ചന്ദ്രൻ എന്നയാൾ കോഴിക്കോട് ജില്ലാ കോടതിയിൽ സമർപിച്ച പൊതുതാൽപ്പര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് ജീവൻ ജോസഫിന് മത്സരിക്കാൻ കോടതി അനുമതി നൽകിയത്. ജീവൻ സെമിയിൽ തോൽപ്പിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ മത്സരാർത്ഥിയെ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുത്ത സംഭവത്തിൽ സഹോദരങ്ങളുടെ വീഡിയോ വൈറലായതിന് പിന്നാലെ കാലികറ്റ് സർവകലാശാലയ്ക്കെതിരെ തഴയപ്പെട്ട കൂടുതൽ വിദ്യാർഥികൾ വീഡിയോയുമായി രംഗത്ത് വന്നിരുന്നു. ഇക്കാര്യം കാസർകോട് വാർത്ത റിപോർട് ചെയ്തിരുന്നു.
നീലേശ്വരം പൂവാലങ്കൈ സ്വദേശിയും തൃശൂർ കൊടകര സഹൃദയ കോളജ് വിദ്യാർഥിയുമായ ജീവൻ ജോസിന്റെയും സഹോദരിമാരുടെയും വീഡിയോ വൈറലായതിന് പിന്നാലെ കാലികറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസിലർ അന്വേഷണ റിപോർട് തയ്യാറാക്കി ഡീനിന് അയക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്. ഇതോടെ സർവകലാശാല ജീവൻ ജോസഫിനെ ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ തന്നെ മെഡികൽ പൂർത്തിയാക്കണമെന്ന് പറഞ്ഞിട്ടുണ്ട്.
കോടതി വിധിയിൽ സന്തോഷമുണ്ടെന്നും തങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ജീവൻ്റെ സഹോദരി നീനു ജോസഫ് കാസർകോട് വാർത്തയോട് പറഞ്ഞു. ഡിസംബർ എട്ട്, ഒമ്പത് തീയതികളിൽ കാലികറ്റ് സർവകലാശാല കാംപസിൽ നടന്ന 67 കിലോ ഗ്രാം ബോക്സിങിൽ ഒന്നാം സ്ഥാനം നേടി സ്വർണ മെഡൽ നേടിയ ജീവൻ ജോസഫിനെ തഴഞ്ഞ് സെമിയിൽ ജീവൻ ജോസഫ് തോൽപിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സെന്റ് അലോഷ്യസ് കോളജിലെ വിദ്യാർഥിയെ അന്തർ സർവകലാശാല ചാംപ്യൻഷിപിൽ പങ്കെടുപ്പിക്കുന്നതിന് എതിരെയാണ് പരാതി ഉയർന്നത്.
മൂന്നാം സ്ഥാനക്കാരനെ ഒരിക്കൽ കൂടി തോൽപിക്കണമെന്നായിരുന്നു അധികൃതർ പറഞ്ഞത്. പുതുതായി പറയുന്ന ഈ ചട്ടം അംഗീകരിക്കാൻ ജീവൻ ജോസഫ് തയ്യാറായിരുന്നില്ല. ജീവന്റെ മറ്റൊരു സഹോദരി ജിൽനയും ബോക്സിങ്ങിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ജിൽനയേയും ദേശീയ ചാംപ്യൻഷിപിൽ സർവകലാശാല അധികൃതർ പങ്കെടുപ്പിക്കാൻ തയ്യാറായിട്ടില്ലെന്ന മറ്റൊരു ആരോപണവും ഉയർന്നിട്ടുണ്ട്.
സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഇരുവർക്കും മത്സരിക്കുന്നതിൽ തടയിട്ടത്. യൂത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ശാഫി പറമ്പിൽ എംഎ എ, ഡിവൈഎഫ്ഐ നേതാക്കൾ എന്നിവർ ഇവർക്ക് പിന്തുണയായി രംഗത്ത് വന്നിരുന്നു.
Keywords: Kozhikode District Court orders Jeevan Joseph to participate in Inter-Varsity Boxing Championship, Kasaragod,Kerala,news,Top-Headlines,Kozhikode,Court,Nileshwaram,youth-congress,DYFI,President.