മുമ്പിൽ ഏത് ഫയൽ എത്തിയാലും എങ്ങനെ ചെയ്യും എന്നല്ല മറിച്ച് എങ്ങിനെ അത് ചെയ്ത് കൊടുക്കാൻ സാധിക്കും എന്ന സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ഒരോ ഫയലിനും മനുഷ്യ ജീവിതം ഉണ്ടെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് കൊണ്ടിരിക്കുന്ന വാക്കുകൾക്ക് ശക്തിപകരുന്ന പ്രവൃത്തികളാണ് തഹസിൽദാർ തന്റെ ജോലിയിൽ കാണിച്ച് വന്നിരുന്നത്. മുമ്പിൽ എത്തിയ ഫയലുകൾ അനാവശ്യമായി വൈകരുതെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ചെയ്യുന്ന പ്രവൃത്തിയുടെ കാര്യക്ഷമതയും സമയബന്ധിതമായി തീർപ്പ് കൽപിക്കാനും സാധിച്ചതാണ് ജനങ്ങളുടെ പ്രശംസ വാക്കുകളിൽ നിറയുന്നത്.
പരാതിയുമായി എത്തുന്നവർക്ക് ഒരു ഭയവും കൂടാതെ മുമ്പിലുള്ള കസേരയിൽ ഇരുന്ന് സംസാരിക്കാമായിരുന്നു. എല്ലാം കേൾക്കാൻ തയ്യാറായിരുന്നു ഈ ജനകീയനായ തഹസീൽദാർ. നിയമത്തിന്റെ ഉള്ളിൽ നിന്ന് കൊണ്ട് തന്നെ ജനങ്ങളുടെ കണ്ണുനീർ തുടക്കാനും അവരെ സഹായിക്കാനും സന്നദ്ധനായി. വിലപെട്ട സമയത്ത് പോലും അദ്ദേഹം അതിന് തയ്യാറായി. സെക്ഷൻ ക്ലർകിനടുത്തുള്ള ഫയലുകൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് വിളിച്ചാൽ ഞാൻ നോക്കിക്കോളാം നിങ്ങൾ ബുദ്ധിമുട്ടി ഇവിടേക്ക് വരേണ്ടതില്ലെന്ന മറുപടിയാണ് എല്ലാവർക്കും ലഭിക്കുക.
കീഴുദ്യോഗസ്ഥരോട് കണ്ണുരുട്ടാതെ കാണിക്കുന്ന സ്നേഹവും സൗമ്യതയും മാതൃകയാണ്. ആർക്കും കാര്യങ്ങൾ ബോധ്യപെടുത്താനുള്ള പ്ലാറ്റ്ഫാം തുറന്ന് കൊടുക്കുകയെന്നത് അദ്ദേഹത്തിൻ്റെ രീതിയായിരുന്നുവെന്ന് അനുഭവത്തിൽ ബോധ്യപ്പെട്ടവർ നിരവധിയാണ്. ഇടനിലക്കാരെ അടുപ്പിക്കാറില്ല. എന്നാൽ ജനപ്രതിനിധികളോടും സംശുദ്ധ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരോടും സാമുഹ്യ പ്രവർത്തകരോടും ബഹുമാനത്തോടെ പെരുമാറാനും അവർ പറയുന്നത് കേൾക്കാനും ഇദ്ദേഹം തയ്യാറാകുമായിരുന്നു.
ഇത് കീഴുദ്യോഗസ്ഥരോട് ഇടക്കിടെ ഓർമിപ്പിച്ച് കൊണ്ടിരിക്കും. നിരവധി കുടുംബങ്ങളുടെ കണ്ണുനീർ തുടച്ച് മാറ്റാൻ കഴിഞ്ഞ നീണ്ടപട്ടികകൾ നിരത്തിയാണ് എ വി രാജൻ ഉദ്യോഗസ്ഥരുടെയും, ജനകീയ കമിറ്റികളുടെയും അനുമോദനങ്ങളും സ്നേഹ പൂചെണ്ടുകളും ഏറ്റുവാങ്ങി പടിയിറങ്ങിയത്. താലൂക് ഓഫീസിൽ മുന്നിലെത്തിയ ഫയലുകൾ മുഴുവൻ പരിശോധിച്ച് പരിഹാരം കണ്ടാണ് ജോലിയിൽ നിന്നും വിരമിച്ചത്.
1996 ൽ കാസർകോട് താലൂക് ഓഫീസിൽ എൽ ഡി ക്ലർകായാണ് ജോലിയിൽ പ്രവേശിച്ചത്. വിലേജ് ഓഫീസറായി മധൂർ, തെക്കിൽ, കാസർകോട്, ഉപ്പള ഓഫീസുകളിൽ ജോലി ചെയ്തു. 2012 ൽ മികച്ച വിലേജ് ഓഫീസർക്കുള്ള സംസ്ഥാന സർകാരിന്റെ അവാർഡ് ലഭിച്ചു. തെക്കിൽ വിലേജ് ഓഫീസർ ആയിരിക്കെ സംസ്ഥാനത്തെ മാതൃക വിലേജ് ഓഫീസിന് നൽകി വരുന്ന കേശവപിള്ള മെമോറിയൽ അവാർഡ് ലഭിച്ചു. തെരഞ്ഞെടുപ്പ്, പട്ടയമേള, ജനസമ്പർക്കം മുതലായ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട് ജില്ലാ കലക്ടറിൽ നിന്നും നിരവധി തവണ ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്.
കാസർകോട് തഹസിൽദാർ ആയി ജോലി ചെയ്ത കാലയളവിൽ ഭൂരഹിതരായ അറുന്നൂറോളം പേർക്ക് പട്ടയം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ പ്രവർത്തിച്ചു. ടാറ്റ കോവിഡ് ആശുപത്രി നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കൃത്യമായ മേൽനോട്ടം വഹിച്ചതും ഇദ്ദേഹമായിരുന്നു. ജില്ലാകലക്ടറുടെ നിർദേശമനുസരിച്ച് സ്ഥലമെടുപ്പ് വളരെ വേഗത്തിൽ നടത്തുവാനും, സ്ഥലം യുദ്ധകാലാടിസ്ഥാനത്തിൽ നിരപ്പാക്കി ഒരുക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്നു.
കൂടാതെ കോവിഡ് തുടക്കത്തിൽ കാസർകോട് ടൗണിൽ പത്തോളം ലോഡ്ജുകളെ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി വിദേശത്തു നിന്നും രാജ്യത്തിൻ്റെ പലയിടത്തുനിന്നും എത്തുന്നവർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കി യാതൊരു പരാതിക്കിട വരുത്താതെ വിജയകരമായി ഏകോപിച്ച് കൊണ്ട് പോയതിൽ പ്രധാന പങ്ക് വഹിച്ചു. അനധികൃത മണൽ, കുന്നിടിക്കൽ ചെങ്കല്ല്, കരിങ്കല്ല് ഖനനം നടത്തുന്ന മാഫിയക്കെതിരെ നിരന്തരം റെയ്ഡ് നടത്തി നടപടി സ്വീകരിച്ചു.
ഭാര്യ: ഉഷാനന്ദിനി (അധ്യാപിക ജി വി എച് എസ് എസ്, ഇരിയണ്ണി ). മക്കൾ: അനഘ (കോഴിക്കോട് എൻഐടി അവസാന വർഷ ബിടെക് വിദ്യാർഥിനി), ആർദ്ര (കാസർകോട് കേന്ദ്രീയ വിദ്യാലയം നമ്പർ ടു പത്താം ക്ലാസ് വിദ്യാർഥിനി.
Keywords: News, Kerala, Kasaragod, Top-Headlines, Retired, People, Municipality, Minister, N.A.Nellikunnu, A V Rajan retired, Tahsildar A V Rajan retired.
< !- START disable copy paste -->