നിയമത്തെയും കോവിഡ് മാനദണ്ഡങ്ങളേയും കാറ്റില്‍ പറത്തി അധികാരം ഉപയോഗിച്ച് സമ്മേളനം നടത്താനുള്ള സിപിഎമിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടിയായിരുന്നു ഹൈകോടതി വെള്ളിയാഴ്ച പ്രഖ്യാപിച്ച വിധി. ഒരു പരിപാടികളും 50ല്‍ കൂടുതല്‍ ആളുകളെ വെച്ച് നടത്തുരതെന്നാണ് ഹൈകോടതി വിധി. ഇതോടെയാണ് ഒരു ദിവസം കൊണ്ട് തന്നെ സമ്മേളനം അവസാനിപ്പിക്കാന്‍ സിപിഎം നിര്‍ബന്ധിതരായത്. 23 വരെയാണ് സമ്മേളനം തീരുമാനിച്ചിരുന്നത്.
മാസങ്ങളായി ജില്ലാസമ്മേളനത്തിന്റെ പ്രചാരണവും വിവിധ അനുബന്ധ സമ്മേളനങ്ങളും സംഘടിപ്പിച്ച് സമ്മേളനത്തിലേക്ക് കടന്നപ്പോഴാണ് ഒമിക്രോണും കോവിഡും കൂടി വന്നത്. ഇതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കേരളം നീങ്ങിയെങ്കിലും ഇതൊന്നും തങ്ങളുടെ സമ്മേളനത്തിന് ബാധകമല്ലെന്ന രീതിയിലായിരുന്നു സിപിഎം നേതൃത്വത്തിന്റെ നടപടി.
സമ്മേളനം മാറ്റാന്‍ സിപിഎം തയ്യാറായില്ല എന്ന് മാത്രമല്ല അനുബന്ധ പരിപാടികളില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചതും തിരിച്ചടിയായി. മൂന്നാം തരംഗം പ്രവചിച്ചിട്ടും ഷെഡ്യൂളുകള്‍ മാറ്റി പെട്ടെന്ന് സമ്മേളനം നടത്തി തീര്‍ക്കാത്തതും പാര്‍ടിക്കുള്ളില്‍ തന്നെ വിമര്‍ശന വിധേയമായിട്ടുണ്ട്. പൊതു ജനങ്ങള്‍ക്കിടയില്‍ പാര്‍ടിയുടെ ഇമേജ് തകരാനും ഇത് വഴി വെച്ചു എന്നാണ് വിമര്‍ശനം. 180 ഓളം പ്രതിനിധികളെ വച്ച് സമ്മേളനം വെള്ളിയാഴ്ച രാവിലെ ആരംഭിക്കുകയും യാതൊരു ചര്‍ചകള്‍ക്കും സമയം ലഭിക്കാതെ രാത്രിയോടെ അവസാനിപ്പിക്കേണ്ടി വന്നതും പാര്‍ടി പ്രവര്‍ത്തകരേയും നേതാക്കളേയും ഒരേ പോലെ നിരാശരാക്കിയിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ 36.5 ശതമാനം ടി പി ആര്‍ നിരക്ക് ഉള്ളപ്പോഴാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി സമ്മേളനവുമായി പാര്‍ടി മുന്നോട്ട് പോയതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. ജില്ലയില്‍ എല്ലാ പൊതുസമ്മേളനങ്ങളും റദ്ദ് ചെയ്തതായി ജില്ലാ കലക്ടര്‍ വ്യാഴാഴ്ച വൈകിട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായതോടെ വ്യാഴാഴ്ച രാത്രി 9.15 ഓടെ കലക്ടര്‍ തീരുമാനം പിന്‍വലിക്കുകയും ചെയ്തു.
സമ്മേളനവുമായി മുന്നോട്ട് പോയതിന് പിന്നാലെ പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്ന് ജില്ലയില്‍ നടക്കുന്ന യോഗങ്ങളില്‍ 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂവെന്ന ഹൈകോടതി വിധി വരികയും സര്‍കാരും, ജില്ലാ ഭരണകൂടവും സിപിഎമും ഒരേപോലെ വെട്ടിലാവുകയും ചെയ്തു. ഇതോടെ സിപിഎം ജില്ലാ കമിറ്റി സമ്മേളനം രണ്ട് ദിവസമാക്കി ചുരുക്കിയതായി വാര്‍ത്താകുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാല്‍ കോവിഡില്‍ സര്‍കാർ കൂടി പ്രതികൂട്ടിലായതോടെ സമ്മേളനം വെള്ളിയാഴ്ച രാത്രി 10.30 ന് അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചത്.
Keywords: Kerala, Kasaragod, News, CPM, LDF, Top-Headlines, District-conference, Madikai, Politics, District Collector, COVID-19, High-Court, High court verdict; Major setback for CPM