മംഗ്ളുറു: (www.kasargodvartha.com) നാഗർഹോളെ കടുവ സങ്കേത മേഖലയിൽ കബനി തീരത്ത് വിനോദസഞ്ചാരികളെ നീളമേറിയ കൊമ്പുകളിലൂടെ ആകർഷിച്ച ആന ഭോഗേശ്വര ചെരിഞ്ഞു. ഏഷ്യയിലെ ആനകളുടെ കൊമ്പളവ് ശരാശരി മൂന്ന്-നാല് അടിയാണെന്നിരിക്കെ എട്ടടിയുമായാണ് 'മിസ്റ്റർ കബനി' വിളിപ്പേര് കൂടിയുണ്ടായിരുന്ന കൊമ്പൻ വനപാലകർക്ക് പ്രിയങ്കരനും വന്യജീവി ഛായാഗ്രാഹകരുടെ ഫോകസുമായത്.
ഗുണ്ട്റേ റേൻജിൽ നായി ഹള്ള ചെരിവിലെ പുൽപ്പരപ്പിൽ ചേതനയറ്റുകിടന്ന ആനയെ വനപാലകരാണ് കണ്ടത്. 65നും 68നും ഇടയിലെത്തിയ ആനയുടെ വാർധക്യ സഹജ അവസ്ഥ തന്നെയാണോ മരണ കാരണം എന്ന് പോസ്റ്റ് മോർടം റിപോർടിലൂടെയേ അറിയാനാവൂ എന്ന് ഫോറസ്റ്റ് അസി. കൺസർവേറ്റർ നവീൻ, റേൻജ് ഫോറസ്റ്റ് ഓഫീസർ അമൃതേഷ് എന്നിവർ പറഞ്ഞു. പോസ്റ്റ് മോർടത്തെത്തുടർന്ന് വേർപെടുത്തിയ കൊമ്പുകൾ മൈസൂറിലെ ആരണ്യ ഭവനിൽ സൂക്ഷിച്ചു. ഭാവിയിൽ ഇത് പ്രദർശനവസ്തുവാക്കും.
നിലത്ത് മുട്ടുന്ന കൊമ്പുകൾ കാരണം ഭോഗേശ്വരക്ക് കുനിയാൻ കഴിയുമായിരുന്നില്ല. എന്നാൽ പുല്ലുകൾ ഇളക്കിയെടുത്ത് അകത്താക്കാൻ ഇവ ഒരു തുമ്പിക്കൈ സഹായമായി. കങ്കനകോട്ടെയിൽ വനയാത്രക്കും ബോട് സവാരിക്കും എത്തുന്നവർക്ക് ഏത് പോസിൽ ഒപ്പാനും കാണാനും സാധിക്കും വിധം ശാന്തനായാണ് ഭോഗേശ്വര പെരുമാറിയിരുന്നതെന്ന് വനം അധികൃതർ പറഞ്ഞു. ആരേയും അക്രമിച്ച അനുഭവമില്ല.
ശവശരീരം എന്ത് ചെയ്യണം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വന്യജീവി വിഭാഗം ഫോറസ്റ്റ് പ്രിൻസിപൽ ചീഫ് കൺസർവേറ്റർ വിജയ്കുമാർ ഗോഗി കഴിഞ്ഞ ഏപ്രിൽ ആറിന് പുറപ്പെടുവിച്ച സർകുലറാണ് പിന്തുടരേണ്ടത്. അതനുസരിച്ച് കഴുതപ്പുലിയുൾപെടെ മൃഗങ്ങൾക്കും കഴുകനും മറ്റു പക്ഷികൾക്കും ഭക്ഷിക്കാൻ കഴിയുംവിധം വിശാലമായ സ്ഥലത്ത് തള്ളുകയാണ് ചെയ്യേണ്ടത്.
Keywords: News, National, Karnataka, Mangalore, Top-Headlines, Died, Animal, Forest, Elephant Bhogeswara Died, Kabini's famous elephant with longest tusks no more.
< !- START disable copy paste -->