300 വർഷത്തെ ചരിത്രപശ്ചാത്തലമുള്ള കോട്ട അധികൃതരുടെ അനാസ്ഥ മൂലം കാടുകയറി നശിക്കുകയാണ്. ഇക്കേരി രാജവംശത്തിൽ പെട്ട നാട്ടുരാജാക്കന്മാർ നിർമിച്ചതെന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ആരിക്കാടി കോട്ടയ്ക്ക് മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെയും, ടിപ്പുസുൽത്വാന്റെയും ചരിത്ര പടയോട്ട കഥകളും ഏറെ പറയാനുണ്ട്. എന്നിട്ടും ആരും ഈ പൈതൃകത്തെ സംരക്ഷിക്കാൻ മുന്നോട്ട് വരുന്നുമില്ല.
നിലവിൽ പുരാവസ്തു- സാംസ്കാരിക വകുപ്പുകൾക്ക് കീഴിൽ വരുന്ന കോട്ടയ്ക്ക് സഞ്ചാരികളെ ആകർഷിക്കാൻ മാത്രം തലയെടുപ്പും സൗന്ദര്യവുമുണ്ട്. കുമ്പള - ആരിക്കാടി ദേശീയപാതയ്ക്ക് സമീപമാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കുമ്പള ഗ്രാമപഞ്ചായതിൽ ഉൾപെടുന്ന ഈ കോട്ടയിലേക്ക് കുമ്പള ടൗണിൽ നിന്ന് കേവലം ഒരു കിലോമീറ്ററിൽ താഴെ ദൂരം മാത്രമാണുള്ളത്.
മൂന്ന് ഏകറോളം സ്ഥലത്ത് വ്യാപിച്ച് കിടന്നിരുന്ന കോട്ടയുടെ കുറെ ഭാഗങ്ങൾ ഇപ്പോൾ ദേശീയപാത വികസനത്തിനായി ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. കോട്ടയുടെ ചരിത്ര അവശേഷിപ്പുകളായ തുരങ്കങ്ങളും കിണറുകളും അനാസ്ഥയുടെ അവശിഷ്ടങ്ങളായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. പലതും മണ്ണിനടിയിൽ മൂടപ്പെട്ട് കിടക്കുന്നുമുണ്ട്.
നേരത്തെ പുരാവസ്തു- സാംസ്കാരിക വകുപ്പ് അധികൃതർ പ്രദേശം സന്ദർശിച്ചിരുന്നു. ടൂറിസം വിലേജോ, കലാഗ്രാമമോ കോട്ട കേന്ദ്രീകരിച്ച് നടപ്പിലാക്കുമെന്നും അറിയിച്ചിരുന്നതാണ്. പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രഖ്യാപനം ചുവപ്പുനാടയിൽ തന്നെയാണ്. മംഗ്ളുറു വിമാനത്താവളം വഴി കേരളം സന്ദർശിക്കാൻ എത്തുന്ന വിദേശ സഞ്ചാരികളെ വരവേൽക്കാൻ പാകത്തിൽ നവീകരിച്ച് നിർത്തിയാൽ ആരിക്കാടി കോട്ട മലയാളക്കരയുടെ സാംസ്കാരിക മഹിമയുടെ അടയാളമായി തീരുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
മയിലുകളും, ദേശാടനക്കിളികളും ഉൾപെടെ നൂറുകണക്കിന് പറവകളുടെ വിഹാര കേന്ദ്രം കൂടിയാണ് ഈ ചരിത്ര പൈതൃക കോട്ട. കോട്ടയുടെ സംരക്ഷണത്തിന് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കണമെന്ന് 'തനിമ' കലാസാഹിത്യവേദി കുമ്പള -മൊഗ്രാൽ ചാപ്റ്റർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പുരാതനമായ കോട്ടയുടെ സംരക്ഷണത്തിന് ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് പ്രദേശവാസികൾ ഒന്നടങ്കം അഭ്യർഥിക്കുന്നത്.
Keywords: News, Kerala, Kumbala, Kasaragod, Fort, Negligence to Arikady fort.
< !- START disable copy paste -->