കഡബ റെഞ്ചിലാടിയിൽ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പേരഡുക്ക ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ രഞ്ജിത (21), ബി രമേശ് റൈ നൈല (55) എന്നിവരെ കുത്തിക്കൊന്ന ആനയെ പിടികൂടിയതായാണ് വെള്ളിയാഴ്ച അധികൃതർ പ്രഖ്യാപിച്ചത്. 'ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദവുമായി പ്രദേശത്ത് നിന്ന് മടങ്ങുകയായിരുന്ന വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രദേശവാസികൾ തടഞ്ഞു. പിടികൂടിയത് കൊലയാളി ആനയെത്തന്നെയാണോ എന്ന് ഉറപ്പിക്കണമെന്നും ഭീഷണി ഉയർത്തുന്ന മുഴുവൻ കാട്ടാനകളേയും തളച്ച ശേഷമേ പോകാവൂ എന്നും അവർ ആവശ്യപ്പെട്ടു. പ്രദേശവാസികളും ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദം നടക്കുന്നതിനിടെ കല്ലേറുണ്ടായി', പൊലീസ് പറഞ്ഞു.
സുള്ള്യ, പഞ്ച, സുബ്രഹ്മണ്യ റേൻജുകളിൽ നിന്നുള്ള 50 വനപാലകർ, പരിശീലനം ലഭിച്ച 30 പാപ്പാന്മാർ, നാഗർഹോളെ, ഡുബരെ ആന സങ്കേതങ്ങളിൽ നിന്നുള്ള അഭിമന്യു, പ്രശാന്ത്, ഹർഷ, കാഞ്ചൻ, മഹേന്ദ്ര എന്നീ താപ്പാനകൾ എന്നിവ ഉൾപ്പെട്ടതായിരുന്നു ജില്ല ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം. സംഘർഷം അറിഞ്ഞെത്തിയ പൊലീസ് വാഹനങ്ങൾക്ക് നേരേയും കല്ലേറുണ്ടായി. സി ഉമേശ്, രാജേഷ് കണ്ണട, എം ജനാർദ്ദന റൈ, ജെ കോകില നന്ദ, ടി തീർഥകുമാർ, എച് ഗംഗാധർ ഗൗഡ, എവി അജിത് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.