മൊഗ്രാൽ: (www.kasargodvartha.com 05.01.2022) രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ, ജോലികൾക്ക് വേഗത വന്നതോടെ മൊഗ്രാൽ കൊപ്പളം റെയിൽവേ അടിപ്പാത യാഥാർഥ്യമാവുന്നു. ഈ മാസാവസാനത്തോടെ പാത തുറന്നു കൊടുക്കും. തീരദേശ വാസികൾ അടക്കം ഏറെ സന്തോഷത്തോടെയാണ് പദ്ധതിയെ കാണുന്നത്.
കാസർകോട് വികസന പാകേജിൽ ഉൾപെടുത്തി മുൻ ജില്ലാ പഞ്ചായത്ത് ഭരണ സമിതി സംസ്ഥാന സർകാരിൽ നിന്ന് രണ്ടേമുക്കാൽ കോടി രൂപയോളം റെയിൽവേയ്ക്ക് കൈ മാറിയതോടെയാണ് പ്രവൃത്തികൾക്ക് തുടക്കം കുറിച്ചത്. കേന്ദ്രസർകാർ അനുമതിയും, ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
എന്നാൽ കരാർ ഏറ്റെടുത്ത നിർമാണ കമ്പനിയുടെ മെല്ലെപ്പോക്കിൽ പ്രദേശവാസികളും, സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പ്രവർത്തികൾക്ക് വേഗതയേറി. അടിപ്പാതയ്ക്കായി നാട്ടുകാരും സംഘടനകളും മുട്ടാത്ത വാതിലുകളില്ല. കേന്ദ്ര -സംസ്ഥാന മന്ത്രിമാർ, റെയിൽവേ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്ക് നിരന്തരമായി നിവേദനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാന് പദ്ധതിക്ക് ജീവൻ വെച്ചത്.
2013ൽ പദ്ധതിയുമായി ബന്ധപ്പെട്ട് കുമ്പള ഗ്രാമ പഞ്ചായത്ത് ഹോളിൽ ജനപ്രതിനിധികളുടേയും, നാട്ടുകാരുടെയും യോഗം വിളിച്ചു ചേർക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷം രൂപ റെയിൽവേയ്ക്ക് അടക്കുകയും ചെയ്തു. എന്നാൽ പിന്നീട് പദ്ധതിക്ക് വേണ്ട ഫൻഡ് ലഭ്യമാക്കാൻ കാലതാമസം നേരിട്ടു. നേരത്തെ എംപിയായിരുന്ന പി കരുണാകരൻ പദ്ധതിക്കായി എംപി ഫൻഡിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പിന്നീട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബശീർ വിഷയത്തിൽ ഇടപെടുകയും, കാസർകോട് വികസന പാകേജിൽ ഉൾപെടുത്തി സംസ്ഥാന സർകാരിൽ നിന്ന് മൂന്ന് കോടിയോളം രൂപ റെയിൽവേയ്ക്ക് അടക്കുകയും ചെയ്തതോടെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റെയിൽ ഗതാഗതം തടസമാകാത്ത തരത്തിൽ രാത്രിയും, പകലുമായി ജോലികൾ പൂർത്തിയാക്കാനാണ് കരാർ കമ്പനിക്കാരുടെ ശ്രമം. ഇതിനായി റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാംപ് ചെയ്ത് നേതൃത്വം നൽകി വരുന്നു.
Keywords: Kerala, Kasaragod, News, Mogral, Railway, Development project, Government, Minister, Kumbala, Mogral Koppalam railway underpass becoming reality