അധ്യാപകനെ പോലുള്ള ഒരാളെ ഹൈദരാബാദിലെ ഒരു ക്ഷേത്രത്തിൽ കണ്ടുവെന്ന സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. അന്വേഷണം ഊർജിതമാക്കണമെന്നാവശ്വപ്പെട്ട് തിയ്യ മഹാസഭ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ചന്തേര ഇൻസ്പെക്ടർ പി നാരായണൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. നേരത്തേ സ്കൂളിലെ വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത ദിവസം മുതലാണ് ബാബുവിനെ കാണാതായത്.
ഇക്കഴിഞ്ഞ ഡിസംബർ 11 ന് ഞായറാഴ്ച ഉച്ചയ്ക്കാണ് അധ്യാപകനെ സ്കൂളിൽ നിന്നും കാണാതായത്. പരീക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് സ്കൂളിൽ എത്തിയതായിരുന്നു അധ്യാപകൻ. ബൈക് സ്കൂളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും ഇദ്ദേഹത്തിന്റെ രണ്ട് ഫോണുകളും സ്വിച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. വിദ്യാർഥികൾക്കും സഹഅധ്യാപകർക്കും നാട്ടുകാർക്കുമെല്ലാം ഏറെ പ്രിയപെട്ട മാതൃകാ അധ്യാപകൻ ആയിരുന്ന ബാബു മാസ്റ്ററുടെ തിരോധാനം വിദ്യാർഥികൾക്കും മാഷിന്റെ കുടുംബത്തിനും ഒരുപാട് സങ്കടമുണ്ടാക്കിയിട്ടുണ്ട്.
സ്കൂളിന്റെയും വിദ്യാർഥികളുടെയും ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന മികച്ച അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ബാബു മാഷിനെക്കുറിച്ച് ആർക്കും മോശപ്പെട്ട അഭിപ്രായം ഇല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തിരോധാനത്തെക്കുറിച്ച് ചന്തേര പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടാത്തതിനാൽ ലുക് ഔട് നോടീസും ഇറക്കിയിരുന്നു. വിശദമായ അന്വേഷണത്തിനായി അഞ്ചംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. അധ്യാപകനെ തേടി പൊലീസ് പല ഭാഗങ്ങളിലും തിരഞ്ഞുവെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല.
പ്രദേശവാസികൾ കർമസമിതി രൂപീകരിച്ച് രംഗത്തെത്തിയിരുന്നു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും വിവിധ സംഘടനകളും ഊർജിത അന്വേഷണം വേണമെന്നാവശ്യപ്പെട്ടിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവും ഇതിനിടയിൽ ഉയർന്നുവന്നിരുന്നു. പുതിയൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് തിരോധാനത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് തിയ്യ മഹാസഭ രംഗത്ത് വന്നിരുന്നു.
അധ്യാപകൻ നേരത്തേ ഹൈദരാബാദിലെ പ്രശസ്തമായ സ്‌കൂളിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന് ചില ബന്ധങ്ങൾ അവിടെയുണ്ട്. അതിനാൽ പ്രത്യക സംഘം ഹൈദരാബാദിൽ ചെന്ന് അന്വേഷണം നടത്തിയിരുന്നു. പൊലീസ് പിന്നീട് മടങ്ങിയെങ്കിലും ക്ഷേത്രത്തിൽ കണ്ടുവെന്ന വിവരം ലഭിച്ചതിനാൽ പ്രത്യേക സംഘം വീണ്ടും ഹൈദരാബാദിൽ എത്തും. അതിനിടെ വീട്ടുകാർ മഷിയിട്ടു നോക്കിയതിൽ അധ്യാപകനെ ഒരു ക്ഷേത്രത്തിൽ ഉണ്ടെന്ന് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു.
Keywords: Kasaragod, News, Kerala, Trikaripur, Police, Missing, Teacher, Investigation, School, Temple, DYSP, Student, Case, Top-Headlines, Police chief said that got crucial clues about teacher's missing.< !- START disable copy paste -->