മംഗ്ളുറു: (www.kasargodvartha.com 17.01.2022) അടുത്ത ഡെൽഹി റിപബ്ലിക് ദിന പരേഡിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുൻനിറുത്തിയുള്ള കേരള സർകാർ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കുന്ന കേന്ദ്ര സർകാർ സമീപനം അപലപനീയവും വേദനാജനകവുമാണെന്ന് മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി രമാനാഥ റൈ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാതി ഭേദവും മതവിദ്വേഷവും ഇല്ലാതെ മനുഷ്യർ സഹോദര്യത്തോടെ ജീവിക്കണമെന്ന ഗുരു സന്ദേശത്തോടുള്ള വിദ്വേഷമാണ് കേന്ദ്രം ഈ വിലക്കിലൂടെ പ്രകടിപ്പിക്കുന്നത്.
ഗുരു നിന്ദയാണിത്. ഒരിക്കലും മറക്കാനും പൊറുക്കാനുമാവാത്തത്. ഗുരു നടത്തിയ സാമൂഹിക പരിഷ്കരണങ്ങൾ തമസ്കരിക്കാൻ ഇത്തരം വില കുറഞ്ഞ ഇടപെടലിലൂടെ കഴിയുമെന്ന് സർകാറും ബിജെപിയും കരുതുന്നത് മൗഢ്യമാണ്.
കർണാടകയിൽ കോൺഗ്രസ് ഭരിച്ച കാലം ഗുരുജയന്തി ഔദ്യോഗികമായി ആചരിച്ചിരുന്നു എന്ന് റൈ പറഞ്ഞു. ബ്രഹ്മശ്രീ നാരായണ ഗുരു സ്റ്റഡി ചെയർ മംഗ്ളുറു സർവകലാശാലയിൽ കോൺഗ്രസ് സർകാർ സ്ഥാപിക്കുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ മുൻ മേയർ ഹരിനാഥ്, ദീപക് പൂജാരി, യൂത് കോൺഗ്രസ് ദക്ഷിണ കന്നട ജില്ല പ്രസിഡണ്ട് ലുഖ്മാൻ ബണ്ട്വാൾ എന്നിവർ പങ്കെടുത്തു.
Keywords: Karnataka, Mangalore, News, Top-Headlines, Congress, Politics, Government, Kerala, Minister, Press meet, Centre has offended Sri Narayana Guru by rejecting Kerala’s tableau for R-Day, says Ramanatha Rai.