മംഗ്ളുറു: (www.kasargodvartha.com) കേന്ദ്ര സർകാർ 2016 നവംബർ എട്ടിന് 1000 രൂപ, 500 രൂപ നോടുകൾ നിരോധിച്ച നടപടി നിയമവിരുദ്ധം എന്ന സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്നയുടെ വിധി അവരുടെ ചീഫ് ജസ്റ്റിസ് പദവിക്ക് വിഘാതമാവുമോയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ. പാർലമെന്റിലേയും ജുഡീഷ്യറി തലത്തിലേയും കൊമ്പന്മാരുടെ കണ്ണുകളിൽ കരടായതാണ് കടമ്പയെന്നാണ് വാദം. 2021 ഓഗസ്റ്റിൽ സുപ്രീംകോടതി ജഡ്‌ജായി ചുമതലയേറ്റ വേളയിൽ നാഗരത്ന 2027ൽ രാജ്യത്തെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആവുമെന്ന് മാധ്യമങ്ങളും നീതിന്യായ മണ്ഡലവും പറഞ്ഞതാണ്.
1962 ഒക്ടോബർ 30ന് ജനിച്ച ജസ്റ്റിസ് നാഗരത്നയുടെ സർവീസ് കാലാവധി സാധാരണ നിലയിൽ 2024 ഒക്ടോബർ 29ന് അവസാനിക്കും. എന്നാൽ സുപ്രീം കോടതി ജഡ്‌ജിന്റെ സേവനകാലം മൂന്ന് വർഷം നീട്ടാം. അത് മനസിൽ കണ്ടാണ് അവർ ചീഫ് ജസ്റ്റിസ് ആവും എന്ന് പ്രവചിച്ചത്. നോട് നിരോധനം സംബന്ധിച്ച് സുപ്രീം കോടതിയിലെ അഞ്ചു ജഡ്ജുമാരിൽ ഏക വനിതയായ ജസ്റ്റിസ് ബി വി നാഗരത്നയാണ് ഭിന്ന വിധി എഴുതിയത്.
നാല് പുരുഷന്മാരും സർകാറിനെ ശരിവെച്ചപ്പോൾ വനിത ജസ്റ്റിസ് ഇങ്ങിനെ എഴുതി: 'നല്ല ഉദ്ദേശ്യത്തിൽ ആലോചിച്ചെടുത്ത തീരുമാനമാവാം. നിയമ വശത്തൂടെ നിരീക്ഷിച്ചാൽ നോട് നിരോധനം നിയമവിരുദ്ധമാണ്. സ്വബുദ്ധി ഉപയോഗിക്കാതെ നോട് നിരോധനം എന്ന കേന്ദ്ര സർകാർ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുകയായിരുന്നു റിസർവ് ബാങ്ക്'.
വിധിപറഞ്ഞ അഞ്ചിൽ നാഗരത്നം ഉൾപെടെ മൂന്ന് ജസ്റ്റിസുമാരും കർണാടകയിൽ നിന്നുള്ളവരാണ്. മംഗ്ളുറു മൂഡബിദ്രി ബലുവായ് സ്വദേശി ജസ്റ്റിസ് എസ് അബ്ദുൽ നസീർ, കുടക് സ്വദേശി ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരാണ് മറ്റു രണ്ടു പേർ. കർണാടകയിൽ മാണ്ട്യ ജില്ലയിലെ ഏങ്കളഗുപ്പെ ചത്രയിൽ ജനിച്ച ജസ്റ്റിസ് ബിവി നാഗരത്നയുടെ വിധിയിൽ ആ ഗ്രാമ നന്മയും ജനങ്ങൾ അനുഭവിച്ച ദുരിതവും നിഴലിച്ചിരിക്കാമെന്ന് പരിസരവാസികൾ പറയുന്നു.
അവർക്ക് ചീഫ് ജസ്റ്റിസ് പദവി ലഭിക്കാതെ വന്നാൽ തലമുറ കൈമാറ്റത്തിന്റെ മറ്റൊരു ചരിത്രവും കുറിക്കാതെ പോവും. രാജ്യത്തിന്റെ പത്തൊമ്പതാമത് ചീഫ് ജസ്റ്റിസ് ആയിരുന്ന ഇഎസ് വെങ്കിട രാമയ്യയുടെ മകളാണ് നാഗരത്ന. ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയതാണ് നിലവിലുള്ള ചരിത്രം.
Keywords: Top-Headlines, Supreme Court of India, Judge, Court Order, Karnataka, Mangalore, Woman, Supreme Court's demonetisation verdict: Future of Justice BV Nagarathna.