ബോവിക്കാനം: (www.kasargodvartha.com 28.02.2022) മദ്രസയിൽ അക്രമണം നടത്തുകയും അധ്യാപകനെ മർദിക്കുകയും ചെയ്തതായി പരാതി. ബോവിക്കാനം മുതലപ്പാറ അൻസാറുൽ ഇസ്ലാം മദ്‌റസയിലെ സ്വദർ മുഅല്ലിം ശാഹുൽ ഹമീദ് ദാരിമിക്ക് പരിക്കേറ്റു. അധ്യാപകരായ അഹ്‌മദ് മുസ്ലിയാർ, ശകീർ മൗലവി എന്നിവരെയും ആക്രമിച്ചതായി പരാതിയുണ്ട്. ഇവർ ചെങ്കളയിലെ ആശുപത്രിയിൽ ചികിത്സ തേടി.
ദിവസങ്ങൾക്ക് മുമ്പ് പഠന സംബന്ധമായ വിഷയത്തിൽ ഒരു കുട്ടിയെ അധ്യാപകൻ തല്ലിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ മദ്‌റസയിൽ പ്രശ്‌നം സൃഷ്ടിച്ചിരുന്നുവെന്നും പറയുന്നു. ഇതിന്റെ ഭാഗമായി സമാധാന യോഗം വിളിച്ചിരുന്നു. ഈ യോഗത്തിനിടയിൽ ഒരു വിഭാഗം ആളുകൾ മരപ്പലകകളും മറ്റും കൊണ്ട് പ്രധാനധ്യാപകനെ ആക്രമിക്കുകയും മദ്രസയിലെ ഫർണിചറുകൾ തകർത്തെന്നുമാണ് പരാതി. കൊലക്കേസ് പ്രതി അടക്കമുള്ളവരാണ് ആക്രമിച്ചതെന്ന് പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് ആദൂർ പൊലീസ് പറഞ്ഞു.
മദ്റസയിൽ കയറി അധ്യാപകനെ ക്രൂര മർദനത്തിനിരയാക്കിയ സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്കെഎസ്എസ്എഫ് കാസർകോട് ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന, ജനറൽ സെക്രടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി എന്നിവർ ആവശ്യപ്പെട്ടു.
ജില്ലയിൽ മതം പറയുന്നവർക്കെതിരെ അക്രമം നടത്തുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴും പള്ളി ഇമാമീങ്ങളും മദ്റസ അധ്യാപകരുമാണ് ഇരയാക്കപ്പെടുന്നത്. ഇത്തരത്തിൽ അക്രമം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് ഗുൻഡാവിളയാട്ടം അവസാനിപ്പിക്കാൻ നിയമപാലകർ തയ്യാറാവണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
ചികിത്സയിൽ കഴിയുന്ന ശാഹുൽ ഹമീദ് ദാരിമിയെ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജംജയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനൽ സെക്രടറി സയ്യിദ് ഹുസൈൻ തങ്ങൾ, ഹാരിസ് ദാരിമി ബെദിര, സാലൂദ് നിസാമി, എ ബി ശാഫി, മൊയ്തു ചെർക്കള, ഇർശാദ് ഹുദവി ബെദിര, ഹമീദ് ഫൈസി പൊവ്വൽ, റഊഫ് ബാവിക്കര, ലത്വീഫ് മൗലവി ചെർക്കള, സലാം നഈമി തുടങ്ങിയവർ സന്ദർശിച്ചു.
Keywords: Assault complaint; police registered case, Kerala, News, Top-Headlines, Bovikanam, Assault, Attack, Case, Complaint, Police.