Transferred | സംസ്ഥാനത്ത് 131 ഗ്രേഡ് ഒന്ന് നഴ്സിംഗ് ഓഫീസർമാരെ മാറ്റി; പകരം നിയമനം ഇല്ലാതെ കാസർകോട് നിന്ന് 34 പേർക്ക് കൂട്ട സ്ഥലം മാറ്റം
131 Grade I Nursing Officers transferred#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
/ സൂപ്പി വാണിമേൽ
കാസർകോട്: (www.kasargodvartha.com) സംസ്ഥാനത്ത് 131 ഗ്രേഡ് ഒന്ന് നഴ്സിംഗ് ഓഫീസർമാരെ സ്ഥലം മാറ്റി ആരോഗ്യ അഡി. ഡയറക്ടർ ഡോ. കെജെ റീന ഉത്തരവിട്ടപ്പോൾ കാസർകോട് ജില്ലയിൽ നിന്ന് 34 പേർ പട്ടികയിൽ. പകരം നിയമനം ഇല്ലാതെയാണ് ഇത്രയും പേരെ കൂട്ടത്തോടെ പറഞ്ഞയക്കുന്നത്. ഈ മാസം 26ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്ഥലം മാറ്റം ലഭിച്ചവർ ഏറേയും ചുമതലയേൽക്കേണ്ടത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്. കാസർകോട് ജെനറൽ ആശുപത്രിയിലെ കെടി വിജിക്ക് ജവാൻ സംരക്ഷണ പരിഗണനയോടെ മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറ്റം നൽകിയിട്ടുണ്ട്.
പിപി ബിന്ദു, കെടി വിജി, ബിനോയ് എം ജോർജ്, ജോബി ജോസ്, എം സൗമ്യ, സെബിൻ ആന്റണി, ആന്റണി എസ് വിതയത്തിൽ, കെ സന്ധ്യ, സിജി സരിഗ, ആരതി ഹരിദാസ്, ജെ കല, രമ്യ രവീന്ദ്രൻ, ജോൽസൺ ജോൺ, റീന ജോർജ്, എസ് സാലിജ, എസ് നസീഹ, എ അൻസർ (എല്ലാവരും കാസർകോട് ജെനറൽ ആശുപത്രി), കെ പ്രസന്ന, കെടി ധന്യ, രാഖി മോഹൻ, സിജി അബ്രഹാം (എല്ലാവരും കാസർകോട് ജില്ലാ ആശുപത്രി), ബാസിൽ പി എൽദോസ്, രാജീവ് കൃഷ്ണൻ, എസ് അംബിക, മനു ഗോപാലകൃഷ്ണൻ, ഡി ഷീന, ഡി രെജിത കുമാരി, ബിഐ ഫിയാസ്, ജി സഗിത, എൽ റെജീന, എംഎഫ് അനീസ, എൽ രജനി, അച്ചു യു കൃഷ്ണൻ (എല്ലാവരും കാസർകോട് ടാറ്റ ആശുപത്രി), എ ശമീറാമോൾ (ബെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം) എന്നിവരെയാണ് കാസർകോട് ജില്ലയിൽ നിന്ന് സ്ഥലം മാറ്റിയത്.
തസ്തികയിലെ ഒഴിവുകളിലേക്കാണ് നിയമനം എന്ന് ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട ജില്ലാ മെഡികൽ ഓഫീസർമാർ ഈ നഴ്സിംഗ് ഓഫീസർമാർക്ക് അടിയന്തരമായി നിയമന ഉത്തരവ് നൽകണം. കാസർകോട് ജില്ലയിൽ ആരോഗ്യമേഖലയിലെയും എന്‍ഡോസള്‍ഫാന്‍ രോഗികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ആഴ്ചകളോളം നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്ക് മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകൾക്ക് പിന്നാലെയാണ് പ്രഹരമേൽപ്പിക്കുന്ന സ്ഥലംമാറ്റം. പിന്നാക്ക ജില്ലയിലേക്ക് നിയമിച്ച ജീവനക്കാരെ രണ്ട് വർഷം തികയാതെ സ്ഥലം മാറ്റാൻ പാടില്ലെന്ന ഉത്തരവ് അട്ടിമറിച്ചാണ് പല സ്ഥലം മാറ്റങ്ങളും നല്‍കിയിരിക്കുന്നത്. കാസർകോട് ജെനറൽ ആശുപത്രിയിൽ നിന്ന് 19 പേരെയും ചട്ടഞ്ചാൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ നിന്ന് 13 പേരെയും ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ട് പേരെയുമാണ് സ്ഥലം മാറ്റിയത്.
ടാറ്റാ കോവിഡ് ആശുപത്രിയിലെ ജീവനക്കാരെ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റി ആശുപത്രി പ്രവർത്തനം തുടങ്ങുമെന്നാണ് നേരത്തെ അധികൃതർ അറിയിച്ചത്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം ഇവരെയെല്ലാം മറ്റ് ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയത്. ഇതോടെ ടാറ്റ കോവിഡ് ആശുപത്രി പൂട്ടിയിടേണ്ട അവസ്ഥയിലാണ്. തുടങ്ങുമെന്ന് പറഞ്ഞ അമ്മയും കുഞ്ഞും ആശുപത്രിയും കടലാസില്‍ ഒതുങ്ങും. കാത് ലാബ് അടക്കമുള്ള പുതിയ സംവിധാനങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ നഴ്സിങ് സ്റ്റാഫിനെ ആവശ്യമുണ്ടെന്നറിയിച്ച ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് പേരെ മാറ്റി. ഇതോടെ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനവും താളം തെറ്റും. എന്‍ഡോസള്‍ഫാന്‍ രോഗികളായ കുട്ടികള്‍ അടക്കം ജില്ലയിലെ രോഗികള്‍ ചികിത്സയ്ക്കായി കര്‍ണാടകയെ ആശ്രയിക്കേണ്ടി വരും.
ജില്ലക്ക് അനുവദിച്ച ഡോക്ടർമാരുടെ ആകെ തസ്തിക 321 ആണ്. ഇതിൽ 30 ഡോക്ടർമാരുടെ കുറവ് നിലനില്‍ക്കുന്നു. ജില്ലക്ക് അനുവദിച്ച ഒരു ചീഫ് കൺസൽടന്‍റിന്‍റെ പോസ്റ്റ് തന്നെ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കൂടുതല്‍ വിദഗ്ധരായ ഡോക്ടര്‍മാരെ ജില്ലയിലേക്ക് നിയോഗിക്കണമെന്ന ദയാബായിയുടെ ആവശ്യവും മന്ത്രിമാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം വെറും രാഷ്ട്രീയ വാഗ്ദാനങ്ങള്‍ മാത്രമായി. ഡോക്ടര്‍മാരുടെ കുറവിനൊപ്പം നഴ്സുമാരുടെ കുറവ് കൂടിയാകുമ്പോള്‍ ജില്ലയിലെ ആരോഗ്യ മേഖലയുടെ പതനം പൂര്‍ത്തിയാകും.
Keywords: Kasaragod, Kerala, News, Latest-News, Top-Headlines, Health, Health-Department, Health-minister, 131 Grade I Nursing Officers transferred.