വെള്ളരിക്കുണ്ട്: (www.kasargodvartha.com 19.02.2022) കോൺഗ്രസ് ഭരിക്കുന്ന ബളാൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് രാജു കട്ടക്കയവും സെക്രടറി മിഥുൻ കൈലാസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അതിനെ ചൊല്ലിയുണ്ടായ പൊലീസ് കേസിനും പിന്നാലെ ബ്രാഞ്ച് സെക്രടറി കൂടിയായ ഏക വനിതാപഞ്ചായത്ത് അംഗത്തിന്റെ നിലപാട് സിപിഎം നേതൃത്വത്തെ സമ്മർദത്തിലാക്കി. ഭരണസമിതിക്ക് ഒപ്പം നിന്ന് സെക്രടറിയെ മാറ്റുന്നതിന് അനുകൂല നിലപാടെടുത്തത് പാർടിക്ക് വേണ്ടിയല്ലെന്നും ഫയലുകളിൽ കാലതാമസം വരുത്തി സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ സെക്രടറിയുടെ ഭാഗത്ത് നിന്നുണ്ടായ സാഹചര്യത്തിലാണെന്നും സിപിഎം അംഗം സന്ധ്യ ശിവനെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.
'ഡിസംബർ മാസത്തിൽ ബളാൽ പഞ്ചായത്തിൽ സെക്രടറിയായി ചുമതലയേറ്റ മിഥുൻ കൈലാസ് തന്റെ വാർഡിലടക്കം നിരവധി വികസന പ്രവൃത്തികൾ മുടക്കുന്ന തരത്തിലുള്ള നടപടികളാണ് സ്വീകരിച്ചത്. മരുതുംകുളം വാർഡിൽ മാത്രം അഞ്ച് റോഡുകളുടെ ടാറിംഗ് പ്രവൃത്തികൾക്കായി ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും സെക്രടറി ഫയലിൽ ഒപ്പിടാത്ത സാഹചര്യത്തിൽ തുടങ്ങാൻ സാധിച്ചിട്ടില്ല. ടെൻഡർ നടപടികളിൽ അപാകത സെക്രടറി ആരോപിച്ചെങ്കിലും എന്താണ് അപാകതയെന്നോ പരിഹാര മാർഗങ്ങളോ നിർദേശിക്കുന്നില്ല.
വീട് നിർമാണം പൂർത്തിയായ എസ് ടി കുടുംബങ്ങൾക്ക് വീട്ടു നമ്പർ ഇല്ലെന്ന കാരണത്തിൽ അവസാനഗഡു അനുവദിക്കുന്നില്ല. എന്നാൽ വീടിന് നമ്പർ നൽകാൻ സെക്രടറി തയ്യാറാവുന്നുമില്ല. ജനങ്ങൾ ജയിപ്പിച്ചുവിട്ടത് അവർക്ക് വേണ്ടി പ്രവർത്തിക്കാൻ വേണ്ടിയാണ്. പഞ്ചായതിൽ എത്തിയവർക്ക് ബുദ്ധിമുട്ട് നേരിടുമ്പോൾ തന്നെ വിളിക്കും. അവരുടെ പ്രശ്നം പരിഹരിക്കുവാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനു ജനപ്രതിനിധിയായി ഇരിക്കണം' - സന്ധ്യ ശിവൻ പറയുന്നു.
കോൺഗ്രസിന് സ്വാധീനമുള്ള വാർഡിൽ അവർ പോലും വോട് ചെയ്‌തത് കൊണ്ടാണ് താൻ വിജയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. മിഥുൻ കൈലാസ് സെക്രടറിയായി ചുമതലയേറ്റതോടെയാണ് ബളാൽ പഞ്ചായതിൽ സാധാരണക്കാർക്ക് ബുദ്ധിമുട്ട് കൂടുതലും നേരിടേണ്ടി വന്നത്. ഈ പ്രശ്നം പരിഹരിക്കണമെന്ന് പലതവണ ഭരണസമിതി യോഗത്തിൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ മെമ്പർമാരെയും ഒരേപോലെ അവഗണിക്കുന്ന സെക്രടറിയെ മാറ്റുന്നതിന് ഭരണസമതിക്ക് ഒപ്പം നിന്ന് പ്രവർത്തിക്കുമെന്നും സന്ധ്യ ശിവൻ വ്യക്തമാക്കി.
അതേസമയം സന്ധ്യശിവന് വിശാല കാഴ്ചപ്പാട് ഇല്ലെന്നും അവർ അവരുടെ വാർഡിലെ വികസന കാര്യങ്ങൾക്കാണ് മുഴുവൻ ശ്രദ്ധയും ചെലുത്തുന്നതെന്നും സിപിഎം ബളാൽ ലോകൽ സെക്രടറി കെ സി സാബുവിനെ ഉദ്ധരിച്ച് പത്രം റിപോർട് ചെയ്‌തു. 16 വാർഡുള്ള ബളാൽ പഞ്ചായതിലെ ഏക സിപിഎം പ്രധിനിധി, പ്രസിഡന്റിനെതിരെ തിരിഞ്ഞ സെക്രടറിക്ക് എതിരായി പ്രവർത്തിക്കുകയും തന്നെ വിജയിപ്പിച്ചവരുടെ ക്ഷേമത്തിനായി ഭരണസമിതിക്ക് ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് ഉറപ്പിച്ചു പറയുമ്പോൾ സെക്രടറിക്ക് അനുകൂലമായി പഞ്ചായത് ഭരണസമിതിക്കെതിരായി സമരം പ്രഖ്യാപിച്ച സിപിഎം നേതൃത്വത്തെ സമ്മർദത്തിലാക്കിയിരിക്കുയാണ്.
രാജു കട്ടക്കയം പഞ്ചായത് ഓഫീസിൽ ഗുൻഡായിസം കാണിക്കുകയാണെന്നും സെക്രടറിയെ ക്രമക്കേട് നടത്താൻ കൂട്ട് നിലക്കാത്തതിന്റെ പേരിൽ അക്രമിക്കാൻ ചെന്നുവെന്നുമാണ് സിപിഎം പ്രചാരണം. ഇതിനിടയിൽ രാജു കട്ടക്കയം ക്വാറി മുതലാളിയുമായി ബന്ധമുള്ള റിയൽ എസ്റ്റേറ്റ് ഏജന്റിനോട് കൈക്കൂലി ആവശ്യപ്പെട്ടെന്ന തരത്തിലുള്ള ഫോൺ സന്ദേശം പുറത്തുവന്നിരുന്നു. എന്നാൽ ഇത് തന്നെ ചതിയിൽപ്പെടുത്തി ഒപ്പിച്ചതാണെന്ന് ഫോൺ സംഭാഷണത്തിലെ വ്യക്തി പറഞ്ഞിരുന്നു. യഥാർഥ വസ്തുത മനസിലാക്കാതെയാണോ പാർടി സമരത്തിന് പുറപ്പെട്ടതെന്ന് നേതൃത്വം പരിശോധിക്കണമായിരുന്നെന്ന് സിപിഎമ്മിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്നാണ് വിവരം.
Keywords: News, Kerala, Kasaragod, Top-Headlines, Vellarikundu, Panchayath, Balal, Secretary, Harassment, Congress, President, Controversy, Sandhya Sivan, People, Sandhya Sivan says panchayat secretary is harassing ordinary people.
< !- START disable copy paste -->