കാസർകോട്: (www.kasargodvartha.com 14.03.2022) മുട്ടിൽ മരംമുറി കേസ് പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ കാസർകോട്ടേക്ക് തട്ടിയ ഡി എഫ് ഒ , പി ധനേഷ് കുമാറിനെ സ്ഥാനമേറ്റ് ആറുമാസത്തിനുള്ളിൽ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് ജില്ലയിൽ എൽഡിഎഫിനകത്ത് പുതിയ പോർമുഖം തുറന്നു. സിപിഎം - എൻസിപി ബന്ധത്തിൽ ഡിഎഫ്ഒയുടെ സ്ഥലംമാറ്റം കാര്യമായ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്.
സ്ഥലം മാറ്റം അകാരണമെന്ന് ആരോപിച്ച് ഉത്തരവിനെതിരെ സിപിഎം എംഎൽഎമാർ പരസ്യമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ നേരിൽ കാണാനും തീരുമാനിച്ചിട്ടുണ്ട്. ധനേഷ് കുമാറിനെ സാമൂഹിക വനവത്കരണ വിഭാഗത്തിലേക്ക് മാറ്റി കൊണ്ട് വെള്ളിയാഴ്ച വൈകീട്ടാണ് ഉത്തരവിറങ്ങിയത്.
സ്ഥലം മാറ്റം നടത്തരുതെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ഇടത് എംഎൽഎമാർ നേരത്തെ വകുപ്പ് മന്ത്രിക്ക് കത്തെഴുതിയിരുന്നു. സ്ഥലം മാറ്റില്ലെന്ന് ഉറപ്പും നൽകിയിരുന്നുവെന്ന് ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സ്ഥാനമാറ്റം ജില്ലയിലെ എൻസിപി നേതാക്കളുടെ താൽപര്യം
മാത്രം കണക്കിലെടുത്താണ്, ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും സി എച് കുഞ്ഞമ്പു വെളിപ്പെടുത്തി.
സ്ഥലം മാറ്റ നടപടികൾ മരവിപ്പിച്ചില്ലെങ്കിൽ മുന്നണിക്കകത്ത് സിപിഎം - എൻസിപി ഭിന്നത രൂക്ഷമാകും.
ഡി എഫ് ഒയുടെ സ്ഥലം മാറ്റം ജില്ലയിൽ നടപ്പാക്കുന്ന ആനവേലി അടക്കമുള്ള പദ്ധതികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
എൻസിപി നേതാക്കളുടെ പല ആവശ്യങ്ങളും അവഗണിച്ചതാണ് പെട്ടന്നുള്ള സ്ഥലം മാറ്റത്തിന് കാരണമായി പറയുന്നത്. താൽക്കാലിക നിയമനങ്ങളിലടക്കം എൻസിപിയുടെ നിർദേശങ്ങൾ അവഗണിക്കുകയും ഒരു തരത്തിലും ഗൗനിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന ജില്ലയിലെ എൻസിപി നേതാക്കളുടെ പരാതി ശക്തമായതാണ് ഡി എഫ് ഒ യെ പുതിയ ലാവണത്തിൽ തളച്ചിടാൻ കാരണമെന്നാണ് വിവരം.
Keywords: Controversy over transfer of Kasargod DFO, Kerala, Kasaragod, News, Top-Headlines, Transfer, Controversy, LDF, CPM, NCP, MLA.
< !- START disable copy paste -->
കാസർകോട് ഡി എഫ് ഒയെ സ്ഥാനമേറ്റ് 6 മാസത്തിനുള്ളിൽ സ്ഥലം മാറ്റിയ നടപടി ജില്ലയിൽ എൽഡിഎഫിനകത്ത് പുതിയ പോർമുഖം തുറന്നു; സിപിഎം - എൻസിപി ബന്ധം ഉലഞ്ഞു; മുഖ്യമന്ത്രിയെ കാണുമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ
Controversy over transfer of Kasargod DFO
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ