തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ഷൊർണൂർ വരെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തും. ഇത് ഏപ്രില്‍ 22ന് നടത്താനാണ് സാധ്യത. 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപോർട്.
തിരുവനന്തപുരം-കണ്ണൂര്‍ റൂടിലാവും കേരളത്തില്‍ വന്ദേ ഭാരത് സര്‍വീസ് നടത്തുക. ഏഴ് - ഏഴര മണിക്കൂർ കൊണ്ട് 501 കിമീ പിന്നിടുന്ന തരത്തിൽ ഒന്നിലധികം ടൈംടേബിളുകൾ റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപുണ്ടാകുമെന്നാണ് വിവരം. ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിന് ലഭിക്കുന്നത്.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ വന്ദേഭാരതിന് സാധിക്കുമെങ്കിലും കേരളത്തില്‍ ഈ വേഗമുണ്ടാവില്ലെന്നാണ് നിഗമനം. കേരളത്തില്‍ നിലവിലുള്ള ട്രാകുകളില്‍ ഇത്രയും വേഗത്തില്‍ ട്രെയിനിന് സഞ്ചരിക്കാനാവില്ല. പൂർണമായും എസി, ഓടോമാറ്റിക് ഡോറുകൾ, എക്സിക്യൂടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപെടെ മികച്ച സീറ്റുകൾ, ജിപിഎസ് പാസൻജർ ഇൻഫർമേഷൻ സംവിധാനം, വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ തുടങ്ങിയവ വന്ദേ ഭാരത് ട്രെയിനിന്റെ പ്രത്യേകതകളാണ്.
അതേസമയം, വന്ദേ ഭാരത് ട്രെയിൻ സർവീസിന്റെ കാര്യത്തിലും കാസർകോടിനെ അവഗണിക്കുന്നതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ജനപ്രതിനിധികളും വിവിധ സംഘടനകളും കേന്ദ്രറെയിൽവേ മന്ത്രിക്കടക്കം നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം - മംഗ്‌ളുറു പാതയില്‍ സര്‍വീസ് നടത്താനാണ് ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രത്യേക സലൂണും മെമു ട്രെയിനും ഉപയോഗിച്ച് വന്ദേ ഭാരത് വണ്ടി കേരളത്തിൽ ഓടിക്കാൻ പ്രാഥമിക വേഗപരിശോധന നടത്തിയിരുന്നു. ഒറ്റ കോചുള്ള പരിശോധനാ കാർ നാലുമണിക്കൂർ കൊണ്ട് മംഗ്ളൂറിൽ നിന്ന് ഷൊർണൂരിൽ ഓടിയെത്തി. കണ്ണൂർ, കോഴിക്കോട്, തിരൂർ എന്നീ സ്റ്റേഷനുകളിൽ മൂന്ന് മിനുറ്റ് നിർത്തിയാണ് ട്രെയിൻ ഓടിച്ചത്. മെയിൽ, എക്‌സ്പ്രസ് വണ്ടികൾക്ക് മംഗ്‌ളുറു മുതൽ ഷൊർണൂർ വരെ ഓടാൻ ചുരുങ്ങിയത് ആറുമണിക്കൂർ വേണം. ഈ സാഹചര്യത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് മംഗ്ളുറു വരെ നീട്ടുന്നതിന് എന്താണ് പ്രായോഗിക ബുദ്ധിമുട്ടെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് അടിയന്തിരമായി ഇപ്പോൾ വേണ്ടത് സൂപർ ഫാസ്റ്റ് രാത്രി വണ്ടിയാണെന്ന് കുമ്പള റെയിൽ പാസൻജേർസ് അസോസിയേഷൻ പ്രസിഡന്റ് നിസാർ പെറുവാഡ് പറഞ്ഞു. ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന മൂന്ന് രാത്രി വണ്ടികളിൽ നല്ല തിരക്കാണ്. കൂടാതെ വേഗതയും കുറവാണ്. ഇപ്പോൾ ഉള്ള വന്ദേഭാരത് പകൽ യാത്ര ചെയ്യാനുള്ള കോചുകളോടെയാണ്. അവ എല്ലാം അതേദിവസം തന്നെ തിരിച്ച് വരാൻ പാകത്തിലാണ്. തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ റെയിൽവേ ട്രാകിൽ 70 മുതൽ 90 കി മീ വരെ വേഗതയിൽ മാത്രമേ വണ്ടി ഓടിക്കാൻ സൗകര്യം ഉളളൂ. ഈ സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ മംഗ്‌ളുറു വരെ ഒറ്റ റേക് കൊണ്ട് ഓടി തിരിച്ചെത്താൻ സാധിക്കില്ല. അതിനാൽ സ്ലീപർ കോചുകളുള്ള മംഗ്ളുറു - തിരുവനന്തപുരം വന്ദേ ഭാരത് രാത്രി വണ്ടിയാണ് ആവശ്യമെന്ന് നിസാർ പെറുവാഡ് ചൂണ്ടിക്കാട്ടി.
അതിനിടെ, ഉത്തര മലബാറിലെ ഏക മെമു സർവീസ് ഓട്ടം നിർത്തിയതും കാസർകോടിന് തിരിച്ചടിയായി. വ്യാഴാഴ്ച മുതൽ സർവീസ് അവസാനിപ്പിച്ച മെമുവിന് പകരം പാസൻജർ വണ്ടിയാണ് ഓടുന്നത്. മെമു റേക് പാലക്കാട് മെമു ഷെഡിൽ എത്തിക്കും. ഇത് ചെന്നൈ ഡിവിഷനിലേക്ക് കൈമാറുമെന്നാണ് സൂചന. 2022 ജനുവരി 26 നായിരുന്നു കണ്ണൂർ - മംഗ്ളുറു റൂടിൽ പാസൻജർ ട്രെയിനിന് പകരം മെമു സർവീസ് തുടങ്ങിയത്. എന്നാൽ വീണ്ടും പാസൻജർ വണ്ടി ഓടാൻ തുടങ്ങിയതോടെ നേരത്തെയുണ്ടായിരുന്ന 14 കോചിന് പകരം 10 കോചുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ട്രെയിൻ സർവീസിന്റെ കാര്യത്തിൽ കനത്ത അവഗണന നേരിടുന്ന കാസർകോടിന് ആശ്വാസമാകുന്ന തരത്തിൽ, മെമു റേക് തിരിച്ചുകൊണ്ടുപോകാതെ പാസൻജർ ട്രെയിനിന് പുറമെ സർവീസ് നടത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
Keywords: Kasaragod, News, Kerala, Top-Headlines, Kasaragod-News, Vande Bharath, PM Modi, Thiruvananthapuram, Kannur, Report, Train, Vande Bharat: PM Modi to inaugurate service on April 25 in Kerala.< !- START disable copy paste -->