ഈ നാടിന് വേണ്ടി തനിക്ക് കഴിയാവുന്നതെല്ലാം ചെയ്യണമെന്ന ആഗ്രഹം മരണം വരെ കൊണ്ടുനടന്ന അദ്ദേഹം മിക്ക സ്വപ്നങ്ങളും സാക്ഷാത്‌കരിക്കുകയും ചെയ്ത കഠിനാധ്വാനിയായിരുന്നു. അതിന്റെ ഫലമാണ് കാസര്‍കോട്ട് ആദ്യമായി ഹൃദയചികിത്സക്കുള്ള അത്യാധുനിക കാത്‌ലാബ് അദ്ദേഹം അരമന ആശുപത്രിയിൽ സജ്ജമാക്കിയത്. അതിന് വേണ്ടി വലിയ മുതൽ മുടക്കുമ്പോഴും ആശങ്കകൾ അദ്ദേഹത്തെ അലട്ടിയില്ല. കോഴിക്കോടിനേയും മംഗ്ളൂറിനെയും ആശ്രയിക്കുന്ന നാട്ടുകാർക്ക് പ്രയോജനപ്പെടണം എന്ന ചിന്തയേ ഡോ. സകരിയ്യയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
കുമ്പളയിലെ പരേതനായ ബഡുവൻ കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകനായി സാധാരണക്കാരനായി വളർന്ന വ്യക്തിയായിരുന്നു ഡോ. സകരിയ്യ. കുമ്പള ഗവ. സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. പിന്നീട് മെഡികൽ പഠനം പൂർത്തിയാക്കിയ ശേഷവും അദ്ദേഹം സേവനത്തിനായി കാസർകോട് തന്നെ തെരഞ്ഞെടുത്തു. കെ എസ് അബ്ദുല്ലയുടെ സമ്മർദത്തിന്റെ ഫലമായി കുറച്ചുകാലം മാലിക് ദീനാർ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു. പിന്നീട് ഫാത്വിമ ആശുപത്രിയിലെത്തി. അതിനുശേഷം ആശുപത്രി സ്വന്തമാക്കി അരമന ഹോസ്പിറ്റലായി മാറ്റി അതിന്റെ നേതൃത്വം ഏറ്റെടുത്തു.
40 വർഷത്തിലധികം അദ്ദേഹം എംഡി ഫിസിഷ്യനായി ജില്ലയിൽ സേവനം ചെയ്തു. മരണത്തിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് രോഗികളെ പരിശോധിക്കുന്നത് ഒഴിവാക്കി ആശുപത്രിയുടെ ഭരണപരമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധചെലുത്തി. അടുത്തിടെ അതിന്റെ ചുമതലകൾ മകൾക്കും മരുമക്കൾക്കും കൈമാറി.
കാസർകോടിന്റെ ആരോഗ്യ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്താൻ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. ഇവിടെ ജീവിക്കുന്നത് 60 ശതമാനം സാധാരണക്കാരാണെന്ന് എന്നും പറഞ്ഞിരുന്ന അദ്ദേഹം അവർക്ക് താങ്ങാവുന്ന നിരക്കുകൾ മാത്രമേ സ്വകാര്യ ആശുപത്രികൾ ഈടാക്കാവൂവെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതന്നിരുന്നു. മംഗ്ളൂറിൽ നിന്നും മറ്റും തിരിച്ചയച്ച 200 ഓളം രോഗികൾളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും അവർ പിന്നീട് വർഷങ്ങളോളം ജീവിച്ചതും ഡോ. സകരിയ്യയുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളാണ്.
ആതുര സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡിഎം ഹെൽത് കെയർ സ്ഥാപക ചെയർമാനും മാനജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സഹപാഠിയായിരുന്നു ഡോ. സകരിയ്യ. അരമന ആശുപത്രിയിൽ ആസ്റ്റർ സെന്റർ ഒരുക്കുന്നതിന് നിർദേശം മുന്നോട്ട് വെച്ചപ്പോൾ അത് സ്വീകരിക്കാൻ ഡോ. സകരിയ്യ തയ്യാറായി. അടുത്ത കാലത്ത് ആസ്റ്ററിന് കാസർകോട്ട് സേവനം തുടങ്ങാനുമായി. കാസർകോട്ട് കൂടുതൽ മികച്ച ഡോക്ടർമാർ സേവനമനുഷ്ഠിക്കണമെന്നത് ഡോ. സകരിയ്യയുടെ ചിരകാല സ്വപ്നമായിരുന്നു. ആസ്റ്റർ പോലുള്ള ലോകോത്തര ആശുപത്രികൾ ഇവിടേക്ക് കടന്നുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. നാടിനെയും നാട്ടിലെ ജനങ്ങളെയും ഇത്രയേറെ സ്നേഹിച്ച ഡോ. സകരിയ്യ വിടവാങ്ങിയത് കാസർകോടിന് വലിയ നഷ്ടം തന്നെയാണ്.
Keywords: About Aramana hospital owner Dr. K Zakaria, Kerala,Kasaragod,news,Top-Headlines,Obituary,Doctor.