ഈ പട്ടാളക്കാരന്റെ കഥ കർണാടക പൊലീസ് പറയുന്നതിങ്ങനെ: 'ഹരിയാന സ്വദേശിയാണ് യാദവ്. 1987ൽ ഇൻഡ്യൻ എയർ ഫോഴ്സിൽ ചേർന്നു. 1997ൽ വിരമിച്ചു. ഡൽഹിക്കാരി അനുവായിരുന്നു ഭാര്യ. ആ ബന്ധത്തിൽ പതിനാലും എട്ടും പ്രായക്കാരായ പെൺമക്കൾ. വിരമിച്ച ശേഷം ബെംഗ്ളുറു വിദ്യാരണ്യപുരത്ത് വീടുവാങ്ങി കുടുംബസമേതം താമസമാക്കി. സ്വകാര്യ കമ്പനിയിൽ പർചേസ് വിഭാഗത്തിൽ ജോലിയും തരപ്പെടുത്തി.
യാദവിൽ ചില മോഹങ്ങൾ മൊട്ടിട്ടു. അയാൾ അവിവാഹിതൻ എന്ന് പരിചയപ്പെടുത്തി വിവാഹ പോർടലിൽ വധുവിനെ തേടി. അസം സ്വദേശിയായ വനിത വിവാഹ സന്നദ്ധത അറിയിച്ചു. ആ ബന്ധത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഭാര്യയും മക്കളുമായിരുന്നു മുഖ്യ തടസം. 2008ൽ ഒരു രാത്രി മൂന്നുപേരേയും മരമുട്ടിയിൽ അടിച്ചുകൊന്നു. ഭാര്യയുടെ ആഭരണങ്ങൾ അഴിച്ചെടുത്ത ശേഷം വീട്ടിൽ കവർചയുടെ സാഹചര്യങ്ങൾ സൃഷ്ടിച്ചു.
കവർചക്കിരയായ വീടും ഭാര്യയും മക്കളും നഷ്ടപ്പെട്ട യാദവും നാടിന്റെ നൊമ്പരമായെന്ന് വാർത്തകൾ. അതിനിടെ പൊലീസ് മുൻ സൈനിക ഉദ്യോഗസ്ഥനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ദുഃഖം അഭിനയിച്ചപ്പോഴും അയാളുടെ ഭാവങ്ങളിൽ തെളിച്ചം. ചടുലമായിരുന്നു അയാളുടെ ചലനങ്ങൾ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പൊലീസ് തന്ത്രത്തിന് മുന്നിൽ പട്ടാളം ബുദ്ധി പതറി. അയാൾ കുറ്റം ഏറ്റു.
ജയിൽവാസം 14 മാസം പിന്നിടുന്നതിനിടെ വൃക്കരോഗം ഉണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ജയിൽ അധികൃതർ നിർദേശിച്ചു.
ജയിലിൽ നിന്ന് ഇറങ്ങുംമുമ്പേ അല്പം മുളകുപൊടി അയാൾ കരുതി. യൂറോളജി വിഭാഗത്തിൽ നടന്ന പരിശോധനയിൽ ചികിത്സക്കൊപ്പം നന്നായി വെള്ളം കുടിക്കാനും അല്പം നടക്കാനും ഡോക്ടറുടെ ശുപാർശ. പൊലീസ് കാവലിൽ ആശുപത്രി വരാന്തയിലൂടെ ഉലാത്തുന്നതിനിടെ ഒരു ദിവസം യാദവ് ചുറ്റും നോക്കി. പരിസരത്ത് ആരും ഇല്ല. മുളകുപൊടിയിൽ എരിഞ്ഞ കണ്ണുകളുമായി പൊലീസുകാരൻ പിടഞ്ഞ നേരം കൈവിലങ്ങുകളോടെ യാദവ് മുങ്ങി. ഹരിയാനയിൽ തന്റെ ഗ്രാമത്തിൽ ചെന്നെങ്കിലും താൻ കൊന്ന അനുവിന്റെ ബന്ധുക്കൾ വെറുതെയിരുന്നില്ല.
അവരെ പേടിച്ച് അസമിലേക്ക് രക്ഷപ്പെട്ടു. അവിടെ മദ്യശാലയിൽ ജോലിക്ക് കയറി. പോർടലിൽ വിവാഹ സന്നദ്ധയായ സ്ത്രീയെ കല്യാണം കഴിച്ചു. അവരിൽ രണ്ടു മക്കൾ. മുങ്ങിയ പ്രതികളെ കണ്ടെത്താൻ കർണാടക പൊലീസ് ആരംഭിച്ച അന്വേഷണത്തിൽ യാദവും ഉൾപെട്ടു. ബെംഗ്ളുറു സൗത് പൊലീസ് ഡെപ്യൂടി കമീഷനർ ഹരീഷ് പാണ്ഡെ ഉത്തരവിട്ട് നിയോഗിച്ച അന്വേഷണ സംഘത്തിലെ യുവ പൊലീസുകാർ ആദ്യം പരതിയത് സൈനിക പെൻഷൻ വാങ്ങുന്നവരുടെ പട്ടികയാണ്. അതെ, അയാൾ, ഭാര്യയുടേയും മക്കളുടേയും കൊലയാളി അതിലുണ്ടായിരുന്നു' - പൊലീസ് പറഞ്ഞു.
ഹരിയാനയിൽ ചെന്ന അന്വേഷണ സംഘം ആ നാട്ടുകാർ നൽകിയ വിവരങ്ങൾക്ക് പിന്നാലെ അസമിലേക്ക് വിട്ടു. അസം പൊലീസ് സഹായത്തോടെ അസമിലെ നെല്ലി ടൗണിൽ നിന്ന് യാദവിനെ വീണ്ടും വിലങ്ങണിയിച്ചു.
Keywords: News, Kerala, Karnataka, Mangalore, Top-Headlines, Arrest, Accuse, Death, Women, Jail, Police, Natives, Hospital, Work, Investigation, Death of three women; former Indian Air Force man held.
< !- START disable copy paste -->