ബേക്കൽ: (www.kasargodvartha.com) കാട്ടുപന്നിയെ പിടിക്കാൻ വെച്ച തോക്കുകെണിയിൽ നിന്ന് വെടിയേറ്റ് സിപിഐ നേതാവായ കർഷകൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റിയംഗവും കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയുമായ എം മാധവൻ നമ്പ്യാരാണ് (65) തോക്കുകെണിയിൽ നിന്നും വെടിയേറ്റ് മരിച്ചത്.
തിരനിറച്ചു വയലിൽ കെട്ടിവച്ച തോക്കിൽ നിന്ന് വെടിയേറ്റാണ് മാധവൻ നമ്പ്യാർ മരിച്ചത്. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ കൃത്യമായ കാര്യങ്ങൾ കണ്ടെത്താൻ കഴിയുകയുള്ളുവെന്നും ബേക്കൽ ഇൻസ്പെക്ടർ യു പി വിപിൻ കാസർകോട് വാർത്തയോട് പറഞ്ഞു. ആളെ കൊല്ലണമെന്ന ഉദ്ദേശ്യം ഇല്ലാത്തത് കൊണ്ട് പൊലീസ് കേസ് മനപൂർവമല്ലാത്ത നരഹത്യയാക്കാനുള്ള ആലോചനയിലാണെന്നാണ് വിവരം.
അതേസമയം സംഭവം നടന്നയുടൻ സ്ഥലത്ത് നിന്നും തോക്ക്, പ്രതിയെന്ന് സംശയിക്കുന്നയാൾ മാറ്റിയതിൽ ദുരുഹത നിലനിൽക്കുന്നുണ്ട്. കൊല്ലണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ തോക്ക് മാറ്റിയത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. തോക്കുകെണി വെച്ചയാളെ തിരിച്ചറിഞ്ഞതിനാൽ ഇയാളെ പൊലീസ് ഉടൻ കേസിൽ പ്രതി ചേർക്കും. മാധവൻ നമ്പ്യാർക്ക് വെടിയേൽക്കാനിടയാക്കിയ നാടൻ തോക്ക് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്നയാൾ ഒളിവിൽ പോയതായാണ് വിവരം. മംഗ്ളൂറിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് മാധവൻ നമ്പ്യാർ മരണപ്പെട്ടത്. .
തോക്ക് കെണിയിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. തോട്ടത്തിൽ ചക്ക പറിക്കാൻ പോയതായിരുന്നു മാധവൻ നമ്പ്യാർ. കാട്ടുപന്നിയെ ലക്ഷ്യമാക്കി ഇവിടെ ആരോ വെച്ചിരുന്ന തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്. തോക്കിന്റെ കാഞ്ചിയിൽ ചരടുകെട്ടിയാണ് കെണിയൊരുക്കിയിരുന്നത്.
ചരടിൽ തട്ടിയാൽ വെടിയുതിരുന്ന രീതിയിലാണ് കെണി സജ്ജമാക്കിയിരുന്നത്. ചക്ക പറിക്കുന്നതിനിടയിൽ മാധവൻ നമ്പ്യാർ കെണിയിലെ ചരടിൽ തട്ടിയിരിക്കാമെന്നാണ് കരുതുന്നത്.
വെടിയൊച്ച ദൂരെ വരെ കേട്ടിരുന്നു. അപകടത്തിനുശേഷം മാധവൻ നമ്പ്യാർ ഭാര്യയെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞതിനാൽ അപകടം പെട്ടെന്ന് തന്നെ അറിയാനായി. ആളുകൾ ഓടിയെത്തി കാസർകോട്ടെ ആശുപത്രിയിൽ എത്തിക്കുകയും നില ഗുരുതരമായതിനാൽ പിന്നീട് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കാൽമുട്ടിൽ തോക്കിലെ പെലറ്റ് കുടുങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. കാൽമുട്ടിന് താഴെ വെടിയേറ്റ് രക്തസ്രാവം ഉണ്ടായതും രക്തസമ്മർദം കുറഞ്ഞതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒരാഴ്ച മുൻപ് സംഭവസ്ഥലത്ത് പന്നിക്ക് തോക്കു കെണി വെച്ചിട്ടുണ്ടെന്ന് ഒരാൾ വിളിച്ചുപറഞ്ഞിരുന്നുവെന്നും ഇത് ആവർത്തിക്കരുതെന്ന് താക്കീത് ചെയ്തിരുന്നെന്നും മാധവൻ നമ്പ്യാർ പൊലീസിൽ മൊഴിനൽകിയിരുന്നുവെന്നാണ് വിവരം. ഈ മൊഴിയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
Keywords: Bekal, Kasaragod, Kerala, News, Top-Headlines, CPM, Murder-case, Police, Investigation, Death, Farmer shot dead: Police investigating.
Police investigation | സിപിഐ നേതാവിൻ്റെ മരണം: കെണി സ്ഥാപിച്ചയാളെ തിരിച്ചറിഞ്ഞു; കൊലപാതകത്തിന് കേസ്; സംഭവം നടന്നയുടൻ തോക്ക് മാറ്റിയതിൽ ദുരൂഹത
Farmer shot dead: Police investigating#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ