കാസർകോട്: (www.kasargodvartha.com 02.11.2021) കോവിഡ് മഹാമാരിയുടെ ദുരിതത്തിൽ തൊഴിലെല്ലാം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായപ്പോൾ സ്വന്തമായൊരു സംരംഭവുമായി ഇറങ്ങിയതായിരുന്നു. പക്ഷേ ഇന്ധനവില കുതിച്ചുയരുമ്പോൾ സംരംഭത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തന്നെ ബാധിക്കുമെന്ന അവസ്ഥ. ഗതികെട്ട് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിരിക്കുകയാണ് ഉളിയത്തടുക്കയിൽ താമസക്കാരനായ കെ വി സെബാസ്റ്റ്യൻ.
ആളുകളെയും തങ്ങളുടെ ഉത്പന്നങ്ങളെയും പാളയിൽ കെട്ടിവലിച്ച് ഒറ്റയാൻ പ്രതിഷേധവുമായാണ് സെബാസ്റ്റ്യൻ ശ്രദ്ധ പിടിച്ചുപറ്റിയത്. പുതിയ ബസ് സ്റ്റാൻഡ് മുതൽ ബി സി റോഡ് വരെ പാളയും വലിച്ച് സെബാസ്റ്റ്യൻ മുന്നോട്ട് നീങ്ങി. കണ്ടുനിന്നവർ അത് കൗതുകത്തോടെ വീക്ഷിച്ചു.
ജോലിക്ക് കോവിഡ് വില്ലനായപ്പോൾ ദോശമാവുണ്ടാക്കി വണ്ടിയിൽ വിതരണം ചെയ്യുന്ന 'ബ്രേക് ഫാസ്റ്റ്' എന്ന സംരംഭത്തിന് സെബാസ്റ്റ്യനും സുഹൃത്ത് ഭുവൻദാസും ചേർന്ന് എട്ട് മാസം മുമ്പ് തുടക്കം കുറിക്കുകയായിരുന്നു. സ്വന്തമായുണ്ടാക്കുന്ന ഉത്പന്നം ബൈകിലും മറ്റുമായിരുന്നു ഇവർ ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നത്. ഇന്ധനവില കുതിച്ചുയരുന്നത് വിതരണത്തെ കാര്യമായി ബാധിക്കുകയാണെന്നും വരുമാനം ഇടിവുണ്ടാക്കിയെന്നും സെബാസ്റ്റ്യൻ പറയുന്നു.
ഇന്ധനവില വർധന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചെറിയവണ്ടിയിൽ ഉപജീവനം നടത്തുന്നവരുടെ പ്രതിനിധീകരിച്ചായിരുന്നു തന്റെ സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kasaragod, News, Kerala, COVID-19, Crude Oil, Job, bike, Top-Headlines, Fuel price hike; different protest in the city.