്ടിലേക്ക് തിരിച്ചെത്തുന്നത്. സ്വാര്‍ത്ഥ തല്‍പരരും പരദൂഷണ കുതുകികളുമായ പൊതുപ്രവര്‍ത്തകര്‍ നിറഞ്ഞു കവിയുന്ന തട്ടകത്തില്‍ രാഘവേട്ടന്‍ എന്ന ഒറ്റ മനുഷ്യന്‍ മറവിക്കുമപ്പുറം ഒറ്റയ്ക്കു നില്‍ക്കുന്നു. രക്തവര്‍ണാംഗിത ധ്രുവനക്ഷത്രം പോലെ . എംഎന്‍ വിജയനെപ്പോലെ, ചെമ്മീനിലെ പളനിയേപ്പോലെ.

കൈകാല്‍ കെട്ടിയിട്ട് സമുഹത്തിലേക്ക് തെളിച്ചു വിടുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് കമ്മ്യൂണിസത്തെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ജോര്‍ജ്ജ് ലൂക്കാച്ച് എന്ന കമ്മ്യൂണിസ്റ്റുകാരന്‍ സ്റ്റാലിന്റെ മുഖത്തു നോക്കി പറഞ്ഞിരുന്നു. സ്റ്റാലിന്‍ ലുക്കാച്ചിന്റെ തലയ്ക്ക് കോടി റൂബിള്‍ വിലയിട്ടു. സ്റ്റാലിനു ശേഷം മന്ത്രിയായ ലൂക്കാച്ചിനേപ്പോലെയിരുന്നു കാസര്‍കോട്ടെ പാര്‍ട്ടിയില്‍ രാഘവേട്ടന്‍. നായനാര്‍ ആശുപത്രി പടുത്തുയര്‍ത്തുമ്പോഴും, ഭൂമി കുലുക്കമുണ്ടായ മുന്നാട്ടെ സഹകരണ കോളേജ്, കപ്പലിനകത്തു നിന്നും പുറത്തുനിന്നും മാറി മാറി കലാപമുണ്ടായപ്പോഴൊക്കെ അത് രാഘവേട്ടന് ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമായിരുന്നു.

തനിക്കെതിരെ കെട്ടിപ്പൊക്കിയ തടയിണകളൊക്കെ തട്ടിമാറ്റി ചുഴികളും ഓളപ്പരപ്പുകളുമായി കുത്തിയൊഴുകുന്ന നദിയായി ജീവിക്കുകയായിരുന്നു ആ വലിയ മനുഷ്യന്‍. ഓരോ കമ്മ്യൂണിസ്റ്റുകാരനും അനുഭവ പാഠമാണ് ആ ജീവിതം. പല കരകളില്‍ തട്ടിയും, ഓളങ്ങള്‍ കൊണ്ട് തലോടിയും നമുക്കും ആ പ്രവര്‍ത്തന രീതി പിന്തുടരാം. മനുഷ്യനെ വകഞ്ഞു മാറ്റി മതം ഭരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

Keywords: P Raghavan, CPIM, MLA, Communist, Kasaragod, Politics, Kerala, Political Life, Memories of P Raghavan.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia