വെള്ളവും വെളിച്ചവും ഉറ്റവരെ ബന്ധപ്പെടാൻ നെറ്റ് വർകോ ഇല്ലാതെ ഭയാനകമായ അവസ്ഥയായിരുന്നു ഒന്നര ദിവസത്തോളം അനുഭവിച്ചതെന്ന് ഇവർ പറയുന്നു. ഭക്ഷണ സാധനങ്ങളും തീരാറായിരുന്നു. ശക്തമായ മഴയിൽ റോഡും വീടുമൊക്കെ ഒലിച്ചു പോകുന്ന ഞെട്ടിക്കുന്ന കാഴ്ചകൾക്കും ഇവർ ദൃക്‌സാക്ഷികളായി. ബാങ്ക് അകൗണ്ടില്‍ പണമുണ്ടെങ്കിലും എടുക്കാനാവാത്ത സ്ഥിതിയായിരുന്നു. എടിഎമുകള്‍ പലതും പ്രളയത്തില്‍ ഒലിച്ച് പോയി.
ഈ മാസം മൂന്നിനാണ് എട്ടംഗ സുഹൃത്തുക്കൾ വിനോദ യാത്ര പുറപ്പെട്ടത്. ഡെൽഹിയിൽ നിന്നും ഹിമാചലിലേക്ക് ബസ് വഴിയാണ് പോയത്. ഹിമാചലിലെ പ്രധാന കേന്ദ്രങ്ങളൊക്കെ കറങ്ങുന്നതിനിടയിലാണ് മിന്നൽ പ്രളയമുണ്ടായത്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. പലതും തകർന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പാര്‍ക് ചെയ്ത കാറുകള്‍ കൂട്ടത്തോടെ കുത്തിയൊലിച്ച് പോകുന്ന കാഴ്ചകൾക്കും ഈ ദിനങ്ങൾ സാക്ഷിയായി.
'താമസിച്ച കെട്ടിടത്തിൽ വെള്ളവും വെളിച്ചവുമില്ല' പുറം ലോകവുമായ ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയും. ഭക്ഷണസാധനങ്ങൾ തീരാറായി' പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയായിരുന്നു', വീട്ടിലെത്തിയിട്ടും ഭീതി മാറാതെ നൗഫൽ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണ് ഇവർ നാട്ടിലെത്തിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതോടെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ആശങ്കയായി.
പഞ്ചായത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസൽ, സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ എന്നിവർ ജില്ലാ കലക്ടർ ഇമ്പശേഖരനെ കാര്യങ്ങൾ അറിയിച്ചു. ജില്ലാ ഭരണകൂടവും സ്പെഷൽ ബ്രാഞ്ചും സർകാർ തലത്തിൽ ബന്ധപ്പെട്ട് അന്വേഷിക്കുന്നതിനിടയിൽ ദുരന്തമുഖത്തിൽ നിന്നു 25 കിലോമീറ്റർ സഞ്ചരിച്ചതിന് ശേഷം അവർ ഫോണിൽ നാട്ടിലേക്ക് ബന്ധപ്പെടുകയായിരുന്നു. പിറ്റേന്ന് ശക്തമായ മഴക്കിടയിലും മണിക്കൂറുകൾ കൊണ്ട് അധികൃതർ ഒരു റോഡ് തയ്യാറാക്കി. അതിലൂടെയാണ് ഇവർ രക്ഷപ്പെട്ടത്. വരുന്ന വഴിയിൽ വാഹനങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോകുന്ന കാഴ്ചയായിരുന്നുവെന്ന് നൗഫൽ ഓർമിച്ചു.
'കുറ്റൻ കല്ലുകളും ഒലിച്ചുപോവുന്നുണ്ടായിരുന്നു. അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. പടച്ചവൻ പെട്ടെന്ന് താൽക്കാലിക വഴി കാണിച്ചു തരികയായിരുന്നു. അവിടത്തെ ജനങ്ങളെയും അധികൃതരെയും സമ്മതിക്കണം. അവർ ഒറ്റക്കെട്ടായി ദുരന്തമുഖത്ത് നിന്നത് കൊണ്ടാണ് ഞങ്ങൾ രക്ഷപ്പെട്ട് നാട്ടിലെത്തിയത്. ഇല്ലെങ്കിൽ ഒരു മാസം കഴിഞ്ഞാലും എത്തില്ലായിരുന്നു. അത്രയും ഭയാനകമായിരുന്നു അവിടത്തെ അവസ്ഥ.
മിക്ക റോഡുകളും ഒറ്റ വാഹനത്തിന് പോകാനുള്ള സൗകര്യമേയുള്ളൂ. ഇപ്പോഴും കുറെ ആളുകൾ കുടുങ്ങി കിടപ്പുണ്ട്. ഞങ്ങൾ പെട്ടെന്ന് ഇറങ്ങിയത് കൊണ്ട് രക്ഷപ്പെട്ടതാണ്', ആശ്വാസത്തോടെ സുഹൃത്തുക്കൾ പറയുന്നു.
Keywords: News, Kasaragod, Kerala, Himachal Flood, Himachal Floods: Natives of Kasaragod returned home.
< !- START disable copy paste -->