ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30ന് കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലായിരുന്നു സംഭവം. കാസർകോട്ട് നിന്ന് ട്രെയിനിൽ കയറിയ ഉടൻ ശരൺ ശുചിമുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ട് ഇരിക്കുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ആദ്യം അകത്ത് കുടുങ്ങിയിരിക്കാമെന്നാണ് പലരും കരുതിയത്. പിന്നീട് വല്ല അത്യാഹിതവും സംഭവിച്ചോ എന്ന ആശങ്കയും ഉയർന്നു. ഏറെനേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ യാത്രക്കാർ ടിടിഇയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും യാത്രക്കാരും വാതിൽ തുറക്കാൻ ആവർത്തിച്ച് അഭ്യർഥിച്ചെങ്കിലും യുവാവ് തയ്യാറായില്ല. ഇതോടെ ഉദ്യോഗസ്ഥർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിവരം നൽകി. ഇവിടെയും ആർപിഎഫും പൊലീസും പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രതികരിച്ചില്ല. ട്രെയിൻ വൈകുന്നത് കൊണ്ടുള്ള പ്രയാസങ്ങൾ മൂലം ശ്രമം ഉപേക്ഷിച്ചു. വൈകീട്ട് അഞ്ചര മണിയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ടെക്നികൽ ജീവനക്കാർ വാതിൽ കുത്തിപ്പൊളിച്ച് യുവാവിനെ പുറത്തിറക്കുകയായിരുന്നു. ആർപിഎഫിന് യുവാവിനെ പുറത്തെടുക്കാൻ ബലം പ്രയോഗിക്കേണ്ടിയും വന്നു. 20 മിനിറ്റോളം വന്ദേ ഭാരത് ട്രെയിൻ വൈകുകയും ചെയ്തു.
തുടർന്ന് യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. എന്തിനാണ് ടോയ്‌ലറ്റിൽ പൂട്ടിയിട്ടതെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ബന്ധുക്കളെ വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന. യുവാവ് ട്രെയിൻ ടികറ്റ് എടുത്തിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.
രണ്ട് മെറ്റൽ ലെയറുകളുള്ള ഫാബ്രികേറ്റഡ് വാതിലാണ് വന്ദേഭാരതിലുള്ളത്. ഇത് കുത്തിപ്പൊളിച്ചത് മൂലവും ജീവനക്കാരുടെ ഷിഫ്റ്റ് അലവൻസായി നൽകേണ്ട തുകയും അടക്കം ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റെയിൽവേയുടെ വിലയിരുത്തൽ. അന്തിമകണക്കിൽ ഇതുകൂടുകയോ കുറയുകയോ ചെയ്യാം. സെൻസറുള്ള വാതിൽ ആണെങ്കിലും യുവാവ് ഉള്ളിൽ നിന്ന് പൂട്ടിയതിന് പുറമെ സെൻസർ അടയുന്ന വിധത്തിൽ കയറിട്ട് കെട്ടുകയും ചെയ്തിരുന്നുവെന്ന് ആർപിഎഫ് വൃത്തങ്ങൾ പറഞ്ഞു.
Keywords: News, Kasaragod Kerala, Vande Bharat, Train, Shornur, Custody, Police, Investigation, Man locks himself up in Vande Bharat toilet
< !- START disable copy paste -->