Join Whatsapp Group. Join now!
Aster MIMS 10/10/2023

Police Booked | കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ നീലേശ്വരത്ത് രണ്ട് കേസുകളില്‍ 70 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പിലികോട് 8 പേര്‍ക്കുമെതിരെ കേസ്; കോണ്‍ഗ്രസ് നേതാവിന്റെ വീടും കെ കരുണാകരന്റെ സ്തൂപവും തകര്‍ത്തു; പാര്‍ടി ഓഫീസുകള്‍ക്ക് ശക്തമായ പൊലീസ് കാവല്‍

Congress offices attacked; Case filed against DYFI activists, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com) നീലേശ്വരത്തും പിലികോടും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. അര്‍ദ്ധരാത്രിയിലും വ്യാപകമായ അക്രമം നടന്നു.
                             
News, Kerala, Kasaragod, Top-Headlines, Nileshwaram, Congress-office, Political party, DYFI, Congress, Police, Minister, Attack, Politics, Congress Offices Attacked, Police Booked, Congress offices attacked; Case filed against DYFI activists.

നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമിറ്റി ഓഫിസ് അടിച്ചുതകര്‍ത്ത സംഭവത്തിലും അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനും 70 ഓളം പേര്‍ക്കെതിരെയും കാലിക്കടവില്‍ പിലികോട് മണ്ഡലം കോണ്‍ഗ്രസ് കമിറ്റി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ എട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ്.

വിമാനത്തില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിച്ചുവെന്നാരോപിച്ച് നീലേശ്വരത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് അക്രമിക്കുകയും ഓഫീസിലുണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് പി രാമചന്ദ്രനെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇതിന് പിന്നാലെ അര്‍ദ്ധരാത്രി തൈക്കടപ്പുറം പ്രിയദര്‍ശിനി നഗറില്‍ ഉണ്ടായിരുന്ന കെ കരുണാകരന്റെ സ്തൂപവും തകര്‍ത്തു. ഐഎന്‍ടിയുസി ഓ'ോറിക്ഷ തൊഴിലാളി യൂ്ിയന്‍ നേതാവ് വി വി സുധാകരന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. ഒരു മണിയോടെയാണ് ഒരുസംഘം ആളുകള്‍ സുധാകരന്റെ വീട് ആക്രമിച്ചത്. വീടിന്റെ ജനല്‍ഗ്ലാസുകള്‍ അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.



മണ്ഡലം കോണ്‍ഗ്രസ് കമിറ്റി ഓഫീസ് അക്രമിക്കുകയും പ്രസിഡന്റ് പി രാമചന്ദ്രനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ 20 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ന്യായവിരോധമായി സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പ്രകടനം നടത്തിയതിന് 50 ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും നീലേശ്വരം പൊലീസ് കേസെടുത്തു.

ബ്ലോക് സെക്രടറി എം വി രതീഷ്, സന്ദീപ് കൊട്ടറ, ഉദയന്‍, വിപീഷ്, കൃപേഷ് തുടങ്ങി കണ്ടാലറിയാവുന്ന മറ്റ് 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച സന്ധ്യയോടെയാണ് പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ച് തകര്‍ത്തത്.

സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് പൊലീസ് കാവലുണ്ടായിരുന്നിട്ടും പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് അക്രമം അഴിച്ചുവിട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഓഫീസിലെ ഫര്‍നിചറുകള്‍, അലുമിനിയം ഫാബ്രികേഷന്‍ എന്നിവ തകര്‍ക്കുകയും നേതാക്കളുടെ ഫോടോകള്‍ നശിപ്പിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച മണ്ഡലം പ്രസിഡന്റ് രാമചന്ദ്രനെ മര്‍ദിക്കുകയും കൂടെയുണ്ടായിരുന്ന ബ്ലോക് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍, സെക്രടറി എന്‍ വിജയന്‍ എന്നിവരെ തള്ളി താഴെയിടുകയും ചെയ്തതായി കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

രാമചന്ദ്രന്റെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ഓഫീസ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍, യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍, ഡിസിസി ജനറല്‍ സെക്രടറിമാരായ വിനോദ്കുമാര്‍ പള്ളയില്‍വീട്, മാമുനിവിജയന്‍, ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് മടിയന്‍ ഉണ്ണികൃഷ്ണന്‍, എറുവാട്ട് മോഹനന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന നീലേശ്വരത്ത് ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കാനാണ് ഡിവൈഎഫ്ഐ - സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പറഞ്ഞു.

പൊലീസിന്റെ ഒത്താശയോടെയാണ് അക്രമം നടന്നത്. ഓഫീസ് സംരക്ഷിക്കാനെത്തിയ പൊലീസുകാര്‍ അക്രമം നോക്കിനില്‍ക്കുകയായിരുന്നുവെന്നും അക്രമികള്‍ക്കു കൂട്ടുനിന്ന പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

പിലിക്കോട്ടും മണ്ഡലം കോണ്‍ഗ്രസ് കമിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. സംഭവത്തില്‍ എട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ നവീന്‍കുമാര്‍ നല്‍കിയ പരാതിയിലാണ് വെള്ളച്ചാലിലെ ശരത്ത് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറി ഓഫീസിലെ ഫര്‍നിചറുകളും മറ്റും അടിച്ച് തകര്‍ത്ത് 20,000 ത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് മണ്ഡലം പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പറഞ്ഞു.

നീലേശ്വരത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ ഏരിയാ സെക്രടറി എം വി രതീഷ് കുമ്പളപ്പള്ളി, പ്രവര്‍ത്തകരായ വിപീഷ്, ഉദയന്‍, രഞ്ജിത്ത്, സന്ദീപ്, കൃപേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അമ്പതോളം പേര്‍ക്കെതിരെയാണ് സിഐ കെ പി ശ്രീഹരി സ്വമേധയാ കേസെടുത്തത്. ക്രൈംനമ്പര്‍ 431/ 22 , 143, 147, 283, ആര്‍ ഡബ്ല്യു 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പ്രകടനം നടത്തിയെന്നാണ് കേസ്.

നീലേശ്വരം മാര്‍കറ്റ് ജന്‍ക്ഷനില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരവും നശിപ്പിച്ചിരുന്നു.

അക്രമം നടക്കുന്ന സാഹചര്യത്തില്‍ പാര്‍ടി ഓഫീസുകള്‍ക്കെതിരെ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Nileshwaram, Congress-office, Political party, DYFI, Congress, Police, Minister, Attack, Politics, Congress Offices Attacked, Police Booked, Congress offices attacked; Case filed against DYFI activists.
< !- START disable copy paste -->

Post a Comment