വെള്ളരിക്കുണ്ട്: (www.kasargodvartha.com 23.02.2022) ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ പഞ്ചായത് സെക്രടറി മിഥുൻ കൈലാസിനെ ബിജെപി ഭരിക്കുന്ന ബെള്ളൂറിലേക്ക് സ്ഥലം മാറ്റി. പഞ്ചായത് അഡീഷനൽ ഡയറക്ടർ എം പി അജിത് കുമാറിന്റെതാണ് ഉത്തരവ്. കഴിഞ്ഞ ഡിസംബർ 27 നാണ് മിഥുൻ കൈലാസ് ബളാൽ പഞ്ചായതിൽ സെക്രടറിയായി ചുമതലയേറ്റത്.
പാലക്കാട് ജില്ലയിലെ പരതൂർ പഞ്ചായതിൽ നിന്നും അച്ചടക്ക നടപടിയുടെ പേരിലാണ് മിഥുൻ കൈലാസിനെ ബളാൽ പഞ്ചായതിലേക്ക് മാറ്റി നിയമിച്ചത്. എന്നാൽ പഞ്ചായതിൽ ഭരണസ്തംഭനമുണ്ടാക്കുന്ന തരത്തിലാണ് സെക്രടറിയുടെ പ്രവർത്തനമെന്ന് ആരോപിച്ച് ബളാൽ പഞ്ചായത് ഭരണ സമിതി പ്രത്യേക യോഗം ചേരുകയും മിഥുൻ കൈലാസിനെ മാറ്റാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മിഥുൻ കൈലാസ് പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം തന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാണിച്ചുകൊണ്ട് വെള്ളരിക്കുണ്ട് പൊലീസിൽ പരാതിയും നൽകി.
തുടർന്ന് പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി രാജു കട്ടക്കയത്തിനെതിരെ കേസെടുത്തു. എന്നാൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് പഞ്ചായത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ രാജു കട്ടക്കയത്തിന്റെ പേരിൽ കേസെടുത്തതെന്ന് ഭരണപക്ഷം ആരോപിക്കുന്നു. ഇതിനിടയിൽ ക്വാറി ലൈസൻസ് നൽകണമെങ്കിൽ 25 ലക്ഷം രൂപ പഞ്ചായത് പ്രസിഡന്റ് ആവശ്യപ്പെട്ടെന്ന തരത്തിലുള്ള ശബ്‌ദ സന്ദേശവും പുറത്തുവന്നു. എന്നാൽ ഇത് വ്യാജമെന്ന് ഭരണപക്ഷം തെളിയിച്ചു.
സെക്രടറിക്ക് പിന്തുണ പ്രഖ്യാപിച്ച് അഴിമതി ആരോപണവുമായി സിപിഎം പഞ്ചായത് ഓഫീസ് മാർച് ഉൾപെടെ നടത്തി. പിന്നാലെ രാജുകട്ടക്കയത്തിന്റെ പേരിൽ പൊലീസ് അന്യായമായി കേസെടുത്തതിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച് നടത്തിയിരുന്നു.
സെക്രടറിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇടത് സംഘടനയായ കെ ജി ഒ രംഗത്ത് വരികയും സിപിഎം പരസ്യപിന്തുണയുമായി നിൽക്കുമ്പോഴുമാണ് മിഥുൻ കൈലാസിനെ സ്ഥലംമാറ്റിയിരിക്കുന്നത്.
Keywords: Vellarikundu, Kasaragod, Kerala, News, Controversy, Issue, Secretary, President, Balal, Panchayath, Palakkad, Police, Balal panchayat secretary Mithun Kailas transferred to Bellur.