മുനിയറ, നിധിക്കുഴി, പീരങ്കി ഗുഹ, കൽപ്പത്തായം, പാണ്ഡവ ഗുഹ, മുതലപ്പെട്ടി തുടങ്ങിയ പേരുകളിൽ കാസർകോട് ജില്ലയിൽ പലയിടത്തായി ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. പ്രാദേശികമായ വിളിപ്പേരുകളാണ് ചെങ്കല്ലറയ്ക്കുള്ളത്. ഇപ്പോൾ കണ്ടെത്തിയ ചെങ്കല്ലറ സംരക്ഷിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന നിർദേശം ഉയർന്നുവന്നിട്ടുണ്ട്.
പ്രദേശത്തിൻ്റെ ചരിത്ര പ്രാധാന്യം വർധിപ്പിക്കുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ചെങ്കല്ലറയെന്ന് കോടോത്ത് ഭഗവതി ക്ഷേത്ര കമിറ്റി സെക്രടറി കോടോത്ത് വിജയൻ നമ്പ്യാർ, പ്രൊഫ. എസി കുഞ്ഞിക്കണ്ണൻ നായർ എന്നിവർ വ്യക്തമാക്കി. ക്ഷേത്ര കമിറ്റി ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗം അധ്യാപകരും ചരിത്ര ഗവേഷകരുമായ ഡോ. നന്ദകുമാർ കോറോത്ത്, സിപി രാജീവൻ എന്നിവർ ഗുഹകൾ മഹാശിലാ സംസ്കാരത്തിൻ്റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു.
പാറ തുരന്ന് നിർമിച്ച ചെങ്കല്ലറയുടെ ഒരു ഭാഗത്ത് പടികളും മൂന്നു തട്ടുകളായി കൊത്തിയെടുത്ത കവാടവുമുണ്ട്. മുകൾ ഭാഗത്ത് വൃത്താകൃതിയിൽ അടച്ച് വയ്ക്കാനാകുന്ന വിധത്തിൽ ഒരാൾക്ക് ഗുഹയിലേക്ക് ഉഴ്ന്നിറങ്ങാൻ പാകത്തിലുള്ള ദ്വാരവുമുണ്ട്. വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും വിശ്വാസത്തിൻ്റെ ഭാഗമായി അടക്കം ചെയ്ത് ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിന് മുമ്പ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമിച്ചിരുന്നതായി ചരിത്രം പറയുന്നു. മണ്ണ് നിറഞ്ഞു കിടക്കുന്നതിനാൽ കോടോത്ത് കണ്ടെത്തിയ ചെങ്കല്ലറയുടെ ഉൾഭാഗത്തുള്ള വസ്തുക്കളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ഖനന പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ അപൂർവമായ മറ്റ് വസ്തുക്കൾ കൂടി കണ്ടെത്താനാവുകയുള്ളൂ.
നേരത്തെ ജില്ലയിലെ പിലിക്കോട്, ചന്ദ്രവയൽ, പള്ളിപ്പാറ, അരിയിട്ട പാറ, പോത്താംങ്കണ്ടം, പനങ്ങാട്, ഉമ്മിച്ചി പൊയിൽ, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കനിയാൽ, കുറ്റിക്കോൽ, ബങ്കളം, കല്ലഞ്ചിറ, മാവുള്ള ചാൽ, നാലിലാംകണ്ടം, മടിക്കൈ, പൈവളിഗെ, കാര്യാട് മലപ്പച്ചേരി എന്നിവിടങ്ങളിൽ നിന്ന് ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. ചെങ്കല്ലറകൾ, കൊടുംകല്ലറകൾ, തൊപ്പിക്കല്ലുകൾ, കൊടക്കല്ലുകൾ, നന്നങ്ങാടികൾ, കൽ വൃത്തങ്ങൾ, ശിലാ ചിത്രങ്ങൾ എന്നിവയാണ് ജില്ലയിൽ ഇതുവരെ കണ്ടെത്തിയ മഹാശിലാ സ്മാരകങ്ങൾ.
ചരിത്ര സ്മാരകം സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യകത ചരിത്ര ഗവേഷകരിൽ നിന്നും മനസിലാക്കിയ ക്ഷേത്ര ഭാരവാഹികൾ ചെങ്കല്ലറ ഇരുമ്പ് വേലി കെട്ടി സംരക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സർകാർ ഏജൻസികളുടെ സഹായത്തോടെയും നിർദേശങ്ങളോടെയും ചെങ്കല്ലറകൾ സംരക്ഷിക്കണമെന്നാണ് ക്ഷേത്ര കമിറ്റി ആഗ്രഹം പ്രകടിപ്പിക്കുന്നത്. കൊത്തുപണികളോടെയുള്ള ക്ഷേത്ര നിർമിതിയും ഇവിടെയെത്തുന്നവർക്ക് അപൂർവ കാഴ്ചകളാണ്. ചെങ്കല്ലറ കണ്ടെത്തിയ വിവരം അറിഞ്ഞതോടെ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
Keywords: Kanhangad, Kasaragod, Kerala, News, Temple, JCB, Nehru-College, Teacher, Top-Headlines, Committee, 1800 years old rare cave found.
< !- START disable copy paste -->