ഒരേ പട്ടണത്തിലെ വിവിധ ആശുപത്രികളിൽ ഒരേ തരത്തിലുള്ള ഓപറേഷനും ചികിത്സയ്ക്കും പരിശോധനക്കും പലതരം ഫീസുകളാണ് നിലവിൽ ഈടാക്കി വരുന്നതെന്നും രോഗികളുടെ നിരക്ഷരതയും അജ്ഞതയും മുതലെടുത്ത് വൻ തുകകളാണ് പല ആശുപത്രികളും വസൂലാക്കുന്നതെന്നുമായിരുന്നു അദ്ദേഹം കത്തിൽ പറഞ്ഞിരുന്നത്. എംആർഐ, സിടി സ്കാൻ, എൻ ജിയോഗ്രാം, ഡയാലിസിസ് തുടങ്ങി അനസ്തേഷ്യ വരെ ഒരേ തരത്തിലുള്ള പരിശോധനകൾക്കും ചികിത്സക്കും വിവിധ നിരക്കുകൾ ഈടാക്കുന്നതായും മുറികൾക്ക് വൻതുക വാടക ഈടാക്കുന്ന ആശുപത്രികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനെതിരെ നിയമ നിർമാണം നടത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അബ്ദുർ റഹ്‌മാൻ കത്ത് നൽകിയിരുന്നത്. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് പാർലമെന്ററി പാർടി ലീഡർ പികെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എൻഎ നെല്ലിക്കുന്ന് എംഎൽഎ എന്നിവർ സജീവമായി ഇടപെടുകയും സർകാരിൽ സമ്മർദം ചെലുത്തുകയും നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ക്ലിനികൽ സ്ഥാപനങ്ങൾ നൽകേണ്ട സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിർണയിക്കുക എന്ന ലക്ഷ്യത്തോട് കൂടി അവയുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച് നിലവിലുള്ള കേരള ക്ലിനികൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷനും, നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 39(2) പ്രകാരം ഓരോ സ്ഥാപനങ്ങളും തങ്ങൾ പരിശോധനക്കായി ചുമത്തുന്ന ഫീസ് പ്രദർശിപ്പിക്കണമെന്നും സെക്ഷൻ 39 (4) പ്രകാരം ക്ലിനികൽ സ്ഥാപനങ്ങൾ സ്വമേധയാ പ്രദർശിപ്പിച്ചിട്ടുള്ള നിരക്കിനേക്കാൾ അധികം ഈടാക്കാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അബ്ദുർ റഹ്‌മാൻ പറഞ്ഞു.
അബ്ദുർ റഹ്‌മാൻ്റെ കത്തിൻ്റെയും ജനപ്രതിനിധികളുടെ ഇടപെടലുകളുടെയും ഫലമായി ഈ നിയമം കർശനമായി പാലിച്ച് സ്വകാര്യ ആശുപത്രികൾ ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സർകാർ എല്ലാ ജില്ലാ കലക്ടർമാർക്കും നിർദേശം നൽകിയിരിക്കുകയാണ്. പാവപ്പെട്ട രോഗികൾക്ക് ആശ്വാസകരമായ നടപടിക്ക് വേണ്ടി പരിശ്രമിച്ച നേതാക്കൾക്കും, ജനപ്രതിനിധികൾക്കും നന്ദി രേഖപ്പെടുത്തുന്നതായി അബ്ദുർ റഹ്‌മാൻ പറഞ്ഞു.