Join Whatsapp Group. Join now!
Aster MIMS 10/10/2023

അനധികൃത മണലെടുപ്പ് തുടരുന്നുവെന്ന് പരാതി; 'പുഴക്കരയിൽ ഇരുട്ട് വീണാൽ തടിമാടന്മാരായ എന്തിനും പോന്ന അന്യസംസ്ഥാന തൊഴിലാളികൾ നിരനിരയായി എത്തും; പിന്നെ നേരം പുലരുവോളം പുഴയുടെ മാറ് പിളർക്കും'

Illegal sand mining despite complaints #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 11.11.2021) അനധികൃത മണലെടുപ്പ് തുടരുന്നുവെന്ന് പരാതി. പുഴക്കരയിൽ ഇരുട്ട് വീണാൽ തടിമാടന്മാരായ എന്തിനും പോന്ന അന്യസംസ്ഥാന തൊഴിലാളികൾ നിരനിരയായി എത്തി നേരം പുലരുവോളം പുഴയുടെ മാറ് പിളർക്കുന്നെന്ന് നാട്ടുകാർ പറയുന്നു. മണൽ മാഫിയയെ തൊടാൻ അധികാരികൾ അറച്ച് നിൽക്കുമ്പോൾ സർകാരിന് ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് പരാതി.
 
Illegal sand mining despite complaints



കുമ്പള ഇച്ചിലങ്കോട്, പച്ചമ്പള, ദീനാർ നഗർ എന്നിവിടങ്ങളിലാണ് പുഴ കേന്ദ്രീകരിച്ച് മണലൂറ്റൽ ശക്തമായി നടക്കുന്നതായി പരാതിയുള്ളത്. ഇരുട്ടിൻ്റെ മറവിൽ കാര്യങ്ങളെല്ലാം ഭദ്രമാണെന്നും എല്ലാം അറിയാമെങ്കിലും പൊലീസും, റവന്യൂ വകുപ്പും ഇരുട്ടിൽ തപ്പുകയാണെന്നും ആരോപണമുണ്ട്. പുഴയിൽ നിന്ന് മണലെടുത്ത് ആൾ പാർപില്ലാത്ത വീട്ടിൽ ഫിൽടർ ചെയ്താണ്‌
സംഘം വിൽപന നടത്തുന്നതെന്നാണ് പറയുന്നത്.

ഇവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് മണൽകടത്ത് നടക്കുന്നതെന്നും മണൽകടത്ത് നടക്കുന്ന സ്ഥലത്തേക്ക് ഒരു ഈച്ച പോലും പോകില്ലെന്നും കാവലിനും തടിമാടന്മാരുണ്ടെന്നുമാണ് വിവരം. എത്ര ജോലി ചെയ്താലും തളരാത്ത അന്യസംസ്ഥാന തൊഴിലാളികളാണ് മണൽ മാഫിയയുടെ കരുത്തെന്നാണ് പറയുന്നത്. അംഗീകൃത കടവുകളെ നോക്ക് കുത്തിയാക്കി കൊണ്ടാണ് മണൽ മാഫിയ പിടിമുറുക്കിയിരിക്കുന്നത്.

കാസർകോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഇടയ്ക്ക് മണൽവേട്ട നടന്നപ്പോൾ മണൽ കടത്തിന് കുറച്ച് ശമനം ഉണ്ടായിരുന്നുവെങ്കിലും പൊലീസിന് കേസുകൾ നോക്കാൻ തന്നെ സമയം ഇല്ലാതായതോടെ മാഫിയകൾ പൂർവാധികം ശക്തിയോടെയാണ് രംഗത്തുള്ളത്. വ്യാജ മണൽ പാസ് ഉപയോഗിച്ച് കോഴിക്കോടിനും അതിനപ്പുറവും വരെ മണൽ എത്തുന്നുണ്ടെന്നാണ് വിവരം. കോഴിക്കോട്ടേക്ക് ഒരുലോഡ് മണൽ എത്തിയാൽ പൊന്നും വിലയാണ് കിട്ടുന്നതെന്ന് പറയുന്നു.

മംഗ്ളൂറിൽ നിന്നും പാസ് ഉപയോഗിച്ച് മണൽ കൊണ്ടുവരുന്നതിൻ്റെ മറവിലാണ് കഴുകി വൃത്തിയാക്കിയ പുഴ മണലും കടത്തിവിടുന്നതെന്നും പറയുന്നു. എം സാൻഡ് ഉൾപെടെ എത്തുന്നുണ്ടെങ്കിലും നിർമാണമേഖലയിൽ മണലിന് തന്നെയാണ് ഇപ്പോഴും ഡിമാൻഡ്. കൃത്യമായ പരിശോധനകൾ ഇല്ലാത്തതാണ് മണൽ മാഫിയ തഴച്ചു വളരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം പൊലീസ് ശക്തമായ നപടികൾ സ്വീകരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു ലോറിയും ടിപർ ലോറിയും മണൽ കടത്തുന്നതിനിടെ പിടികൂടിയിട്ടുണ്ടെന്നും കുമ്പള പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. ഷിറിയ പുഴ മുതൽ മൊഗ്രാൽ പുഴ വരെ 45 ഓളം കടവുകളുള്ള വലിയ പ്രദേശമാണ് കുമ്പള. കൂടാതെ കടപ്പുറവുമുണ്ട്. മുഴുവൻ സമയം പരിശോധിക്കാനായി പൊലീസിന് പരിമിതികളുണ്ടെന്നും എന്നാലും തുടർന്നും നടപടികൾ കൈകൊള്ളുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
 


Keywords: Kerela, Kasaragod, Kumbala, News, Top-Headlines, Illegal sand, Complaint, Police, Case, Mangalore,  Illegal sand mining despite complaints.

< !- START disable copy paste -->

Post a Comment