കാസർകോട്: (www.kasargodvartha.com) കാസർകോട് റെയിൽവേ സ്റ്റേഷനിൽ പാർക് ചെയ്ത ബൈകിൽ നിന്ന് വീണ്ടും പെട്രോൾ മോഷ്‌ടിച്ചു. അർധരാത്രിയിൽ ട്രെയിനിറങ്ങി വന്ന അഭിഭാഷകനും കുടുംബവും നഗരത്തിൽ പെരുവഴിയിലായി. ഞായറാഴ്ച അർധരാത്രിയോടെ കോഴിക്കോട് നിന്നും കാസർകോട്ടെത്തിയ ഉളിയത്തടുക്ക എസ് പി നഗറിലെ അഡ്വ. ജലീലും കുടുംബവുമാണ് ബൈക് ഓഫായതോടെ പെരുവഴിയിലായത്.
രണ്ടുദിവസം മുമ്പ് കോഴിക്കോട്ടെ വീട്ടിലേക്ക് ഭാര്യയോടും മകളോടുമൊപ്പം പോയതായിരുന്നു ജലീൽ. ഇവർ സഞ്ചരിച്ച കെഎൽ 56 സി 5235 നമ്പർ ബൈക് റെയിൽവേ സ്റ്റേഷനിൽ പാർക് ചെയ്തതായിരുന്നു. ഞായറാഴ്ച രാത്രിക്കുള്ള ട്രെയിനിൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി ബൈക് സ്റ്റാർട് ചെയ്ത് പഴയ ബസ് സ്റ്റാൻഡിന് അടുത്തെത്തിയപ്പോഴാണ് ബൈക് ഓഫായത്. പരിശോധിച്ചപ്പോഴാണ് ബൈകിന്റെ പെട്രോൾ ടാങ്കിലേക്കുള്ള പൈപ് വലിച്ചുപൊട്ടിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബം വഴിയിലായത് കണ്ട് ഇതുവഴി പോയ മറ്റുയാത്രക്കാർ സഹായിക്കാൻ നോക്കിയെങ്കിലും അവരും നിസഹായരായിരുന്നു. വർക് ഷോപിൽ എത്തിച്ച് ടാങ്കിലേക്കുള്ള പൈപ് ശരിയാക്കേണ്ട അവസ്ഥയിലായിരുന്നു. കുടുംബത്തിന് വീട്ടിലെത്താൻ അവസാനം മറ്റു യാത്രക്കാർ ഓടോറിക്ഷ ഏർപാടാക്കി കൊടുക്കുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് പെട്രോൾ ഊറ്റുന്ന സംഘത്തെ കുറിച്ച് കാസർകോട് വാർത്ത വീഡിയോ സഹിതം റിപോർട് ചെയ്തിരുന്നു. ഇതുകണ്ടിട്ടും പൊലീസ് അധികൃതർ ഇത്തരം സംഘത്തെ പിടികൂടാത്തതിനാലാണ് അഭിഭാഷകനും കുടുംബത്തിനും പെരുവഴിയിലാകേണ്ടിവന്നത്.
വ്യക്തമായ പരാതിയില്ലാതെ കേസെടുത്ത് അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതെന്ന് യാത്രക്കാർ പറയുന്നു. 1000 രൂപയിൽ താഴെ പെട്രോൾ നഷ്ടപ്പെടുന്ന ചെറിയ സംഭവമായതിനാൽ പലരും കേസിന് പിന്നാലെ പോകാൻ മടികാണിക്കുകയാണ്. ഇതാണ് കവർചക്കാർക്ക് തുണയാകുന്നത്. അഭിഭാഷകനും സംഭവത്തിൽ പൊലീസിൽ പരാതിയുമായി എത്തിയിട്ടില്ല.
Keywords: Kasaragod, Kerala, News, Railway Station, Petrol, Vehicle, Passenger, Family, Train, Police, Top-Headlines, Again petrol stolen from vehicle parked at railway station.