കേരളത്തിന്റെ തീരപ്രദേശങ്ങൾ ശോഷിക്കുകയാണ്. കടൽ വലിയ രീതിയിൽ കരയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യത്തെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്നതിനുള്ള മാർഗങ്ങൾക്കായുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഫിഷറീസ് മന്ത്രി തന്നെ നിർദേശിച്ചതനുസരിച്ച് നൂതന പദ്ധതി രൂപപെടുത്തിയിരിക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കോൺക്രീറ്റ് ചെയ്ത വലിയ പ്രദേശത്തിനുള്ളിൽ പ്രകൃതിദത്തമായ പച്ചപ്പ് വെച്ചുപിടിപ്പിച്ചുകൊണ്ട് ഏത് കടലാക്രമണത്തെയും പ്രതിരോധിക്കാൻ കഴിയുമെന്നതാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ കണ്ടിട്ടുള്ളത്. പദ്ധതി സർകാരിന്റെ ശ്രദ്ധയിൽ പെടുത്തും. ഇപ്പോൾ ചിലവാക്കുന്നതിന്റെ 25 ശതമാനം മാത്രമേ അതിന് ചിലവ് വരികയുള്ളൂവെന്നാണ് പറയുന്നത്. അത് വലിയൊരു നേട്ടമായി കാണുന്നു.
കടൽ ക്ഷോഭം വല്ലാതെയുണ്ടാകുന്ന സ്ഥലത്ത് ഇത് സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ ഏറ്റവും കൂടുതൽ കടൽ ക്ഷോഭം ഉണ്ടാകുന്ന സ്ഥലത്താണ് പ്രോജക്ട് ഉണ്ടാക്കിയിട്ടുള്ളതെന്നാണ് മറുപടി ലഭിച്ചത്. ഇത് പ്രയോഗികമായാൽ കേരളത്തിന് വലിയ സാമ്പത്തികേ നേട്ടമുണ്ടാവും. അതുപോലെ തന്നെ കര സംരക്ഷിക്കാനുള്ള നല്ലൊരു ഫലപ്രദമായ മാർഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടല്‍ തീരത്തിന് സംരക്ഷണവും മനോഹാരിതയും നല്‍കുന്ന പദ്ധതി വ്യവസായി യുകെ യൂസഫാണ് ആവിഷ്‌കരിച്ചത്. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ സര്‍കാര്‍ അനുമതിയോട് കൂടി അദ്ദേഹം സ്വന്തം നിലയ്ക്ക് സൗജന്യമായി നെല്ലിക്കുന്നില്‍ നടപ്പിലാക്കി കാണിക്കുകയായിരുന്നു. ഇത് നേരത്തെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തിരുന്നു. തീരസംരക്ഷണത്തിന് മാതൃകയായ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് അന്ന് മന്ത്രിയും പറഞ്ഞിരുന്നു.
ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ് പദ്ധതിയെന്നതാണ് നേട്ടം. കരിങ്കല്ലോ ടെട്രാപോഡ് കല്ലോ പാകി ഭിത്തി കെട്ടുന്ന നിലവിലുള്ള രീതി മൂലം കോടികളാണ് പാഴാകുന്നത്. കരിങ്കല്ലോ മറ്റോ ഉപയോഗിച്ച് വര്‍ഷം തോറും സര്‍കാര്‍ കടല്‍ ഭിത്തികള്‍ നിര്‍മിക്കാറുണ്ടെങ്കിലും അതെല്ലാം കടലെടുക്കുന്ന സ്ഥിതിയാണുള്ളത്. കടലില്‍ കിടക്കുന്ന കല്ലുകളില്‍ ബോടുകള്‍ ഇടിച്ചും വലകള്‍ കുടുങ്ങിയും മീന്‍പിടുത്ത തൊഴിലാളികള്‍ക്കും ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം നൽകുന്നതാണ് പുതിയ പദ്ധതി. തീരങ്ങൾക്ക് മനോഹാരിത നൽകുന്നതിനാൽ വിനോദ സഞ്ചാരത്തിനും ഏറെ ഗുണം ചെയ്യും.
ഇതില്‍ പ്രദേശത്ത് എത്തുന്നവര്‍ക്ക് വിശ്രമിക്കാനും പദ്ധതി പൂര്‍ണമായും നടപ്പിലാകുന്നതോടെ തോണികളും ബോടുകളും കയറ്റിവെക്കാനുമാവും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി കര്‍ണാടകയില്‍ അടക്കം മറ്റുസ്ഥലങ്ങളിലും നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത മഴയ്ക്ക് മുമ്പായി പദ്ധതി നടപ്പിലാക്കാൻ സാധിച്ചാൽ കടൽ തീര സംരക്ഷണത്തിന് വലിയ നേട്ടമാകുമെന്ന് എംവി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ചയിൽ യുകെ യൂസഫ് ചൂണ്ടിക്കാണിച്ചു.
Keywords: Kasaragod, News, Kerala, Sea, Technology, Government, Inauguration, Boat, Fisher-workers, Tourism, Top-Headlines, MV Govindan about UK Yoosuf Effects sea-wave breakers.