ഞായറാഴ്ച രാവിലെ 9.30ന് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലനാണ് ആശുപത്രി ഉദ്‌ഘാടനം നിർവഹിക്കുന്നത്. കുഞ്ഞിരാമന്റെ നന്മ നിറഞ്ഞ മനസാണ് ഈ ആശുപത്രിയുടെ പിന്നിലെ കരുത്തെന്ന് ജനങ്ങൾ പറയുന്നു. കുഞ്ഞിരാമൻ വെറും കല്ല് കെട്ട് തൊഴിലാളി മാത്രമല്ല, മികച്ച നാടക നടനും സംവിധായകനും കൂടിയാണ്. 30 ഓളം നാടകങ്ങൾ നിർമിച്ച് അരങ്ങിലെത്തിച്ച കുഞ്ഞിരാമൻ 'അരയാക്കടവിലേക്ക്' എന്ന സിനിമ നിർമിച്ചും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രദ്ധേയനായ നടൻ കൂടിയാണ്. 30 ഓളം നാടകങ്ങൾ നിർമിച്ചതിൽ മിക്കതും അമേച്വർ നാടകങ്ങളാണ്. കേരള സംഗീത നാടക അകാഡമിയുടേത് അടക്കം മികച്ച നടനുള്ള പുരസ്കാരവും 27 തവണ കുഞ്ഞിരാമന് ലഭിച്ചിട്ടുണ്ട്.
കുഞ്ഞിരാമൻ ആദ്യം പഠിച്ചത് കല്ല് ചെത്താനാണ്. പിന്നീട് വീട് നിർമിക്കുന്നതിനുള്ള കല്ല് കെട്ടും വിജയപൂർവം തന്നെ നടത്താൻ കഴിഞ്ഞു. വീട്ടിൽ ദാരിദ്ര്യമായതിനാൽ പശുവിനെ നോക്കിയ ശേഷമാണ് സ്‌കൂളിൽ പഠനത്തിനായി ചെല്ലാറുണ്ടായിരുന്നത്. ഏഴ് മക്കളുള്ള കുടുംബത്തിൽ ഒന്നിനും വകയില്ലാതായപ്പോൾ പഠനവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അതിന് ശേഷം കുടുംബം പോറ്റാനാണ് കൽപണിക്ക് ഇറങ്ങിയത്. അധ്വാനത്തിന്റെ ഏറിയ പങ്കും കുഞ്ഞിരാമൻ ചിലവിട്ടത് നാടകത്തിനാണ്.
ചെറുപ്പം മുതൽ തന്നെ പോലുള്ള പാവങ്ങൾ ചികിത്സ കിട്ടാതെ വിഷമിക്കുന്നത് കണ്ടപ്പോഴാണ് സ്വന്തമായൊരു ആശുപത്രി എന്ന ആഗ്രഹം മനസിൽ സൂക്ഷിക്കാൻ തുടങ്ങിയത്. പിന്നീട് മനസിൽ കൊണ്ടുനടന്ന ആശുപത്രിക്കായി ഓരോ കല്ലും അടുക്കിവെക്കുകയായിരുന്നു. ഞായറാഴ്ച കുഞ്ഞിരാമന്റെ ആ സ്വപ്‌നം പൂവണിയുകയാണ്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് പിറകിലെ വിലേജ് ഓഫീസിന് സമീപമാണ് കെ കെ ആർ ക്ലിനിക് എന്ന പേരിൽ ആശുപത്രി പ്രവർത്തിക്കാൻ പോകുന്നത്. കൺസൾടൻസ് ഫിസിഷൻ അടക്കം മൂന്ന് വിദഗ്ധ ഡോക്ടർമാരാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഉണ്ടാവുക. ഇത് കൂടാതെ മൂന്ന് ഡോക്ടർമാർ പല ദിവസങ്ങളിലായി വിസിറ്റിംഗ് ഡോക്ടർമാരായി ഉണ്ടാവും.
സമ്പൂർണ ഓടോമാറ്റിക് ഹൈടെക് ലബോറടറിയും ഇ സി ജി, സ്‌കാനിങ്, മെഡികൽ സ്റ്റോർ എന്നിവയും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൺസൽടൻറ് ഫിസിഷനും ജിറിയാട്രിക് സൊസൈറ്റി ഓഫ് ഇൻഡ്യയിൽ നിന്നും പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോ. സച്ചിൻ ദേവ്, കുട്ടികളുടെ സ്പെഷ്യലിസ്റ്റായ ഡോ. കെ ദീപക്, മെഡിക്കൽ ഓഫീസർ അഭിറാം കൃഷ്ണൻ തുടങ്ങിയവരാണ് കുഞ്ഞിരാമന്റെ ആശുപത്രിയിലെ പ്രധാന ഡോക്ടർമാർ.
'വാക്‌സിനേഷൻ എടുത്ത 40നും 60നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദായാഘാതം മൂലം മരിക്കുന്നത് ഇന്ന് സർവസാധാരണമായി മാറിയിരിക്കുന്നു. ഇതിന് കാരണം ചിലരിൽ വാക്‌സിനേഷൻ രക്തക്കുഴലുകളുടെ പരുക്കനാക്കുകയും പതുക്കെ രക്തം കട്ട പിടിക്കുന്ന അവസ്ഥയുമുണ്ട്. ഇതിന് പരിഹാരം വാക്‌സിൻ എടുത്തവർ 'ഡി ഡൈമർ ടെസ്റ്റ്' എന്ന രക്ത പരിശോധന നടത്തി രക്തം കട്ട പിടിക്കുന്നുണ്ടോ എന്നറിയണം. അങ്ങനെ ഉണ്ടെങ്കിൽ ഉടൻ വൈദ്യ ചികിത്സ തേടണമെന്നും കിടപ്പ് രോഗികളുടെ വീട്ടിൽ ചെന്ന് സാംപിൾ ശേഖരിക്കുന്നതാണ്. ഡി ഡൈമർ ലെവൽ 0.50 / 500 കൂടാൻ പാടില്ല', ആശുപത്രി അധികൃതർ വ്യക്തമാക്കി.
ആശുപത്രിയിലെ ലാബിന്റെ ഉദ്ഘാടനം നീലേശ്വരം ബ്ലോക് പഞ്ചായത് പ്രസിഡന്റ് മാധവൻ മണിയറയാണ് ഉദ്‌ഘാടനം ചെയ്യുന്നത്. ഫാർമസിയുടെ ഉദ്‌ഘാടനം ടിവി ബാലൻ നിർവഹിക്കും. മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, ബേക്കൽ ഡി വൈ എസ് പി സി കെ സുനിൽ കുമാർ, കേരള സംഗീത നാടക അകാഡമി അംഗം രാജ്‌മോഹൻ നീലേശ്വരം അടക്കം വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പേർ ആശുപത്രി ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിക്കും. ഇപ്പോഴത്തെ ആശുപത്രിയിൽ ഒബ്‌സർവേഷൻ കൗണ്ടർ അടക്കം ഉണ്ടാവും. ഭാവിയിൽ കിടത്തി ചികിത്സ സൗകര്യം അടക്കം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുഞ്ഞിരാമൻ പറഞ്ഞു.
Keywords: News, Cheruvathur, Kasaragod, Kerala, Hospital, Thrikaripur, Inauguration, K Kunhiraman Hospital will be inaugurated on Sunday.
< !- START disable copy paste -->