കുടുംബം ഉപേക്ഷിച്ച, ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത ഗർഭിണികൾക്ക് താമസവും ഭക്ഷണവും നിയമസഹായവും നൽകുന്ന പദ്ധതിക്ക് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി തിങ്കളാഴ്ച തുടക്കം കുറിച്ചു. 74.10 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തുടനീളം ഇത് വ്യാപിപ്പിക്കുമെന്ന് വനിതാ-ശിശു വികസന മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. നിർഭയ ഫണ്ടിന് കീഴിൽ ഈ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുമായി സഹകരിച്ച് 'മിഷൻ വാത്സല്യ'യുടെ ചട്ടക്കൂട് വികസിപ്പിച്ചതായി മന്ത്രി സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു. 2021-ൽ ആരംഭിച്ച മിഷൻ വാത്സല്യ കുട്ടികളുടെ സുരക്ഷയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയാണ്.
2021-ൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് പോക്സോ നിയമപ്രകാരം 51,863 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 64% അല്ലെങ്കിൽ 33,348 കേസുകൾ ലിംഗം അകത്ത് ചെന്നുള്ളതും ഗുരുതരവുമായ ലൈംഗിക പീഡനമാണ്. ഇത്തരം ഇരകൾക്കായി അഭയം ഒരുക്കുന്നതിന് പദ്ധതി സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രായപൂർത്തിയാകാത്ത ഇരകൾക്ക് ഒരു കുടക്കീഴിൽ പിന്തുണയും സഹായവും ഇത് ഉറപ്പാക്കുമെന്ന് മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
18 വയസുവരെയുള്ള പെൺകുട്ടികൾക്കും 23 വയസുവരെയുള്ള യുവതികൾക്കും ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ തലത്തിൽ പുതിയ പദ്ധതി പ്രകാരം കൂടുതൽ പിന്തുണ ലഭ്യമാകുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. നിയമ സഹായത്തോടൊപ്പം ഇരയ്ക്ക് കോടതിയിൽ ഹാജരാകാൻ സുരക്ഷിതമായ വാഹന സൗകര്യവും ഒരുക്കുമെന്നും അവർ അറിയിച്ചു. രാജ്യത്ത് 415 പോക്‌സോ അതിവേഗ കോടതികൾ സ്ഥാപിച്ചതിലൂടെ പ്രായപൂർത്തിയാകാത്ത ഇരകൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ സൗകര്യമൊരുക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Keywords: News, National, New Delhi, Union Minister, Women, Children Development, Smriti Irani, Scheme, Govt launches scheme for shelter, aid to pregnant minor assault victims.
< !- START disable copy paste -->