ലഹരിയെന്ന വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് 1987 മുതൽ ജൂൺ 26 ഐക്യരാഷ്ട്ര സംഘടന ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ലഹരിപദാർഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക, ലഹരി ഉൽപന്നങ്ങൾ നിയന്ത്രിക്കാൻ സർകാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.
കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് ലഹരിമുക്ത നാട് എന്ന സ്വപ്‌നത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 500 ഓളം മയക്കുമരുന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ലഹരി മരുന്നുകള്‍ക്കെതിരെ പരിശോധന ശക്തമാക്കിയതോടെ പിടിയിലാകുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. എന്നിരുന്നാലും പിടിയിലാകുന്നവരിൽ കൂടുതലും ചെറിയ ഇടപാടുകൾ നടത്തുന്നവരാണ്. ഇവരിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വമ്പൻ സ്രാവുകൾ പിടിയിലാകാറുമില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കണ്ണികളാണ് ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ട്രെയിൻ മാർഗവും, കെഎസ്ആർടിസി, സ്വകാര്യ ബസുകളിലുമായി ജില്ലയിലേക്ക് യഥേഷ്ടം ലഹരി കടത്തുന്നുണ്ട്. എംഡിഎംഎയുമായാണ് കൂടുതൽ പേരും പിടിയിലാകുന്നത്. കഞ്ചാവും യഥേഷ്ടം പിടികൂടുന്നുണ്ട്.
മാസങ്ങൾക്ക് മുമ്പ് കേരള എക്സൈസ് വകുപ്പ് നടത്തിയ പഠനത്തിൽ കൗമാരക്കാർ ഉപയോഗിക്കുന്ന പ്രധാന മയക്കുമരുന്ന് കഞ്ചാവാണെന്ന് കണ്ടെത്തിയിരുന്നു. 19 വയസിന് താഴെയുള്ള 600 പേർക്കിടയിലാണ് സർവേ നടത്തിയത്. മയക്കുമരുന്നിന് അടിമകളായവരിൽ 61.5 ശതമാനം പേരും വായ വരണ്ടുണങ്ങുന്ന അവസ്ഥയും 52 ശതമാനം പേർ ക്ഷീണവും 38.6 ശതമാനം പേർ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെന്ന് സർവേ പറയുന്നു.
മയക്കുമരുന്ന് മനുഷ്യ ശരീരത്തിന്റെ സൗന്ദര്യം നശിപ്പിക്കുകയും ആരോഗ്യത്തെ മോശമാക്കുകയും ചെയ്യുക മാത്രമല്ല, അവയുടെ ഉപയോഗം യുവതലമുറയുടെ കഴിവുകളെയും സാമൂഹിക ഉത്തരവാദിത്തങ്ങളെയും സർഗാത്മകതയെയും നശിപ്പിക്കുന്നു എന്നതാണ് രാജ്യത്തെ മയക്കുമരുന്ന് അടിമത്തത്തിന്റെ ഏറ്റവും ആശങ്കാജനകമായ വശം.
കൗമാരപ്രായക്കാരിൽ ഭൂരിഭാഗവും കൗതുകം കൊണ്ടാണ് മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങുന്നത്. മയക്കുമരുന്ന് മാഫിയകളും അവസരം മുതലെടുക്കുന്നു. ആദ്യതവണ സൗജന്യമായി നൽകി പിന്നീട് പതിയെ പതിയെ അതിന് അടിമയാക്കുകയും അവരെ തന്നെ കാരിയർമാരായി ഉപയോഗിക്കുകയും ചെയ്യുകയാണ്. സമപ്രായക്കാരുടെ സ്വാധീനം മൂലമോ അല്ലെങ്കിൽ ആനന്ദം ലഭിക്കുമെന്ന പ്രതീക്ഷയിലോ ആദ്യമായി മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്നവരുമുണ്ട്.
മയക്കുമരുന്ന് കടത്ത് തടയാൻ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കർശനമായ നിയമങ്ങൾ ഇൻഡ്യയിൽ ഉണ്ടെങ്കിലും, കുറ്റവാളികൾ പലപ്പോഴും നിയമത്തിലെ ചില പഴുതുകളിൽ നിന്ന് രക്ഷപ്പെടുന്നു. നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരം രാജ്യത്ത് തഴച്ചുവളരാൻ കാരണം ഇതാണ്. മയക്കുമരുന്ന് ഉപയോഗം എല്ലാ നാടുകളിലെയും വലിയ വിപത്തായിരിക്കുന്ന സാഹചര്യത്തിൽ ബോധവത്‌കരണ കാംപയിനുകൾക്ക് പുറമെ ശക്തമായ നടപടികളും വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
പൊലീസ് - എക്സൈസ് പരിശോധന ഊർജിതമാക്കണമെന്ന് മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ: പൊലീസ് - എക്സൈസ് പരിശോധന കാര്യക്ഷമമായി നടക്കുമ്പോഴും ജില്ലയിലേക്ക് എംഡിഎംഎയുടെയും കഞ്ചാവിന്റെയും ഒഴുക്കിന് ശമനമില്ലാത്തത് ആശങ്കപ്പെടുത്തുന്നുവെന്ന് മൊഗ്രാൽ ദേശീയ വേദി. ലഹരി സംഘങ്ങളുടെ വിളയാട്ടം അവസാനിപ്പിക്കാൻ രാത്രികാലങ്ങളിൽ വാഹന പരിശോധന കർശനമാക്കണം. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകളിലും പൊലീസ് - എക്സൈസ് നിരീക്ഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. കുമ്പളയിലെ തീരദേശ മേഖലയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ ദേശീയവേദി നാലാം ഘട്ട ലഹരി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
Keywords: News, Ksaragod, Kerala, Drug Abuse, Youth, Student, Police, International Day Against Drug Abuse, Increasing Drug Abuse Among Youth
< !- START disable copy paste -->