കോവിഡ് വ്യാപന പ്രതിരോധത്തിന് ജില്ലയിൽ ആരോഗ്യ വകുപ്പും ജില്ലാ ഭരണസംവിധാനവും സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്നും എന്നാൽ രോഗവ്യാപനം തടയാൻ ജനങ്ങൾ ജാഗ്രത കൈവിടാതെ സ്വയം നിയന്ത്രണം പാലിക്കണമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്‌മദ് ദേവർ കോവിൽ പറഞ്ഞു. കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹോളിൽ കോവിഡ് പ്രതിരോധ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റുജില്ലകളെ അപേക്ഷിച്ച് ഒമിക്രോൺ, കോവിഡ് വ്യാപനം കാസർകോട് ജില്ലയിൽ തീവ്രമല്ല. അടിയന്തര സാഹചര്യം നേരിടാൻ ജില്ലയിൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഡോക്ടർമാരുടേയും ആരോഗ്യ പ്രവർത്തകരുടെയും ക്ഷാമം സർകാർ പരിഹരിച്ചിട്ടുണ്ട്. ജില്ലയിൽ പൊതുഇടങ്ങളിൽ ആളുകൾ ജാഗ്രത കാണിക്കുന്നില്ലെന്ന് യോഗം വിലയിരുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതയും കൂടിചേരലുകൾ അനുവദനീയമല്ല.
കല്യാണം, മരണവീട് തുടങ്ങിയ ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ സർകാർ നിർദേശങ്ങൾ കർശനമായി പാലിക്കണം. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ വാർഡ് തല ജാഗ്രത സമിതികൾ, ആർ ആർ ടികൾ എന്നിവയുടെ പ്രവർത്തനം ശക്തമാക്കണം. തുടർന്നും അവലോകന യോഗങ്ങൾ നടത്തി പ്രശ്നപരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ഡി എം ഒ ഹെൽത് ഡോ. കെ ആർ രാജൻ ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് ആരോഗ്യം, വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷ എസ് എൽ സരിത, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, ജില്ലാ കലക്ടറുടെ അധിക ചുമതല വഹിക്കുന്ന എ ഡി എം എകെ രമേന്ദ്രൻ, എ എസ് പി ഹരിചന്ദ്ര നായിക്, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Corona, COVID-19, Minister, Health, Health-Department, District Collector, Ahmed Devarkovil, N A Nellikunnu, Covid expansion; Kasaragod is not included in the restricted A, B and C categories.
< !- START disable copy paste -->