വിദ്യാനഗർ: (www.kasargodvartha.com 03.02.2022) സർകാർ ജീവനക്കാർ താമസിക്കുന്ന ക്വാർടേഴ്‌സിൽ കുറിപ്പെഴുതി പൂട്ട് തകർത്ത് പട്ടാപ്പകൽ മോഷണം. മുറികളിലൊന്നിൽ 'എസ് എൽ ആർ എടുക്കാൻ അറിയാഞ്ഞിട്ടല്ല, സോറി' എന്ന കുറിപ്പും എഴുതിവെച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. വിദ്യാനഗർ പടുവടുക്കം റേഷൻ കടയ്ക്ക് സമീപത്തെ ക്വാർടേഴ്‌സുകളിലാണ് മോഷണം നടന്നത്.
ഡെപ്യുടി കലക്ടർമാരായ സിറോഷ് പി ജോൺ, ഫിലിപ് നാരായണൻ എന്നിവർ താമസിക്കുന്ന മുറികളുടെ പൂട്ട് തകർത്തിട്ടുണ്ട്. കലക്ട്രേറ്റിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശിയുടെ 3000 രൂപയും എടിഎം കാർഡും മോഷണം പോയി. മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് കമ്പി സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ജീവനക്കാരന്റെ മുറിയിലുണ്ടായിരുന്ന എസ് എൽ ആർ ക്യാമറയെ ഉദ്ദേശിച്ചാണ് മോഷ്ടാവ് കുറിപ്പെഴുതിയത്.
ഒമ്പത് മണിയോടെ ജീവനക്കാർ മുറികൾ പൂട്ടി ജോലിക്ക് പോവുന്നുണ്ട്. ഈ സമയത്താണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. നേരത്തെയും ഇവിടെ സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്. അന്ന് ഒരു സർകാർ ജീവനക്കാരന്റെ പണവും എടിഎം കാർഡും നഷ്ടപ്പെട്ടിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസവും മോഷണം നടന്നത്. വിദ്യാനഗർ എസ് ഐ പ്രശാന്ത് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Keywords:
Kerala, Kasaragod, Vidya Nagar, News, Top-Headlines, Government, Theft, SLR, deputy Collector, Wayanad, Theft by breaking the lock in the quarters.
< !- START disable copy paste -->