മംഗളൂരു:(www.kasargodvartha.com 11.03.2022) പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കോഴ നൽകി പ്രത്യേക സൗകര്യങ്ങൾ അനുഭവിച്ചു എന്ന കേസിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴി വി കെ ശശികലയ്ക്ക് ബംഗളൂരു ആന്റി കറപ്ഷൻ ബ്യൂറോ പ്രത്യേക കോടതി ജഡ്ജി കെ ലക്ഷ്മിനാരായണ ഭട്ട് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു.കൂട്ടുപ്രതിയും ബന്ധുവുമായ ജെ ഇലവറസിയും ചേർന്ന് മൂന്നു ലക്ഷം രൂപയുടെ ബോൻഡ് കോടതിയിൽ കെട്ടിവെക്കണം. ഈ മാസം 16ന് വീണ്ടും കോടതിയിൽ ഹാജരാവുകയും വേണം.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ തടവിൽ കഴിയുന്നതിനിടെയാണ് ജയിലിൽ അധികൃതർക്ക് രണ്ടു കോടി രൂപ കോഴ നൽകി ശശികല പ്രത്യേക സൗകര്യങ്ങൾ അനുഭവിച്ചത്. പ്രത്യേക അടുക്കള, തടവുകാർ ധരിക്കേണ്ട വസ്ത്രത്തിന് പകരം സാരിയും രാത്രി ഉറക്ക വസ്ത്രവും, സെലിന് പുറത്ത് പുന്തോട്ടത്തിൽ ഉലാത്താൻ സൗകര്യം തുടങ്ങിയവ ലഭിച്ചുവെന്നാണ് കേസ്. ജയിൽ ഡി ഐ ജിയായി ഡി രൂപ നിയമിതയായതോടെ 2017ലാണ് ശശികലയുടെ സുഖവാസം കണ്ടെത്തിയത്.
അന്നത്തെ ചീഫ് ജയിൽ സൂപ്രണ്ടിന് സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് രൂപ തന്റെ റിപോർടിൽ പറഞ്ഞിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട ഇദ്ദേഹത്തിന് എതിരെ ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്ത അവസ്ഥയിലാണ്. മറ്റൊരു പ്രതിയായ ജയിൽ അസി. സൂപ്രണ്ട് ശശികലയ്ക്കൊപ്പം കോടതിയിൽ ഹാജരായി.
രൂപയുടെ റിപോർടിൽ പറയുന്ന കാര്യങ്ങൾ വസ്തുതാപരമാണെന്ന് റിട. ഐ എ എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സർകാർ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ പ്രൊസിക്യൂഷൻ നടപടികൾ ആരംഭിച്ചു. ജനുവരിയിലാണ് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപിച്ചത്.
Keywords: News, Karnataka, Top-Headlines, Court, Bail, Minister, Mangalore, Jail, Case, Report, Cash, Government, Former Tamil Nadu Chief Minister Jayalalithaa's friend Sasikala released on bail.
< !- START disable copy paste -->