കാസര്‍കോട്: (www.kasargodvartha.com 18.03.2022) യുക്രൈയിനില്‍ നിന്നും വന്ന മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഡ്യയില്‍ പഠന സൗകര്യം ഒരുക്കുന്നതിനെ എതിര്‍ത്ത് ഐഎംഎ. ഡോക്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ രൂക്ഷമാക്കാന്‍ ഇത് ഇടവരുത്തുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സാമൂവല്‍ കോശി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. സാമൂവല്‍ കോശിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നിന്നും പ്രയാണമാരംഭിച്ച 'തരംഗം' യാത്രക്ക് ഐഎംഎ കാസര്‍കോട് ശാഖ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക വൈദ്യശാസ്ത്രവും അത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരും നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. മോഡേണ്‍ മെഡിസിന്റെ ആഗോളതലത്തിലുള്ള തനിമക്കും മൂല്യത്തിനും കോട്ടം സംഭവിക്കുന്ന തരത്തില്‍ അതിനെ മറ്റു വൈദ്യശാസ്ത്ര ശാഖകളുമായി അശാസ്ത്രീയമായി കൂട്ടിക്കലര്‍ത്തി 'സങ്കരവൈദ്യം' സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍കാരിന്റെയും നാഷനല്‍ മെഡികല്‍ കമിഷന്റെയും ശ്രമങ്ങളെ ഐഎംഎ ശക്തിപൂര്‍വം ചെറുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെ വര്‍ധിച്ച് വരുന്ന അക്രമങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ അദ്ദേഹം അംഗങ്ങളെ ആഹ്വാനം ചെയ്തു. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് കൊണ്ടുള്ള നിയമനിര്‍മാണം നടത്താന്‍ അദ്ദേഹം സര്‍കാരിനോട് ആവശ്യപ്പെട്ടു. യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സര്‍കാരുകളെ അഭിനന്ദിച്ചു. അവര്‍ക്ക് തുടര്‍പഠനത്തിന് ഇന്‍ഡ്യയില്‍ തന്നെ അവസരമൊരുക്കാനുള്ള ശ്രമങ്ങളോട് ഐഎംഎക്കുള്ള വിയോജിപ്പ് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായി ക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ രൂക്ഷമാക്കാന്‍ അത് ഇടവരുത്തും. ഇന്‍ഡ്യയിലെ ആഗോള പ്രശസ്തിയുള്ള വൈദ്യവിദ്യാഭ്യാസത്തിന് അത് മൂലം മൂല്യശോഷണം സംഭവിക്കുമെന്നും ഡോ. കോശി പറഞ്ഞു. ഇന്‍ഡ്യന്‍ ഡോക്ടര്‍മാര്‍ക്ക് വിദേശങ്ങളിലുള്ള ജോലി സാധ്യതയ്ക്ക് അത് മങ്ങലേല്‍പ്പിക്കും. മാത്രമല്ല നീറ്റ് പരീക്ഷയില്‍ നേരിയ മാര്‍കിനാല്‍ പിന്തള്ളപ്പെട്ട് മെഡിസിന്‍ സീറ്റ് നഷ്ടമായി, മറ്റു കോഴ്‌സ്‌കളില്‍ ചേരേണ്ടിവന്ന് ഇന്‍ഡ്യയില്‍ തന്നെ പഠനം തുടരുന്ന മറ്റ് വിദ്യാര്‍ഥികളോട് ചെയ്യുന്ന വലിയ അനീതി ആയിരിക്കും പിന്‍വാതിലി ലൂടെയുള്ള ഈ തിരുകിക്കയറ്റല്‍.
യുദ്ധാനന്തരം ഉക്രൈനില്‍ തന്നെയോ അല്ലെങ്കില്‍ സമീപരാജ്യങ്ങളിലൊ അവരുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് കരണീയം. കാസര്‍കോട് സിറ്റി ടവറില്‍ ചേര്‍ന്ന യോഗത്തില്‍ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഡോ. ബി നാരായണ നായ്ക് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ സംസ്ഥാന സെക്രടറി ഡോ. ജോസഫ് ബെനവന്‍, മുന്‍സംസ്ഥാന പ്രസിഡന്റ് ഡോ. സി കെ ചന്ദ്രശേഖരന്‍, അംഗത്വ കമിറ്റി ചെയര്‍മാന്‍ ഡോ. പി ഗോപിനാഥ്, ജില്ലാ കമിറ്റി ചെയര്‍മാന്‍ ഡോ. സുരേഷ്ബാബു, ജില്ലാ കണ്‍വീനര്‍ ഡോ. കിഷോര്‍കുമാര്‍, ഡോ. ബി എസ് റാവു, ഡോ. അനന്തകമ്മത്ത്, ഡോക്ടര്‍ ഭരതന്‍ എ വി (ചെയര്‍മാന്‍ ഗോള്‍ഡന്‍ ജുബിലീ കമിറ്റി), ഡോക്ടര്‍ വെങ്കടഗിരി, ഡോ. രേഖ റായ് പ്രസിഡന്റ് ഡെബ്ല്യൂ ഡി ഡെബ്ല്യൂ, ഡോ. ജമാല്‍ അഹ് മദ് (കെജിഎംഒഎ), ഡോക്ടര്‍ ജമാലുദ്ദീന്‍, ഡോക്ടര്‍ രാകേഷ്, ഡോക്ടര്‍മായ മല്ല്യ, ഡോക്ടര്‍ നബീസ എന്നിവര്‍ യാത്രക്ക് ആശംസകള്‍ നേര്‍ന്നു.
25 പുതിയ അംഗങ്ങളുടെ അപേക്ഷകള്‍ ഡോക്ടര്‍ ഖാസിം പ്രസിഡന്റിന് കൈമാറി. ഡോക്ടര്‍ മഞ്ജുനാഥ് ഷെടി സെക്യൂരിറ്റി സ്‌കീം അപേക്ഷകള്‍ കൈമാറി. സെക്രടറി ഡോ. ഖാസിം ടി നന്ദി രേഖപ്പെടുത്തി.
Keywords: IMA opposes provision of study facilities in India for medical students from Ukraine, News,Top-Headlines, National, Students, Ukraine, Kasaragod, International, Kerala, India, Doctor, Hospital.< !- START disable copy paste -->
യുക്രൈയിനില്‍ നിന്നും വന്ന മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഡ്യയില്‍ പഠന സൗകര്യം ഒരുക്കുന്നതിനെ എതിര്‍ത്ത് ഐഎംഎ; ഡോക്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ രൂക്ഷമാക്കാന്‍ ഇത് ഇടവരുത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. സാമൂവല്‍ കോശി
IMA opposes provision of study facilities in India for medical students from Ukraine
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ