ദേശീയ പാതയിൽ കുളിയങ്കാലിൽ കഴിഞ്ഞ നവംബർ 14 ന് രാത്രിയിലായിരുന്നു സംഭവം നടന്നത്. തോയമ്മലിലെ സുധീഷിനെ (37) ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന സുധീഷിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇടിച്ച കാർ കണ്ടെത്താൻ ഹൊസ്ദുർഗ് പൊലീസ് ഊർജിത അന്വേഷണമാണ് നടത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ ഹെഡ്‍ലൈറ്റിന്റെ രണ്ട് ചില്ല് കഷ്ണങ്ങൾ മാത്രമായിരുന്നു പൊലീസിന് തെളിവായി ആകെയുണ്ടായിരുന്നത്.
അതുമായി പൊലീസ് വർക്ഷോപുകൾ കയറിയിറങ്ങി. മെകാനികുകകളെയും സമീപിച്ചു. ഏത് മോഡൽ കാറിന്റെ കഷ്ണങ്ങളാണ് ഈ ചില്ലുകളെന്ന് പൊലീസ് മനസിലാക്കി. അപകടമുണ്ടാക്കിയതായി ദൃക്‌സാക്ഷികൾ സംശയം പ്രകടിപ്പിച്ച കാറും പൊലീസ് മനസിലാക്കിയ കാറും ഒരേ മോഡലായിരുന്നു.
തുടർന്ന് റോഡിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായി പരിശോധന. കണ്ണൂർ ഭാഗത്തേക്ക് പോയ കാറുകളുടെ ദൃശ്യങ്ങളാണ് പരിശോധിച്ചത്.
ജില്ലാ അതിർത്തിയും കടന്ന് പരിശോധന നീണ്ടു. ഒടുവിൽ പിലാത്തറ കെഎസ്‍ടിപി ദേശീയപാത ജംഗ്ഷനിലെയും പഴയങ്ങാടി പാലത്തിന് സമീപത്തെയും ദൃശ്യങ്ങളിലെ കാറിന്‍റെ സാന്നിധ്യം നിർണായകമായി. ഈ കാറിന്റെ റെജിസ്ട്രേഷൻ നമ്പർ വെച്ച് കാറിന്റെ ഉടമ പ്രജിത് ആണെന്ന് പൊലീസ് കണ്ടെത്തി. കാർ കസ്റ്റഡിയിലെടുത്തു. പക്ഷേ അദ്ദേഹത്തിന്റെ കാറിന്റെ ഹെഡ്‌ലൈറ്റിന് ഒറ്റനോട്ടത്തിൽ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അന്വേഷണത്തിൽ അറ്റകുറ്റപണി നടത്തിയതായി തെളിഞ്ഞുവെന്ന് പൊലീസ് പറയുന്നു.
ഇതും ശാസ്ത്രീയമായി തെളിയിച്ചു. തുടർന്ന് പ്രജിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അരകിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ യഥാസമയം എത്തിച്ചിരുന്നെങ്കിൽ സുധീഷിന്റെ ജീവൻ തന്നെ രക്ഷിക്കാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Arrest, Case, Police, Jail, Driver, National highway, Road, Accidental Death, Hospital, Kannur, District, Police arrested car driver who caused young man's death.
< !- START disable copy paste -->