മംഗളൂരു: (www.kasargodvartha.com) ചികോടി ഹൊരെകോഡിയിലെ ജൈന മതാചാര്യന്‍ ശ്രീ കാമകിമാര നന്തി മഹാരാജയെ അക്രമികള്‍ ആശ്രമത്തില്‍ നിന്ന് തന്നെ കൊലപ്പെടുത്തിയ ശേഷം ഭൗതിക ശരീരം കൊണ്ടുപോയി തള്ളുകയായിരുന്നു എന്ന് പൊലീസ്. ചാക്കില്‍ പൊതിഞ്ഞ് ബൈകില്‍ ചുമന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ചെറുകഷണങ്ങളാക്കിയ മൃതദേഹം കുഴല്‍ക്കിണറില്‍ തള്ളിയതെന്നാണ് പ്രതികള്‍ ചിക്കോടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.
പൊലീസ് പറയുന്നത്: ബുധനാഴ്ച സന്യാസി പ്രഭാത ഭക്ഷണ ശേഷം നേരത്തോട് നേരം കഴിഞ്ഞേ ആഹാരം കഴിക്കൂ എന്ന് ആചാര്യയുടെ പാചകക്കാരിയും ആശ്രമം അന്തേവാസിയുമായ കുസുമയില്‍ നിന്ന് മുഖ്യപ്രതി നാരായണ മാലി ബസപ്പ മനസിലാക്കിയിരുന്നു. ആചാര്യയുടെ ആഹാര ശേഷം പാത്രങ്ങളുമായി കുസുമ തിരിച്ചു പോയാല്‍ പിന്നെ ആ ദിവസം മുറിയില്‍ ആരും പ്രവേശിക്കില്ല. വൈദ്യുതാഘാതമേല്‍പിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് ആദ്യം നടത്തിയത്. ശരീരത്തില്‍ അനക്കം കണ്ടതിനാല്‍ ടവല്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പിച്ചെങ്കിലും മൃതദേഹം മാറ്റാന്‍ നിര്‍ബന്ധിതരായി.
ചാക്കില്‍ പൊതിഞ്ഞ മൃതദേഹവും ചുമന്ന് മോടോര്‍ സൈകിളില്‍ 35 കീലോമീറ്റര്‍ അകലെ മാലിയുടെ ഗ്രാമമായ ഖടകഭാവിയില്‍ എത്തിച്ചു. തുണ്ടം തുണ്ടമാക്കിയ ശരീരം കുഴല്‍ക്കിണറില്‍ ഉപേക്ഷിച്ചു. ചോരപുരണ്ട വസ്ത്രങ്ങളും സന്യാസിയുടെ ഡയറിയും കത്തിച്ചു. പിറ്റേന്ന് രാവിലെ കുസുമ ആഹാരവുമായി മുറിയില്‍ ചെന്നപ്പോള്‍ ആചാര്യയെ കണ്ടില്ല. സന്യാസി ഉപയോഗിക്കാറുള്ള സാധനങ്ങള്‍ അവിടെത്തന്നെയുണ്ടായിരുന്നു.
പിന്നീട് ട്രസ്റ്റ് ഭാരവാഹികള്‍ നടത്തിയ പരിശോധനയില്‍ സന്യാസിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പണവും രേഖകളും സൂക്ഷിക്കുന്ന മുറി തുറന്നു കിടക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചിക്കോടി പൊലീസില്‍ പരാതി നല്‍കി. നാലാം മണിക്കൂറില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് കഴിഞ്ഞു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. നാരായണ മാലി ആചാര്യയുമായി ഏറെ അടുപ്പം സ്ഥാപിച്ചിരുന്നു. ഇത് മറയാക്കി വാങ്ങിയ ലക്ഷങ്ങള്‍ തിരിച്ചു ചോദിച്ചപ്പോള്‍ സന്യാസിയെ കൊന്നു. എല്ലാറ്റിനും സഹായിയായി ലോറി ഡ്രൈവറായ ഹസ്സന്‍ എന്ന ഹസ്സന്‍ ദലായത്തിനെ ഒപ്പം കൂട്ടുകയായിരുന്നു.