പൊലീസുകാർക്കിടയിലും ജനങ്ങൾക്കിടയിലും സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് അറിയപ്പെടുന്ന റഊഫിന്റെ സ്ഥലം മാറ്റം വലിയ ചർചകൾക്ക് ഇടയാക്കിയിരുന്നു. വ്യക്തമായ ഒരു കാരണവും ഇല്ലാതെയാണ് ഇദ്ദേഹത്തെയും മറ്റൊരു ഉദ്യോഗസ്ഥനെയും പയ്യന്നൂരിൽ നിന്ന് വർക് അറേൻജ്‌മെന്റ് എന്ന കാരണത്താൽ സ്ഥലം മാറ്റിയിരുന്നത്. കേസ് അന്വേഷണങ്ങളിൽ വലിയ ജാഗ്രത പുലർത്തുന്ന ഉദ്യോഗസ്ഥനായിരുന്നു റഊഫ്.
കരിവെള്ളൂർ സ്വദേശിയായ റിജോയി എന്ന യുവാവ് രണ്ട് വർഷം മുമ്പാണ് ഐഎഎസ് പരീക്ഷാ പരിശീലനത്തിന് മുംബൈയിലേക്ക് പോയത്. പിന്നീട് യുവാവിനെ കുറിച്ച് വിവരം ഒന്നും ഇല്ലാതായതോടെ അധ്യാപകനായ പിതാവ് ജയരാജ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണ ചുമതല റഊഫിനായിരുന്നു. മകനെ കാണാതായതിൽ ഒരു പിതാവിനുള്ള സങ്കടം നേരിട്ട് മനസിലാക്കാൻ കഴിഞ്ഞതിന്റെയും ആ വേദന തന്റെ കൂടി വേദനയായി കണ്ടുകൊണ്ടുമാണ് റഊഫ് ഔദ്യോഗികമായും അനൗദ്യോഗികമായും പല സംസ്ഥാനങ്ങളിലായി അന്വേഷണം നടത്തിയത്.
സ്ഥലം മാറിപ്പോയിട്ടും മുംബൈയിലെ മലയാളി സമാജം അടക്കമുള്ള സംഘടനകളുമായും വ്യക്തികളുമായും ബന്ധപ്പെട്ട് ശ്രമം തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജയരാജ് സ്ഥലം മാറിപ്പോയ തന്നെ വിളിച്ചപ്പോൾ കാണണമെന്ന് പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ പോയതിനെ കുറിച്ചാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്. തന്റെ ഫേസ്‌ബുക് പോസ്റ്റ് യുവാവിനെ കണ്ടെത്താൻ ഏതെങ്കിലും വിധത്തിൽ സഹായിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
എസ്ഐയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
2021 ജനുവരി മാസം ജയരാജൻ മാഷെ ആദ്യമായി കാണുന്നത് പയ്യന്നൂർ സ്റ്റേഷനിലെ ജനമൈത്രി ഹാളിൽ വെച്ചാണ്. അന്ന് സംസാരിക്കുമ്പോൾ പലപ്പോഴും മാഷ് കണ്ണട ഊരി കണ്ണ് തുടയ്ക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി. പിന്നീട് കേസന്വേഷണത്തിന്റെ ഭാഗമായി മാഷുമായി ദിവസേന ഫോൺ കോളായും മെസ്സേജുകളിലൂടേയും ഒരു ആത്മ ബന്ധം ഉണ്ടായി. കേസ് അന്വേഷണത്തിനായി രണ്ടു പ്രാവശ്യം മഹാരാഷ്ട്രയിലും ഡൽഹിയിലും ഒരിക്കൽ ചണ്ഡീഗഡിലും പോയി ദിവസങ്ങളോളം അന്വേഷണം നടത്തി. എന്റെ അന്യ സംസ്ഥാനങ്ങളിലെ പല സുഹൃത്തുക്കളുമായും മലയാളി അസോസിയേഷനുകളായും നിരന്തരം ബന്ധപ്പെട്ടു ആഴ്ചകളോളം സേലത്തും ബാംഗ്ളൂരിലും ഗോകർണത്തും അന്വേഷണം നടത്തി.
ലഹരി മാഫിയയുടെ കയ്യിൽപെട്ട യുവതിയെ അടക്കം അഞ്ചോളം യുവതികളേയും മൂന്ന് സ്കൂൾ കുട്ടികളേയും പയ്യന്നൂരിൽ നിന്നും അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചുവെങ്കിലും റിജോയിയെ മാത്രം കണ്ടെത്താൻ സാധിക്കാത്തത് മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു. കുറേ നാളുകൾക്ക് ശേഷം രണ്ടു ദിവസം മുൻപ് നൈറ്റ് ഡ്യൂട്ടി സമയത്ത് മാഷ് വിളിച്ചു. കുറച്ച് നാളായി സുഖമില്ല അതാണ് വിളിക്കിതിരുന്നത് എന്ന് പറഞ്ഞു. ഞാൻ പയ്യന്നൂരിൽ നിന്നും മാറിയ കാര്യവും നാളെ ഡ്യൂട്ടി റെസ്റ്റ് ആണ് കരിവെള്ളൂർ വീട്ടിലേക്ക് വരാം എന്നും പറഞ്ഞു.
മിനിയാന്ന് വൈകുന്നേരം മാഷെ കാണാൻ വീട്ടിലെത്തി രണ്ടു മണിക്കൂറോളം മാഷിന്റെ കൂടെ സംസാരിച്ചു. സംസാരത്തിനിടയിൽ പലപ്പോഴും മാഷിന്റെ കണ്ണടക്കുള്ളിലൂടെ വരുന്ന കണ്ണ് നീർ എന്റെയും കണ്ണുകൾ നനയിച്ചു. ഞാൻ റിജോയിയുടെ ഫോട്ടോ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. നിങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ദയവായി ഷെയർ ചെയ്യണം. നമ്മൾക്ക് റിജോയിയെ കണ്ടെത്തി ജയരാജൻ മാഷ്ക്ക് കൊടുക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
Keywords:Top Headlines, Missing, case, Police, PoliceStation, Mumbai, Drugs, People, College, Investigation, Kerala. Missing of young man: Facebook post of SI goes viral.