'1906ല്‍ സർ ഡി എച് മുല്ല എഴുതിയ 'പ്രിൻസിപൽസ് ഓഫ് മുഹമ്മദൻ ലോ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികള്‍ എടുക്കുന്ന സമീപന പ്രകാരം എന്റെ അല്ലെങ്കിൽ ഞങ്ങളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമേ ഞങ്ങളുടെ മക്കള്‍ക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അഥവാ തഹസില്‍ദാര്‍ നല്‍കുന്ന അനന്തരവകാശ സര്‍ടിഫികറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ്‍ മക്കളില്ല എന്നത് മാത്രമാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ മുഴുവന്‍ സ്വത്തും മക്കള്‍ക്ക് തന്നെ കിട്ടിയേനെ', അദ്ദേഹം കുറിച്ചു.
തങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുട്ടികളായത് കൊണ്ട് മാത്രം കടുത്ത വിവേചനം മക്കള്‍ നേരിടേണ്ടി വരുന്നു. ശരീഅത് പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല. ഭരണഘടനയിലെ 14ാം അനുച്ഛേദം ജാതി മത വര്‍ഗ ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നല്‍കുന്ന രാജ്യത്ത് ഇസ്ലാം മതം പിന്തുടരുന്നവരുടെ മക്കള്‍ക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണെന്നും സി ശുകൂർ പറഞ്ഞു. നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്ത് നിന്ന് ഇസ്ലാം മത വിശ്വാസികളായ തങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏകവഴി 1954ല്‍ നമ്മുടെ പാര്‍ലമെന്റ് അംഗീകരിച്ച സ്പെഷ്യല്‍ മാര്യേജ് ആക്ട് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മരണം കണ്‍മുന്നിലൂടെ മിന്നിമാഞ്ഞുപോയ രണ്ട് അസാധാരണ സന്ദര്‍ഭങ്ങളിലാണ് ജീവിതവുമായി ബന്ധപ്പെട്ട ചില വേവലാതികള്‍ ഉള്ളില്‍ ഉടലെടുത്തത്. ഇന്നും ഓര്‍ക്കാന്‍ ഭയപ്പെടുന്ന, 2017 ലെ അതിഭീകരമായ ഒരു അപകടത്തില്‍ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയായെങ്കിലും ഞാന്‍ ബാക്കിയായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2020 ലും മറ്റൊരപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെല്‍റ്റായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ ചെറുവത്തൂര്‍ കാടങ്കോട് നസീമ മന്‍സിലില്‍ വെച്ചായിരുന്നു തങ്ങളുടെ നികാഹ് നടന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്.
.
അതേസമയം സി ശുകൂറിന് മറുപടിയുമായി മറ്റുചിലരും സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തി. 'എൻ്റെ മരണശേഷം എൻ്റെ മക്കളെ ആരാണ് നോക്കുക. ജീവിതകാലത്ത് എന്നെ നോക്കിയ എൻ്റെ സഹോദരങ്ങൾക്കല്ലാതെ വേറാർക്കാണ് എൻ്റെ മക്കളെ നോക്കാനാവുക. എൻ്റെ മരണശേഷം എൻ്റെ സ്വത്തിൽ നിന്നും വിഹിതം എൻ്റെ സഹോദരങ്ങൾക്ക് നൽകുന്നത് എൻ്റെ മക്കളോട് നീതി കാട്ടാൻ വേണ്ടി തന്നെയാണ്. ജീവിതകാലത്ത് എൻ്റെ വിദ്യാഭ്യാസം, തൊഴിൽ, ഭവനം തുടങ്ങിയ സകല കാര്യങ്ങളിലും എന്നോട് സഹകരിച്ചത് എന്നെ ഞാനാക്കിയത് എൻ്റെ സഹോദരങ്ങളാണ്. അങ്ങനെയുള്ള 'എൻ്റെ സഹോദരങ്ങൾക്ക് ഒരു പിടി സ്വത്ത് നൽകാനാവരുത് എന്ന കുശുമ്പിനാൽ' ഭാര്യയെ വീണ്ടും രജിസ്റ്റർ മാര്യേജ് ചെയ്യേണ്ട ആവശ്യം എനിക്കില്ല', ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് യൂസഫ് ചെമ്പിരിക്ക അബ്ദുല്ല ഫേസ്‌ബുകിൽ കുറിച്ചു.
Keywords: Kasaragod, News, Kerala, Marriage, Social-Media, Leader, Kanhangad, Actor, Wife, University, Top-Headlines, Facebook, Brothers, Wmen's day, Special Marriage Act, Certificate, Daughters, C Shukoor says planning to get married for second time.