Join Whatsapp Group. Join now!
Aster MIMS 10/10/2023

ഞങ്ങളുടെ ചക്കു, മറക്കില്ലൊരിക്കലും; അത്രമേൽ പ്രിയം

Our Chakku, never to be forgotten#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
/ ഹുസൈൻ സിറ്റിസൻ

(www.kasargodvartha.com 04.02.2022)
അവൾ പോയി.... ഇങ്ങനെ ഒരു ക്യാപ്ഷനോട് കൂടി ആയിരുന്നല്ലോ ഒരുമാസം മുമ്പൊരു സുപ്രഭാതത്തിൽ ഈയുള്ളവൻ ഫേസ്ബുക്കിലൊരു കുറിപ്പെഴുതിയിരുന്നത്. മൂന്നര വർഷങ്ങൾക്ക് മുമ്പായിരുന്നു 'ചക്കു' എന്ന സുന്ദരിയായ ഒരു തനി നാടൻ പൂച്ച കുട്ടി ഞങ്ങളുടെ വീട്ടിലേക്ക് ഒരതിഥിതിയായെത്തുന്നത്.

  
Kasaragod, Kerala, Article, Animal, Kannur University, Student, College, Food, Our Chakku, never to be forgotten.



കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ തലശ്ശേരി പാലയാട് കാമ്പസിൽ പഠിക്കുന്ന എന്റെ മകൾ, കൂട്ടുകാരിയുടെ വീട്ടിൽ നിന്നും അവർ താമസിക്കുന്ന കോളേജ് കാമ്പസിനടുത്തുള്ള വീട്ടിലേക്ക് കൊണ്ടു വരികയും പിന്നീട് എന്റെ അനുവാദത്തോടെ ട്രെയിനിൽ കാസർകോട്ടെ ഞങ്ങളുടെ വീട്ടിലേക്ക്, മകളുടെ വാരാന്ത്യ അവധി ദിവസങ്ങളിലെ ഏതോ ഒരു ശനിയാഴ്ച അതിഥിയായി എത്തുകയും ചെയ്ത സുന്ദരി പൂച്ച കുഞ്ഞാണ് ചക്കു. മകളാണ് അവളെ അങ്ങനെ പേരിട്ടു വിളിച്ചത്.

ഒരു ബാസ്കറ്റിലിട്ടായിരുന്നു മകൾ തലശ്ശേരിയിൽ നിന്നും കൊണ്ടു വന്നത്. ചക്കു ഒരു സുന്ദരിക്കുട്ടി തന്നെ ആയിരുന്നു, രണ്ടര മാസം മാത്രം പ്രായം മാത്രം. ആദ്യനാളിലൊക്കെ ചക്കു ഒരു കുസൃതി കുട്ടി തന്നെ ആയിരുന്നു. അവൾക്കായ് കാസർകോട് നഗരത്തിലെ പെറ്റ് ഹബ്ബിൽ നിന്നും പൂച്ച കുഞ്ഞുങ്ങൾക്കുള്ള വിലയേറിയ ബിസ്കറ്റുകളും മറ്റും വാങ്ങി കഴിക്കാൻ നൽകി.

പതിയെ പതിയെ ചക്കു ഞങ്ങളുടെ വീട്ടിലെ താരമായി. അതിനിടയ്ക്ക് ചക്കുവിന് കൂട്ടായി രണ്ടു പേർഷ്യൻ പൂച്ചകളും വീട്ടിലെ അതിഥികളായെത്തി. പിന്നീടങ്ങോട്ടുള്ള ഓരോ ദിനാരാത്രങ്ങളും ചക്കുവിന് സുവർണ്ണ കാലമായിരുന്നു. വീട്ടുമുറ്റത്തെ മരങ്ങളിലും തെങ്ങുകളിലും കയറി ചക്കു കുസൃതികളോട് കൂടിയ വികൃതികൾ കാണിച്ചു കൊണ്ടേയിരുന്നു. കൂട്ടിന് പേർഷ്യൻ പൂച്ചകളായ 'മിമി'യേയും 'ലുലു'വിനേയും കിട്ടിയതോടെ ഞങ്ങളുടെ ചക്കു മരക്കയറ്റവും തെങ്ങു കയറ്റവും ഇവയെ കൂടി പഠിപ്പിച്ചു. നല്ലൊരു ട്രെയിനറായി അവൾ മാറി.

കളിയും ചിരിയും പിണക്കങ്ങളുമായി ചക്കു, മിമി, ലുലു കൂട്ടുകെട്ട് ദിനരാത്രങ്ങൾ തള്ളി നീക്കി. അവരുടെ ഓരോ കളി തമാശകളും പിണക്കങ്ങളും ഞങ്ങളുടെ വീട്ടിനൊരു ഉത്സവ പ്രതീതി സമ്മാനിച്ചു. മൂവരും ഒരമ്മ പെറ്റ മക്കളെ പോലെ ആയിരുന്നു കഴിഞ്ഞിരുന്നത്. അത് കൊണ്ടു തന്നെയാവണം ചക്കു, മിമിയിൽ നിന്നും തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കൂട്ടാക്കാതെ പോയതും. ചക്കു വളർന്നു പ്രായപൂർത്തിയായതോടെ വീട്ടിനു പുറത്തുനിന്നുമുള്ള ആൺ പൂച്ചകളുമായുള്ള ബന്ധങ്ങളിൽ നാലു തവണ ഒരുപാട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

ഓരോ പ്രസവങ്ങളിലും രണ്ടിലേറെയുള്ള നല്ല മൊഞ്ചുള്ള, കാണാൻ ചന്തമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. അതിനിടയ്ക്കാണ് അത് സംഭവിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 30 ന് രാത്രിയിൽ, പതിവ് പോലെ ചക്കു വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയതായിരുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പുലർച്ചെ തിരിച്ചു വീട്ടിലെത്താറുമുണ്ട്. ഡിസംബർ 31 ന്റെ പുലർവേള വന്നെത്തിയിട്ടും ചക്കു മാത്രം തിരിച്ചു വന്നില്ല. എന്റെ ഭാര്യ ചക്കുവിനെ തിരഞ്ഞു വെളുപ്പിനേ വീട്ടുമുറ്റത്തിറങ്ങി നോട്ടോട്ടമോടി.

പ്രാതൽ കഴിച്ചു കൊണ്ടിരിക്കെ ഭാര്യ, തീൻ മേശക്കരികിലെത്തി പരിഭവം കാണിച്ചു തുടങ്ങി. അവർക്ക് ചക്കു എല്ലാമായിരുന്നു, മറിച്ചു ചക്കുവിനും. 'അവൾ വരും... അവൾ എവിടെയെങ്കിലും ഉറങ്ങുന്നുണ്ടാവും. ചക്കു വരും...' ഉരുവിട്ട് പ്രാതൽ കഴിച്ചു ഞാൻ ഓഫീസിലേക്ക്‌ പുറപ്പെട്ടു. 10 മണിയോടെ ഓഫീസിലെത്തിയപ്പോൾ, ഇളയ മകനിലൂടെയാണ് ചക്കു ഞങ്ങളെ വിട്ടു പോയെന്ന വിവരം അറിയുന്നത്.

ഒരു ഞെട്ടലോടെ ആയിരുന്നു ഞാനത് ശ്രവിച്ചത്. ആദ്യമൊന്നും അത് ഉൾകൊള്ളാനായില്ല. അയൽവാസിയുടെ വീട്ടുമുറ്റത്ത് ജീവച്ഛവമായി കിടക്കുകയിരുന്നു ചക്കു. തലേന്ന് രാത്രി പട്ടിയോ മറ്റോ കഴുത്തിനു കടിയേൽപ്പിച്ച് കൊന്നൊടുക്കുകയായിരുന്നു. മരിക്കുന്നതിന് ഒരു മാസം മുമ്പ് പ്രസവിച്ച മൂന്നു പൊന്നു മക്കളെ ഞങ്ങളുടെ കൈകളിലേൽപ്പിച്ചാണ് ചക്കു പോയത്. മറക്കില്ലൊരിക്കലും ഞങ്ങൾ ആ മുഖം.

Keywords: Kasaragod, Kerala, Article, Animal, Kannur University, Student, College, Food, Our Chakku, never to be forgotten.


< !- START disable copy paste -->

Post a Comment