കാസർകോട്: (www.kasargodvartha.com) ജെനറൽ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് ലിഫ്റ്റുകളിൽ ചെറിയ ലിഫ്റ്റ് പ്രവർത്തന ക്ഷമമാണെന്ന് സൂപ്രണ്ട് ഡോ. രാജാറാം അറിയിച്ചു. വീൽ ചെയറിലുള്ള രോഗികൾ ഈ ലിഫ്റ്റ് ഉപയോഗിച്ച് വരുന്നു. എന്നാൽ അമിത ഉപയോഗം മൂലം ലിഫ്റ്റ് തകരാറിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വിദ്യാർഥികൾ, രോഗിയുടെ കൂട്ടിരിപ്പുകാർ എന്നിവർ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിഫ്റ്റ് തകരാറിലായ കാര്യവും രോഗികളും കൂട്ടിരുപ്പുകാരും നേരിടുന്ന ദുരിതങ്ങളും കാസർകോട് വാർത്ത നേരത്തെ റിപോർട് ചെയ്തിരുന്നു.
ട്രോളി അടക്കം കയറ്റാവുന്ന വലിയ ലിഫ്റ്റിന്റെ തകരാർ പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ലിഫ്റ്റ് സ്ഥാപിച്ച കംപനി ഉൾപ്പെടെ ആരും തന്നെ വാർഷിക മെയിന്റനൻസ് ഏറ്റെടുക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ലിഫ്റ്റ് പ്രദേശികമായി അറ്റകുറ്റപ്പണി ചെയ്യിക്കുകയായിരുന്നു. ഈ വർഷം അറ്റകുറ്റപ്പണിക്ക് വേണ്ടി രണ്ട് കംപനികളിൽ നിന്ന് ഓഫർ ലഭിച്ചിട്ടുണ്ട്. പി ഡബ്ല്യൂ ഡി ഇലക്ട്രികൽ വിഭാഗത്തിന്റെ അനുമതിയോടെ രണ്ടാഴ്‌ചക്കകം ലിഫ്റ്റ് ശരിയാക്കുമെന്നും ഡോ. രാജാറാം അറിയിച്ചു.
ലിഫ്റ്റ് തകരാറായതിനെ തുടർന്നു കിടപ്പു രോഗികളെയും മറ്റും ആശുപത്രി ജീവനക്കാരുടെ സഹായത്താലാണ് ചുമന്നു താഴെ ഇറക്കുന്നത്. ലിഫ്റ്റ് തകരാറായത് മൂലം ആശുപത്രിയിൽ കിടത്തിചികിത്സിക്കുന്നത് നിയന്ത്രിക്കുകയോ ശസ്ത്രക്രിയ മാറ്റി വെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Superintendent said that damaged lift in Kasaragod General Hospital will be operational soon, Kasaragod, News, Patient, Lift, Controversy, Treatment, Allegation, Dr Rajaram, Kerala.