മംഗ്ളുറു: (www.kasargodvarth.com) മറക്കുന്നത് തലച്ചോറല്ല, മുടിയാണെന്ന സന്ദേശം ക്യാംപസുകൾക്ക് പകർന്ന് ഹിജാബിൻ മറയത്ത് നിന്ന് ഒരു താരം കൂടി. മണിപ്പാൽ അകാഡെമി ഓഫ് ഹയർ എഡ്യൂകേഷൻ മുൻ വൈസ് ചാൻസലർ ഡോ. എച് എസ് ബല്ലാൾ ഏർപെടുത്തിയ 'പ്രപുല്ല എസ് ഹെഗ്ഡെ മെമോറിയൽ എൻഡോവ്മെന്റ്' സ്വർണമെഡൽ ഡോ. ഫാത്വിമ റഈസ നേടി. കസ്തൂർബ മെഡികൽ കോളജ് പി ജി വിഭാഗത്തിൽ നിന്ന് റേഡിയോഡയഗ്നോസിസ് എം ഡി ബിരുദം നേടി പുറത്തിറങ്ങിയ ഏറ്റവും മികച്ച വിദ്യാർഥിക്കുള്ളതാണ് കർണാടക ആതുരസേവന മേഖലയിലെ അഭിമാന അംഗീകാരമായ സ്വർണപ്പതക്കം.
മംഗ്ളുറു കെഎംസി റേഡിയോഡയഗ്നോസിസ് വിഭാഗത്തിൽ സീനിയർ റസിഡന്റ് പദവിയിൽ പ്രവർത്തിക്കുകയാണ് ഫാത്വിമ. വെള്ളിയാഴ്ച മംഗ്ളുറു ടിഎംഎ പൈ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന കോളജ് ദിന-അവാർഡ് ദാന ചടങ്ങിൽ ഫാത്വിമക്ക് വേണ്ടി കെഎംസി റേഡിയോഡയഗ്നോസിസ് വിഭാഗം തലവൻ ഡോ. സന്തോഷ് റൈ, ലഫ്.ജനറൽ ഡോ. എം ഡി വെങ്കടേഷിൽ നിന്ന് മെഡൽ ഏറ്റുവാങ്ങി.
ഖത്വറിൽ വ്യവസായിയായ മുംതാസ് ഹുസൈൻ-ഇശ്റത് ജഹാൻ ഖാൻ ദമ്പതികളുടെ മകളാണ് ഫാത്വിമ റഈസ. മംഗ്ളുറു ഫാദർ മുള്ളർ മെഡികൽ കോളജ് ന്യൂറോളജി വിഭാഗം അസോ. പ്രൊഫസർ ഡോ. സഫ്‌വാൻ അഹ്‌മദ് ആണ് ഭർത്താവ്. ഖത്വറിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
കർണാടകയിലെ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയിൽ നിന്ന് ആദ്യമായി 16 സ്വർണമെഡലുകൾ നേടി എൻജിനീയറിംഗ് വിദ്യാർഥി ബുശ്റ മടീൻ ചരിത്രം കുറിച്ചിരുന്നു. ഹിജാബ് പ്രശ്നവത്കരിച്ച് പ്രക്ഷോഭങ്ങളും നിയമപോരാട്ടവും നടക്കുന്നതിനിടെയായിരുന്നു അത്. ഹിജാബ് ധരിക്കാനുള്ള മൗലിക അവകാശം തേടി ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽചെയ്ത വിദ്യാർഥിനികൾ പറഞ്ഞപോലെ 'തലച്ചോറല്ല, മുടിയാണ് മറക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തി ബുശ്റ കൈവരിച്ച നേട്ടത്തിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്തെത്തിയത് വലിയ വാർത്തയായി.
മെഡലുകൾ നേടിയ ബുശ്റയെ അനുമോദിച്ച് ട്വീറ്റ് ചെയ്ത നടി ഇങ്ങിനെ കുറിച്ചു: അകാഡെമിക് നേട്ടങ്ങളും ഹിജാബും പരസ്പര വിരുദ്ധമല്ല. നാം മുൻവിധികളുടെ ഇടുക്കം വിട്ട് ഉദാര വിചാരങ്ങളിലേക്ക് വരേണ്ടിയിരിക്കുന്നു'. വേഷത്തിൽ ഇസ്ലാമിക അച്ചടക്കം പുലർത്തുന്ന ഡോക്ടറാണ് സ്വർണമെഡൽ നേടിയ ഫാത്വിമ റഈസ.
Keywords: News, National, Karnataka, Top-Headlines, Education, Student, Mangalore, Medical College, University, Dr. Fathima Raeesa, Dr. Fathima Raeesa awarded best outgoing student.
< !- START disable copy paste -->