1972ല്‍ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷൾ ചെയ്തു. പിന്നീട് നിര്‍മാതാവായിട്ടാണ് സിനിമാ ലോകത്തെത്തിയത്. അതിന് ശേഷം മുഴുവന്‍ സമയ അഭിനേതാവായി. ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ ഒരുപോലെ തിളങ്ങി മലയാളിയുടെ പ്രിയ താരമായി ഉയർന്നുവന്നു.
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ മാത്രം പ്രത്യേകതകളായിരുന്നു. 12 വര്‍ഷം അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായിരുന്നു. 2022ല്‍ പുറത്തിറങ്ങിയ കടുവയായിരുന്നു അവസാന ചിത്രം. 2014ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് പാര്‍ലമെന്റിലെത്തി. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
'മഴവില്‍ക്കാവടി' എന്ന ചിത്രത്തിലെ അഭിനയത്തിന് 1989ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഇന്നസെന്റ് നിര്‍മിച്ച 'വിടപറയുംമുമ്പേ', 'ഓര്‍മയ്ക്കായി' എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. 'പത്താം നിലയിലെ തീവണ്ടി'യിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ക്രിടിക് പുരസ്‌കാരം ഉള്‍പെടെ നിരവധി അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
മരണവിവരം അറിഞ്ഞതുമുതൽ പ്രമുഖരും സഹപ്രവർത്തകരും സാധാരണക്കാരുമടക്കം ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാൻ എത്തുന്നത്. രാവിലെ എട്ട് മുതല്‍ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ പൊതുദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണി മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട മുന്‍സിപല്‍ ടൗണ്‍ഹോളിലും തുടര്‍ന്ന് സ്വവസതിയിലും പൊതുദർശനത്തിന് വെച്ച ശേഷം വൈകിട്ട് അഞ്ചുമണിയ്ക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
Keywords: Kochi, Kerala, News, Cinema, Actor, Death, Obituary, Top-Headlines, Legendary actor Innocent passes away