മംഗ്ളുറു: (www.kasargodvartha.com) ഭട്കൽ നഗരസഭ കെട്ടിടം ബോർഡിൽ ഉർദുവും ഉൾപെടുത്തിയതിന് എതിരെ ബിജെപി നേതാവായ മണ്ഡലം എംഎൽഎ സുനിൽ നായ്കിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. ടൗൺ മുനിസിപൽ കൗൺസിൽ എന്ന് കന്നഡയിലും ഇൻഗ്ലീഷിലും എഴുതിയതിന് താഴെയാണ് ഉർദു. സംഘ്പരിവാർ സംഘടനകളെ അണിനിരത്തി ടൗൺഹോളിന് മുന്നിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കാൻ നിർദേശം നൽകിയ എംഎൽഎ രണ്ടു ദിവസത്തിനകം ഉർദു എഴുത്ത് മാറ്റിയില്ലെങ്കിൽ താൻ നേരിട്ട് പ്രക്ഷോഭത്തിനിറങ്ങുമെന്ന് അറിയിച്ചു. മൂന്നാമതൊരു ഭാഷ അനുവദനീയമാണെന്ന് നഗരസഭ പ്രസിഡണ്ട് പർവേസ് കാശിംജി പറഞ്ഞു.
മൂന്നാം ഭാഷ ഉപയോഗം അനുവദനീയമാണ്. കലബുറുഗി നഗരസഭ കന്നഡക്കും ഇൻഗ്ലീഷിനും പുറമെ ഉർദു ഉപയോഗിച്ചതായി കാണാം. ആളുകൾക്ക് മനസിലാവാനാണ് ബോർഡുകൾ. ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ നീക്കം ചെയ്യില്ല. വെള്ളിയാഴ്ച ഈ വിഷയം ചർച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. ഉർദു നിലനിർത്താൻ ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി ഉത്തര കന്നഡ ജില്ല ഡെപ്യൂടി കമീഷനർ മുല്ലയ് മുഹിലന് അയക്കും. അദ്ദേഹമാണ് തീരുമാനം എടുക്കേണ്ടത്. നിയമത്തിന്റെ വഴിയിലൂടെയും നീങ്ങുമെന്ന് പ്രസിഡണ്ട് അറിയിച്ചു. നഗരസഭ കെട്ടിടം നവീകരണം നടത്തിയതിനെത്തുടർന്നാണ് പുതിയ ബോർഡ് സ്ഥാപിച്ചത്.
Keywords: Mangalore, Karnataka, News, Top-Headlines, BJP, Municipality, MLA, Protest, Flex board, Bhatkal tense over Urdu signboard on civic agency building.