കാസർകോട്ടെ സംഭവത്തിന് ശേഷം സമാന രീതിയിൽ നിലമ്പൂരിൽ നിന്നും കഴിഞ്ഞ നവംബറിൽ 85 ലക്ഷം രൂപ കവർന്നതായുള്ള കേസുണ്ട്. ഇതിലും എഡ്വിൻ അടക്കമുള്ളവർ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ട് സംഭവങ്ങളിലുമായി വീതം വെക്കാൻ ബാക്കിയുണ്ടായിരുന്ന പണത്തെ ചൊല്ലി ആദ്യത്തെ രണ്ട് പ്രതികളുമായി ഇവർ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് രണ്ടുപേരും പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
ഗോവയിൽ പുതുവത്സരം ആഘോഷിച്ച ശേഷം പ്രതികൾ ചെന്നൈയിൽ എത്തിയിരുന്നുവെന്നും ഇവിടെയാണ് തർക്കങ്ങൾ ഉണ്ടായതെന്നും അതിന് ശേഷം രണ്ട് പേരും തൃശൂരിലേക്ക് മടങ്ങുകയും ആയിരുന്നുവെന്നാണ് സൂചന. ഇതോടെ തൃശൂരിൽ കാറിൽ കറങ്ങി നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ശനിയാഴ്ച എഡ്വിനെയും ആന്റണിയേയും പിടികൂടി കസ്റ്റഡിയിലെടുത്തത്. എഡ്വിന്റെ ഡ്രൈവറും കൂട്ടാളിയും കവർചകളിൽ ഒപ്പമുണ്ടായിരുന്നയാളുമാണ് ആന്റണിയെന്നാണ് പൊലീസ് പറയുന്നത്. ബെംഗ്ളൂറിലും പ്രതികൾ ഒത്തുകൂടിയിരുന്നുവെന്നും അടുത്ത കവർചയ്ക്ക് പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് സൂചിപ്പിക്കുന്നു.
അതേസമയം പൊലീസ് ദ്രോഹിക്കുന്നതായി കാണിച്ച് പ്രതികൾ, തങ്ങളുടെ ഭാര്യമാർ അടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ച് പൊലീസിനെതിരെ കേസ് കൊടുത്ത് അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതായും പൊലീസ് പറയുന്നു. പൊലീസ് കൂടുതൽ പരിശോധനയ്‌ക്കെത്താതിരിക്കാൻ പ്രതികളുടെ തന്ത്രമാണ് ഇതെന്നാണ് പൊലീസ് കണക്ക് കൂട്ടൽ.
2021 സപ്തംബർ 22 ന് ഉച്ചയോടെ മൊഗ്രാല്‍ പുത്തൂർ പാലത്തിന് സമീപത്ത് നിന്നും തലശേരിയിലേക്ക് കാറിൽ പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാഹുലിനെ (35) വഴി തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോയി വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിച്ചെന്നാണ് കേസ്. കേസിൽ മൊത്തം 13 പ്രതികളാണുള്ളത്. ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒന്നാം പ്രതി കണ്ണൂര്‍ ജില്ലയിലെ സിനിൽ (42) അടക്കം ബാക്കിയുള്ളവരെ പിടികൂടാനായിട്ടില്ല. ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജ് വധക്കേസിലെ 9–ാം പ്രതിയുമാണ് സിനിൽ. ഇവർക്കായി ലുക് ഔട് നോടീസ് അടക്കം പുറപ്പെടുവിച്ച് ഊർജിതമായി അന്വേഷണം തുടരുകയാണ്.
Keywords: Kasaragod, Kerala, News, Case, Cash, Police, Arrest, Issue, Gold, Chennai, Top-Headlines, Mogral Puthur, Murder-case, Investigation, Dispute over the distribution of stolen money leads to arrest.