Join Whatsapp Group. Join now!
Aster mims 04/11/2022

Beach Festival | ബേക്കല്‍ ബീച് ഫെസ്റ്റിലേക്ക് ജനങ്ങളുടെ ഒഴുക്ക്; ആദ്യ ദിനം എത്തിയത് കാല്‍ ലക്ഷം പേര്‍; വിസ്മയ കാഴ്ചകള്‍ മനം കവരുന്നു

Bekal Beach Festival: quarter of lakh people visited first day, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കല്‍: (www.kasargodvartha.com) സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മനോഹാരിത ആസ്വദിക്കാന്‍ ജനങ്ങളുടെ ഒഴുക്ക്. ആദ്യ ദിനം ബേക്കലില്‍ എത്തിയത് കാല്‍ ലക്ഷം പേര്‍. മുന്‍കൂട്ടി പാസ്സ് വാങ്ങിയവര്‍ക്ക് പുറമെ തത്സമയം പാസ് സംഘടിപ്പിച്ചും ആളുകള്‍ മേളയുടെ ഭാഗമായി. കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഫെസ്റ്റിവല്‍ നഗരിയില്‍ എത്തുന്നവര്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതെ ഓരോ കാഴ്ചയും ആസ്വദിക്കാനായി. പാസുമായി വരുന്നവര്‍ നേരത്തെ തന്നെ അതില്‍ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി വരണമെന്നു സംഘാടകര്‍ അറിയിച്ചു.
                   
Latest-News, Kerala, Kasaragod, Top-Headlines, Celebration, Festival, Bekal-Beach, Bekal, Programme, Entertainment, Tourism, Travel&Tourism, Bekal Beach Festival, Bekal Beach Festival: quarter of lakh people visited first day.

ഗംഭീരം സൂഫി സംഗീത വിരുന്ന്

ബേക്കലിനെ ആഘോഷലഹരിയിലാഴ്ത്തുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലില്‍ ശബ്ദം കൊണ്ട് കാണികളെ ആകര്‍ഷിച്ചു നൂറന്‍ സഹോദരിമാര്‍. ആദ്യദിനമായ ശനിയാഴ്ച പ്രധാന വേദിയായ ചന്ദ്രഗിരിയില്‍ സാക്ഷിയായത് ന്യൂജെന്‍ പവര്‍ഹൗസ് സൂഫി ഗായകരായ നൂറാന്‍ സിസ്റ്റേഴ്സിന്റെ ആകര്‍ഷകമായ പ്രകടനങ്ങള്‍ക്ക്. ഓരോ സൂഫി സംഗീത പ്രേമികളെയും തങ്ങളുടെ മാസ്മരിക ശബ്ദഗാംഭീര്യത്താല്‍ അവര്‍ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. കേരളത്തിലെ ആദ്യ അവതരണം കൊണ്ട് തന്നെ അവര്‍ ആസ്വാദക ഹൃദയത്തില്‍ ചേക്കേറി. കടല്‍ തീരത്തെ മനോഹാരതയില്‍ ഏറ്റവും വലിയ സൂഫീ സായാഹ്നമാണ് സംഗീത പ്രേമികള്‍ക്കായി സംഘാടകര്‍ ഒരുക്കിയത്.

ഇന്ത്യയിലെ ജലന്ധറില്‍ നിന്നുള്ള സൂഫി ആലാപന ജോഡിയാണ് നൂറന്‍ സഹോദരിമാര്‍ ജ്യോതി നൂറന്‍, സുല്‍ത്താന നൂറന്‍. ശക്തമായ ശബ്ദ ഗാംഭീര്യം കൊണ്ട് ആരുടേയും മനസ് കീഴടക്കുന്ന സംഗീതം, അതാണ് നൂറന്‍ സഹോദരിമാരുടെ പ്രത്യേകത. പ്രശസ്തനായ സൂഫി ഗായകന്‍ ഉസ്താത് ഗുല്‍ഷന്‍ മിര്‍ന്റെ മക്കളായ ഇരുവരും അദ്ധേഹത്തിന്റെ ശിക്ഷണത്തില്‍ തന്നെയാണ് സൂഫി സംഗീതത്തില്‍ കഴിവ് തെളിയിച്ചത്. പഞ്ചാബിലെ ജലന്ധറില്‍ ആണ് അവരുടെ സംഗീത പാരമ്പര്യം വേരുറച്ചത്. അവിടെയാണ് അവരുടെ ജന്മസ്ഥലവും. അച്ഛന്റെ ശിക്ഷണത്തില്‍ പത്തു വര്‍ഷത്തിലേറെയായി പാരമ്പര്യ സൂഫി സംഗീതം ഇരുവരും പഠിച്ചു. ഇരുവരുടെയും മുത്തശ്ശിയായ ബീബി നൂറന്‍ എഴുപതുകളിലെ പ്രശ്സതയായ സൂഫി ഗായികയായിരുന്നു. നൂറന്‍ സിസ്റ്റേഴ്സ് എന്ന പേര് അങ്ങനെയാണ് ലഭിച്ചത്. ഷാം ചൗരസ്യ, ഘരാന ശാസ്ത്രീയ സംഗീതമാണ് അവര്‍ അവതരിപ്പിക്കുന്നത്.

അള്ളാ ഹൂ എന്ന ഗാനത്തോടെയാണ് സംഗീത സായാഹ്നം ആരംഭിച്ചത്. തുടര്‍ന്ന് ദാമാ ഡാം മസ്ത് കലന്ദറില്‍ തുടങ്ങി ജനപ്രിയ അവതരണങ്ങളിലൂടെ സദസ്സിനെ ആകര്‍ഷിച്ചു. അവര്‍ തങ്ങളുടെ പ്രിയപ്പെട്ടതായി വിളിക്കുന്ന ഹൈവേ എന്ന ചിത്രത്തിലെ 'പതാഖ ഗുഡ്ഡി എന്ന ഗാനവും ആലാപിച്ചു. കാണികളെ കയ്യിലെടുക്കും വിധമായിരുന്നു അവരുടെ പ്രകടനങ്ങള്‍. മണിക്കൂറുകളോളം നീണ്ടുനിന്ന സംഗീതരാവില്‍ ഒരു നിമിഷം പോലും തങ്ങളുടെ പ്രസരിപ്പ് ചോര്‍ന്നു പോവാതെ നോക്കുവാനും നൂറന്‍ സഹോദരിമാര്‍ക്ക് സാധിച്ചു.

കേരളത്തില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിലെ സംഗീത സായാഹ്നത്തിലൂടെ സൂഫി സംഗീതത്തെ അറിയുവാനും ആസ്വദിക്കുവാനും കാസര്‍കോട്ടുകാര്‍ക്ക് സാധിച്ചു. സൂഫി സംഗീതത്തിന്റെ അപൂര്‍വ്വരാഗങ്ങള്‍ ആസ്വദിക്കാനായി നൂറുകണക്കിനാളുകളാണ് പള്ളിക്കര ബീച്ചില്‍ എത്തിയത്. നിഗൂഢമായ പ്രണയത്തിന്റെയും ദൈവിക ആനന്ദത്തിന്റെയും സംഗീതസാഗരത്തില്‍ സംഗീതപ്രേമികള്‍ മതിമറന്നൊഴുകി.

വിസ്മയ കാഴ്ചകളുടെ തീരം തേടി സഞ്ചാരികള്‍
          
Latest-News, Kerala, Kasaragod, Top-Headlines, Celebration, Festival, Bekal-Beach, Bekal, Programme, Entertainment, Tourism, Travel&Tourism, Bekal Beach Festival, Bekal Beach Festival: quarter of lakh people visited first day.

കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ വേദിയില്‍ വിസ്മയങ്ങള്‍ അനവധി. നിരവധി പേരാണ് ബേക്കല്‍ ബീച്ച് പാര്‍കിലേക്ക് എത്തുന്നത്. ആരെയും വിസ്മയിപ്പിക്കുന്ന റോബോട്ടിക് ഷോ, കടല്‍പ്പാലം തുടങ്ങിയവയിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 50 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഉത്സവ നഗരിയില്‍ സായാഹ്ന സമയങ്ങളില്‍ ആണ് ഏറെ തിരക്ക് അനുഭവപ്പെടുന്നത്. വൈവിധ്യമാര്‍ന്ന പവലിയനുകളും ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. അറിയാനും ചിന്തിക്കാനും വക നല്‍കുന്ന ഒട്ടേറെ പ്രദര്‍ശനങ്ങള്‍ മേളയുടെ ഭാഗമാണ്.

സുരക്ഷ മുഖ്യം

ബേക്കലില്‍ എത്തുന്ന ഓരോരുത്തരുടെയും സുരക്ഷക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് സംഘാടനം. പോലീസും അഗ്നി രക്ഷാ സേനയും ഇവരുടെ കീഴിലുള്ള സിവില്‍ ഡിഫന്‍സുമൊക്കെ സുരക്ഷക്കായി സദാ ജാഗരൂകരായുണ്ട്. പൊതു ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി
ആരോഗ്യ വകുപ്പും കൂടെയുണ്ട്. ഒരു ഡോക്ടറുടെയും രണ്ട് സ്റ്റാഫ് നേഴ്സിന്റെയും സേവനം ഇവിടെ ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് ഫ്ളൂയിഡ് സൗകര്യവും ലഭ്യമാകും. ഇതിനായി രണ്ട് കിടക്കകളും രണ്ട് ഐ.വി സ്റ്റാന്റഡും ഇവിടെ സജ്ജമാക്കിട്ടുണ്ട്. കൂടാതെ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ആരംഭിച്ചു. ഒരു ഹോമിയോ ഡോക്ടറുടെ സേവനവും ഒരു ഫാര്‍മസിസ്റ്റിന്റെ സേവനവും ക്യാമ്പില്‍ ലഭിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും, ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 8 വരെയുമായി എല്ലാ ദിവസവും രണ്ട് ഡോക്ടര്‍മാര്‍ ക്യാമ്പില്‍ ഉണ്ടാകും.
         
Latest-News, Kerala, Kasaragod, Top-Headlines, Celebration, Festival, Bekal-Beach, Bekal, Programme, Entertainment, Tourism, Travel&Tourism, Bekal Beach Festival, Bekal Beach Festival: quarter of lakh people visited first day.

ഫെസ്റ്റില്‍ താരമാകാന്‍ കുടുംബശ്രീയും

ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ 12 സ്റ്റാളുകളാണ് കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. ആദിവാസി വിഭാഗത്തിന്റെ വിഭവങ്ങളും വിപണന സ്റ്റാളില്‍ ലഭ്യമാകും. വേദന സംഹാരികള്‍ മുതല്‍ തേന്‍ ഫേഷ്യല്‍ വരെ സ്റ്റാളുകളില്‍ കാണാം. കൂടാതെ നാടന്‍ തേനില്‍ ഇട്ട കാന്താരി മുളകും, നാടന്‍ കൂവപ്പൊടി, അകാല നരയ്ക്കുള്ള മരുന്നുകള്‍, കിഴങ്ങ് വര്‍ഗങ്ങളായ നര, കുരണ്ട്, കേത തുടങ്ങിയവയും സ്റ്റാളുകളില്‍ ലഭിക്കും. ഇവരുടെ നാടന്‍ കുത്തിയരിയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.

കുടുംബശ്രീ സമാഹരിച്ച ടിക്കറ്റ് വില്‍പന തുക കൈമാറി

കുടുംബശ്രീ അയല്‍ക്കൂട്ടം മുഖേന ബേക്കല്‍ ബീച്ച് ഫെസ്റ്റ് ടിക്കറ്റ് വില്‍പ്പന നടത്തി ലഭിച്ച 50 ലക്ഷത്തിലധികം രൂപ കൈമാറി. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ തുക ഏറ്റു വാങ്ങി. ടിക്കറ്റ് വില്‍പനയുടെ ചുമതല കുടുംബശ്രീയുടെ യാത്രാശ്രീക്കാണ്. ക്യു.ആര്‍ കോഡ് സംവിധാനത്തോടുകൂടിയുള്ള ഡിജിറ്റല്‍ ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ടിക്കറ്റിന് മുതിര്‍ന്നവര്‍ക്ക് 50 രൂപയും 6 മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 25 രൂപയുമാണ് ഈടാക്കുന്നത്. 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല. വലിയ രീതിയിലുള്ള ടിക്കറ്റ് വില്‍പനയാണ് ഓരോ പഞ്ചായത്തുകളില്‍ നിന്നും ഉണ്ടായതെന്ന് യാത്രശ്രീ അംഗങ്ങള്‍ പറയുന്നു. കുടുംബശീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, ബി.ആര്‍.ഡി.സി എം.ഡി പി.ഷിജിന്‍, സംഘാടക സമിതി അംഗങ്ങള്‍, യാത്രാശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ക്രിസ്മസിനെ ആഘോഷപൂര്‍വം വരവേറ്റ് ബേക്കല്‍ ബീച്ച് ഫെസ്റ്റ്

ക്രിസ്മസ് ദിനത്തെ വര്‍ണ്ണാഭമാക്കാന്‍ നിരവധിയാളുകളാണ് രണ്ടാം ദിനം ബേക്കല്‍ ബിച്ച് ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത്. വിവിധ വകുപ്പുകളുടെ പവലിയനുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ബീച്ച് ഫെസ്റ്റിവലിന്റെ വൈവിധ്യങ്ങള്‍ ആസ്വദിക്കാനെത്തുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളുമായി സംഘാടകര്‍ ഉണ്ട്. യാത്രാ ശ്രീ പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും ഫെസ്റ്റിവല്‍ നഗരിയില്‍ സേവന സന്നദ്ധരായുണ്ട്.

പാര്‍ക്കിങിന് വിപുലമായ സൗകര്യം

ബേക്കല്‍ ബീച്ചിന്റെ സമീപം 300 മീറ്റര്‍ ചുറ്റളവില്‍ 12 കേന്ദ്രങ്ങളിലായി 20 ഏക്കര്‍ സ്ഥലം പാര്‍ക്കിങ്ങിനായി സജീകരിച്ചിരിച്ചിട്ടുണ്ട്. 2500ലധികം വാഹനങ്ങള്‍ക്ക് ഒരേസമയം ഇവിടെ പാര്‍ക്ക് ചെയ്യാനാകും. ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി 100രൂപയും, മിനി ബസ്, കാര്‍, ടു വീലര്‍ തുടങ്ങിയവയുടെ പാര്‍ക്കിങ്ങിനായി 70, 40, 20 രൂപയുമാണ് യഥാക്രമം ഈടാക്കുക. വിപുലമായ വെളിച്ച സംവിധാനങ്ങളും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചനാ ബോര്‍ഡുകളും ഒരുക്കിയിട്ടുണ്ട്. പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പാര്‍ക്കിംഗ് നിയന്ത്രിക്കുന്നത്. പള്ളിക്കര സര്‍വീസ് ബാങ്ക് ജീവനക്കാരോടൊപ്പോം പോലീസുകാര്‍, ബീച്ച് പാര്‍ക്കിലെ ജീവനക്കാര്‍, പത്തോളം സെക്യൂരിറ്റി ജീവനക്കാര്‍, മറ്റു വോളണ്ടിയര്‍മാരുടെ സേവനവുമുണ്ട്.

പ്രിയമേറി കോട്ടണ്‍ ക്ലോത്ത് പാഡുകള്‍

പ്രകൃതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ സാനിറ്ററി നാപ്കിനുകളുടെ ഉപയോഗ സാധ്യത തേടി നിരവധി സ്ത്രീകളാണ് വ്യവസ്യായ വകുപ്പിന്റെ ത്രയംബക ഗാര്‍മെന്റ്സ് സന്ദര്‍ശിക്കുന്നത്. പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാത്ത തുണികൊണ്ടുള്ള പാഡുകളാണ് ത്രയംബക ഗാര്‍മെന്റ്സിന്റെ എ 3 ക്രിയേഷന്‍ എന്ന ബ്രാന്റിലൂടെ വിറ്റഴിക്കുന്നത്. മടിക്കൈയിലെ പി.രാജിയും ഭര്‍ത്താവ് പി.ഷനോജുമാണ് പാഡുകള്‍ നിര്‍മ്മിക്കുന്നത്. 6 പാഡുകള്‍ അടങ്ങിയ പാക്കേറ്റിന് 750 രൂപയും 3 പാഡുകള്‍ അടങ്ങിയ പാക്കേറ്റിന് 480 രൂപയുമാണ് വില. സാനിറ്ററി നാപ്കിനുകളെ കൂടാതെ കുട്ടികള്‍ക്കും രോഗികള്‍ക്കുമുള്ള ഡയപ്പറും ത്രയംബക ഗാര്‍മെന്റ്സ് നിര്‍മ്മിക്കുന്നുണ്ട്.

വ്യവസായ വകുപ്പിന്റെ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു

ബേക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി ചെറുകിട വ്യവസായ എക്സിബിഷന്‍ ഇന്‍ഡെക്സ് 22, 23 സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ പ്രദേശത്ത് നിന്നുമുള്ള ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, വസ്ത്ര നിര്‍മാണം, പേപ്പര്‍ പ്ലേറ്റ്, ഡോര്‍സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്, കരകൗശല വസ്തുക്കള്‍ എന്നിവയുടെ സ്റ്റാളുകള്‍ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍, മനേജര്‍ ആര്‍.രേഖ, അസി.ഡയറക്ടര്‍ കെ.പി.സജീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുട്ടികളെ മാടി വിളിച്ച് റോബോട്ടിക് ഷോ

നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍.. സിനിമകളിലും ടി വി പരിപാടികളിലും കണ്ടിരുന്ന റോബോട്ടുകളെ നേരില്‍ കാണുമ്പോഴുള്ള കൗതുകം. ബേക്കല്‍ ഫെസ്റ്റിവല്‍ നഗരിയിലെ റോബോട്ടിക് ഷോ കാണാനെത്തുന്ന കുട്ടികള്‍ക്കുപ്പെടെ പുതുമ സമ്മാനിക്കുന്ന അനുഭവങ്ങള്‍ ആണ് സമ്മാനിക്കുന്നത്. ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നതായി റോബോട്ടിക് ഷോ മാറുന്നു. റോബോട്ടിനെ കാണാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാന്ന് മനസിലാക്കാനും ഷോയില്‍ അവസരമൊരുക്കുന്നു. റോബോട്ടിന്റെ നിര്‍മ്മാണ ഘട്ടം മുതല്‍ പൂര്‍ണത വരെയുള്ള കാര്യങ്ങള്‍ അറിയാനും ഷോയിലൂടെ സാധിക്കും. വെര്‍ച്വല്‍ റിയാലിറ്റിയിലേക്ക് കുട്ടികളെ കൊണ്ടുപോകാനും ഷോയ്ക്ക് കഴിയുന്നു. ടെക്നോളജിയുടെ പുതിയൊരു മാസ്മരിക ലോകം തന്നെയാണ് റോബോട്ടിക് ഷോ തുറന്നിടുന്നത്.

ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ ഭാഗ്യവും പരീക്ഷിക്കാം

ബേക്കല്‍ ഇന്റര്‍നാഷണല്‍ ബിച്ച് ഫെസ്റ്റിന്റെ ഭാഗമായി സന്ദര്‍ശകരുടെ ടിക്കറ്റുകള്‍ ശേഖരിച്ച് എല്ലാ ദിവസവും നറുക്കെടുപ്പ് നടത്തി ഒരോ വിജയിയെ കണ്ടെത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. പേരും മൊബൈല്‍ നമ്പറും എഴുതി കൊണ്ടുവരുന്ന ടിക്കറ്റുകള്‍ ഫെസ്റ്റിന്റെ പ്രവേശന കവാടത്തിന് അകത്ത് സ്ഥാപിച്ചിട്ടുള്ള ബോക്സിലാണ് നിക്ഷേപിക്കേണ്ടത്. രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെ ശേഖരിച്ച ടിക്കറ്റുകളുടെ നറുക്കെടുപ്പ് അതേ ദിവസം രാത്രി 11.30ന് നടത്തും. വിജയിയെ അവരുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയും ഒപ്പം പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡിലും ഫെസ്റ്റിന്റെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലും പ്രഖ്യാപിക്കും. വിജയിക്കുള്ള സമ്മാനം എല്ലാ ദിവസവും രാവിലെ 11ന് പ്രധാന വേദിയായ ചന്ദ്രഗിരിയില്‍ വെച്ച് നല്‍കുന്നതായിരിക്കും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Celebration, Festival, Bekal-Beach, Bekal, Programme, Entertainment, Tourism, Travel&Tourism, Bekal Beach Festival, Bekal Beach Festival: quarter of lakh people visited first day.
< !- START disable copy paste -->

Post a Comment