ഫാം ഹൗസിനോട് ചേർന്ന കവുങ്ങിൻ തോട്ടത്തിൽ മറവുചെയ്ത ശിവചന്ദിന്റെ (ശിവജ്, 35) മൃതദേഹമാണ് പുറത്തെടുത്തത്. ഞായറാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് പൊലീസ് നടപടി ആരംഭിച്ചത്. പൊലീസിന്റെ അപേക്ഷ പരിഗണിച്ച് കാസർകോട് ആർഡിഒ അതുൽ എസ് നാഥ് ആണ് കുഴിമാടം തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ടത്.
കാസർകോട് ജനറൽ ആശുപത്രിലെ പൊലീസ് സർജൻ ഡോ. രോഹിതിൻ്റെ നേതൃത്വത്തിൽ ശാസ്ത്രീയ വിദഗ്ധരടങ്ങുന്ന സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കാസർകോട് ഡിവൈ എസ് പി, പി ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാർ എന്നിവരും നടപടിക്ക് നേതൃത്വം നൽകി.
ദുരൂഹ സാഹചര്യത്തിൽ മരിച്ച ശിവജിയുടെ മൃതദേഹം കനിയാല സുതംബള തോട്ടിൻകരയിൽ ഇക്കഴിഞ്ഞ ഡിസംബർ 25 നാണ് മറവുചെയ്തത്. കവുങ്ങിൻ പട്ടകൊണ്ട് പൊതിഞ്ഞ് മറവു ചെയ്ത ശേഷം അതിന് മുകളിൽ തെങ്ങിൻതൈ നട്ട നിലയിലാണ് സംഭവ സ്ഥലമുള്ളത്. ദുരൂഹസാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസിൻ്റ നടപടികൾ പാലിക്കാതെ മറവുചെയ്തതിന് സ്ഥലത്തിന്റെ മേൽനോട്ടക്കാരൻ അടക്കം അഞ്ച് പേരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഡിസംബർ 25 ന് പകലാണ് ശിവചന്ദ് മരിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴികളിൽനിന്ന് ലഭിക്കുന്ന വിവരം. മരണം സംബന്ധിച്ച് വ്യത്യസ്തങ്ങളായ കാരണങ്ങളാണ് പൊലീസിന് മുന്നിലുള്ളത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ തീരുമാനിച്ചത്.
Keywords: News, Kerala, Kasaragod, Manjeshwaram, Top-Headlines, Police, Dead body, Postmortem, Investigation, Hospital, Custody, Body of man who died days back exhumed for conducting postmortem.