മുഴുവന്‍ വിദ്യാർഥികളും സംശയത്തിന്റെ നിഴലിലാകുന്ന സാഹചര്യം ഒഴിവാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ശരിയായ ദിശയില്‍ പഠിക്കുന്ന വിദ്യാർഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. തെറ്റു ചെയ്യാത്ത ഭൂരിപക്ഷ വിദ്യാർഥികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗവ. കോളജില്‍ സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്തരം വിദ്യാർഥികളുടെ പ്രശ്നത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കും. ലഹരിക്കും ഗുണ്ടായിസത്തിനും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനം ഭരിക്കുന്ന വിദ്യാർഥി സംഘടനയായ എസ്എഫ്‌ഐ ആണ് നേതൃത്വം നല്‍കുന്നതെന്ന ആരോപണം ഗൗരവത്തില്‍ എടുക്കണം.
സിപിഐയുടെ ജില്ലാ നേതാവിന്റെ ഭാര്യയും കൂടിയായ പ്രിന്‍സിപലിന്റെ ആരോപണങ്ങളെ നിസാരമായി കാണാന്‍ സാധിക്കില്ല. സംഭവങ്ങളുടെ സത്യാവസ്ഥ പുറത്ത് വരണമെങ്കില്‍ ശക്തമായ അന്വേഷണം ആവശ്യമാണ്. തങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന അധ്യാപകരെയും കോളജ് പ്രിന്‍സിപല്‍മാരെയും പ്രത്യേകിച്ച് സ്ത്രീകളെ സര്‍കാരിന്റെ സഹായത്തോടെ എസ്എഫ്ഐ വേട്ടയാടുകയാണ്. കേരളത്തിലെ പ്രമുഖ കാംപസുകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ വനിതാ പ്രിന്‍സിപല്‍മാരെ എസ്എഫ്ഐ വേട്ടയാടുന്നത് പൊതുസമൂഹം കണ്ടതാണ്. ഇതിന്റെ തുടര്‍ചയാണ് കാസര്‍കോട്ടും നടന്നത്. അരാജകത്വം പ്രോത്സാഹിപ്പിക്കുന്ന നിലപാട് തിരുത്താന്‍ എസ്എഫ്ഐയും അവരെ പിന്തുണയ്ക്കുന്നവരും തയ്യാറാകണം.
കാസര്‍കോട് ഗവ. കോളജില്‍ എംഎസ്എഫ്, എസ്എഫ്‌ഐയും കൂട്ടുകച്ചവടമാണ് നടത്തുന്നത്. അതുകൊണ്ടാണ് യുഡിഎഫിന്റെ വിദ്യാർഥി സംഘടനകളും യുവജന സംഘടനകളും രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത്. ഈ വിഷയത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണം. പ്രിന്‍സിപല്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കുമെന്നും അഡ്വ. കെ ശ്രീകാന്ത് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജെനറൽ സെക്രടറിമാരായ എ വേലായുധന്‍, വിജയ് കുമാര്‍ റൈ എന്നിവരും സംബന്ധിച്ചു.
Keywords: Latest-News, Top-Headlines, Kasaragod, BJP, Press meet, Allegation, Govt.college, SFI, MSF, Adv. Srikanth, BJP against SFI on Govt. college issue.