നീലേശ്വരം മേൽപാലത്തിന് സമീപത്തെ കടയിൽ നിന്നു റാഫി ചെരിപ്പു വാങ്ങുമ്പോഴായിരുന്നു സംഭവം. രണ്ട് കാറുകളിലായെത്തിയ സംഘം ബലമായി ഇയാളെ കാറിൽ പിടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പറയുന്നത്. റാഫിയുടെ മാതാവ്, മരുമകൾ, ഡ്രൈവർ എന്നിവർ കൂടെയുണ്ടായിരുന്നു. ഉടൻ തന്നെ മരുമകൾ നീലേശ്വരം പൊലീസിൽ വിവരം അറിയിച്ചു.
എസ്ഐ ഇ ജയചന്ദ്രന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ നീലേശ്വരം പൊലീസ് സമീപത്തെ കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് സംഘം എത്തിയ കോഴിക്കോട്, കണ്ണൂർ റെജിസ്ട്രേഷനിലുള്ള കാറുകൾ തിരിച്ചറിഞ്ഞു. പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നൽകി. വൈകാതെ കാഞ്ഞങ്ങാട് പുതിയകോട്ട ജംക്ഷനിൽ നിന്ന് രണ്ട് വാഹനങ്ങളും പിടിയിലായി.
റാഫിയുടെ ഭാര്യാസഹോദൻ കോഴിക്കോട്ടെ ഒ പി ശരീഫ്(40), കണ്ണൂരിലെ വി എച് വിനോദ് കുമാർ (41), ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എം എച് മുഹമ്മദ് ശാമിർ (33), സി എച് മുഹമ്മദ് നബീൽ (26), കോഴിക്കോട്ടെ പി റംശീദ് (36), വി പി നസ്കർ അലി(38), കെ ഫസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നബീലിനെതിരെ ഹൊസ്ദുർഗ് സ്റ്റേഷനിൽ 13 കേസുകളും പഴയങ്ങാടിയിൽ രണ്ട് കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഗൾഫിലായിരുന്ന റാഫി അടുത്തിടെയാണ് നാട്ടിലെത്തിയത്. കോഴിക്കോട് സ്വദേശിനിയെയാണ് റാഫി വിവാഹം കഴിച്ചിരുന്നത്. പിന്നീട് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നുവെന്നും ഇതേ തുടർന്ന് ഭാര്യ കോഴിക്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് റാഫിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നെന്നും ഇതിനെ തുടർന്നാണ് തട്ടിക്കൊണ്ട് പോകാൻ ക്വടേഷൻ നൽകിയതെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Kerala, Kasaragod, News, Top-Headlines, Arrest, Police, Wife, Court, Nileshwaram, Kanhangad, Car, Quotation-gang, Kozhikode, Hosdurg, Young man abducted; seven arrested.
< !- START disable copy paste -->